അജ്ഞാത മൃതദേഹങ്ങളൊന്നും അനാഥരാവില്ല, ശവസംസ്‍കാരം നടത്താൻ അപരിചിതരായ മനുഷ്യരുണ്ട്

Published : Dec 10, 2023, 01:51 PM IST
അജ്ഞാത മൃതദേഹങ്ങളൊന്നും അനാഥരാവില്ല, ശവസംസ്‍കാരം നടത്താൻ അപരിചിതരായ മനുഷ്യരുണ്ട്

Synopsis

രണ്ട് ഡച്ച് കവികൾ ആണ് ഈ ആശയത്തിന് പിന്നിൽ. ആരുടെയും ശ്രദ്ധയിൽ പതിയാതെ നടക്കുന്ന അനാഥ ശവസംസ്കാര ചടങ്ങുകളിൽ ഇവർ പങ്കെടുക്കുകയും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്താണ് ഈ പദ്ധതി ആരംഭിച്ചത്.

അവകാശികൾ ഇല്ലാത്ത അജ്ഞാതൻ എന്ന് മുദ്രകുത്തപ്പെടുന്ന ഒരു മൃതദേഹം എങ്കിലും ഓരോ നഗരങ്ങളിലും ദിനേന കണ്ടെത്താറുണ്ട്. ഭവനരഹിതരായവരോ, അനധികൃതമായി കുടിയേറിയവരോ, കുറ്റകൃത്യങ്ങളിൽ പെട്ട് മരണമടയുന്നവരോ ആത്മഹത്യ ചെയ്തവരോ ഒക്കെ ആകാം ഇവരിൽ പലരും. ആരു തന്നെയായാലും അജ്ഞാത മൃതദേഹങ്ങൾ എന്ന ഒറ്റവിശേഷണത്തിലാണ് ഇങ്ങനെ കണ്ടെത്തുന്നവരുടെ എല്ലാം ശവശരീരങ്ങൾ അറിയപ്പെടുന്നത്. 

പലപ്പോഴും ഈ മൃതദേഹങ്ങൾ ഏറ്റെടുക്കാനോ അടക്കം ചെയ്യാനോ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ എത്താറില്ല. അതുകൊണ്ടുതന്നെ ശവസംസ്കാര ചടങ്ങുകൾ ക്രമീകരിക്കുന്നതും അത് നടത്തുന്നതും പ്രാദേശിക ഭരണകൂടങ്ങളും അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആയിരിക്കും. എന്നാൽ, ഇങ്ങനെയല്ലാതെ അജ്ഞാതരായി മരിക്കുന്നവർക്ക് അർഹമായ മാനുഷിക പരിഗണനയും ബഹുമാനവും നൽകി അവരുടെ ശവസംസ്കാര ചടങ്ങുകൾ  നടത്തുന്ന ചില നഗരങ്ങൾ ഉണ്ട്. 2001-2002 കാലഘട്ടങ്ങളിൽ ലോൺലി ഫ്യൂണൽ പ്രോജക്ട് എന്ന പേരിൽ ആംസ്റ്റർഡാമിലും ആന്റ്‌വെർപ്പിലും ആരംഭിച്ച ഈ ശവസംസ്കാര പദ്ധതി ഇന്ന് സ്കോട്ട്ലാ‍ൻഡിലെ ചില നഗരങ്ങളിലും നടന്നുവരുന്നു.

രണ്ട് ഡച്ച് കവികൾ ആണ് ഈ ആശയത്തിന് പിന്നിൽ. ആരുടെയും ശ്രദ്ധയിൽ പതിയാതെ നടക്കുന്ന അനാഥ ശവസംസ്കാര ചടങ്ങുകളിൽ ഇവർ പങ്കെടുക്കുകയും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്താണ് ഈ പദ്ധതി ആരംഭിച്ചത്. 2001 -ൽ ഡച്ച് കവി ബാർട്ട് ഡ്രൂഗ് ഈ സമ്പ്രദായത്തിന് 'ലോൺലി ഫ്യൂണറൽ' പദ്ധതി എന്ന് പേരിട്ടു.  2002 -ൽ കലാകാരനും കവിയുമായ ഫ്രാങ്ക് സ്റ്റാറിക് അദ്ദേഹത്തോടൊപ്പം ചേർന്നു. അവകാശികൾ ഇല്ലാത്ത മൃതദേഹങ്ങളുടെ ശവസംസ്‌കാര ചടങ്ങുകളിൽ അവർ കൃത്യമായി പങ്കെടുക്കുകയും മരിച്ചവരെ കുറിച്ച്  ലഭ്യമായ ചെറിയ വിവരങ്ങളെ അടിസ്ഥാനമാക്കി പരേതർക്കായി കവിതകൾ എഴുതുകയും ചെയ്തുപോന്നു.

2018 -ൽ, "ദി ലോൺലി ഫ്യൂണറൽ: പോയറ്റ്‌സ് അറ്റ് ദി ഗ്രേവ്‌സൈഡ് ഓഫ് ദ ഫോർഗോട്ടൻ" എന്ന പേരിൽ ഒരു ആന്തോളജി പുസ്തകം ഇവരുടെ കവിതകൾ ചേർത്ത് വെച്ച് ആർക്ക് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു.  ആംസ്റ്റർഡാമിലും ആന്റ്‌വെർപ്പിലും നടന്ന 'ഏകാന്ത ശവസംസ്‌കാര'ത്തിൽ എഴുതിയ ഗദ്യങ്ങളുടെയും കവിതകളുടെയും ഒരു നിര തന്നെ ഈ പുസ്തകത്തിൽ ഉണ്ടായിരുന്നു. കവി ഫ്രാങ്ക് സ്റ്റാറിക് പുസ്തകത്തിന്റെ ആമുഖത്തിൽ എഴുതിയത് ഇങ്ങനെയായിരുന്നു, “ആരോട് വിടപറയുന്നു എന്ന് ഞങ്ങൾക്കറിയില്ല, അതിനാൽ ഞങ്ങൾക്ക് വേദന അനുഭവപ്പെടുന്നില്ല. എന്നാൽ, ഓരോ വ്യക്തിയും ബഹുമാനം അർഹിക്കുന്നു."

ലോൺലി ഫ്യൂണറൽ പ്രോജക്റ്റ് പിന്നീട് സ്കോട്ട്‌ലൻഡിലേക്കും വ്യാപിപ്പിച്ചു, കവി ആൻഡി ജാക്‌സണാണ് സ്കോട്ട്ലാ‍ൻഡിൽ ഇതിന് നേതൃത്വം നൽകുന്നത്. ഇത്തരത്തിൽ ഒരു പദ്ധതിയിൽ പങ്കുചേരാൻ തന്നെ പ്രേരിപ്പിച്ച കാരണമായി ജാക്‌സൺ ചൂണ്ടിക്കാട്ടുന്നത് ജീവിതാവസാനത്തിൽ എല്ലാവരും മാനുഷികമായി എന്തെങ്കിലും അർഹിക്കുന്നുണ്ട് എന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ