
സമൂഹ മാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രണയം അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങിയൊരു സംഭവത്തിൽ രാജസ്ഥാനിലെ ഭിവാഡിയിൽ കൗമാരക്കാരി കുഴഞ്ഞുവീണു. സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനായി വീട്ടുകാർ അറിയാതെ, രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നും മധ്യപ്രദേശിലെ ദേവാസിലേക്കായിരുന്നു കുട്ടി നടന്നത്. എന്നാൽ എട്ട് കിലോമീറ്ററോളം നടന്ന പെൺകുട്ടി, ഒടുവിൽ റോഡരികിൽ നിർജ്ജലീകരണം സംഭവിച്ച് തളർന്നു വീഴുകയായിരുന്നു.
മധ്യപ്രദേശിലെ ദേവാസ് സ്വദേശിയായ റിതേഷ് എന്ന യുവാവുമായി ഒന്നര വർഷത്തോളമായി പെൺകുട്ടി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇയാളെ നേരിട്ട് കാണുന്നതിനായി വീട്ടിൽ ആരോടും പറയാതെ പെൺകുട്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് മധ്യപ്രദേശിലേക്ക് നടന്നുപോകാൻ തീരുമാനിച്ച പെൺകുട്ടി കിലോമീറ്ററുകളോളം നടന്നതോടെ തളർന്നുപോയി. മധ്യപ്രദേശിലേക്കുള്ള ദൂരത്തെക്കുറിച്ചോ യാത്രയിലെ വെല്ലുവിളികളെക്കുറിച്ചോ കൃത്യമായ ധാരണയില്ലാതെയായിരുന്നു കുട്ടി ഈ സാഹസത്തിന് മുതിർന്നത്.
വേനൽച്ചൂടിൽ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ കരുതാൻ പെൺകുട്ടിക്ക് സാധിച്ചിരുന്നില്ല. എട്ട് കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നിർജ്ജലീകരണം സംഭവിച്ചു. ഇതോടെ കുട്ടി റോഡിൽ വീണു. ഈ സമയം അതുവഴി പോയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ഭിവാഡിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ പിന്നീട് അൽവാർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സമയത്തിന് ചികിത്സ ലഭിച്ചതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി. പെൺകുട്ടിയുടെ കുടുംബത്തെ പോലീസ് വിവരം അറിയിച്ചു. ഓൺലൈൻ സൗഹൃദങ്ങളിലൂടെ പരിചയപ്പെടുന്ന, തിരിച്ചറിയാത്ത വ്യക്തികളെ നേരിട്ട് കാണാൻ മുതിരുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന ഇത്തരം ബന്ധങ്ങൾ എത്രത്തോളം അപകടകരമാകാം എന്നതിന്‍റെ തെളിവാണ് ഈ സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയുടെ മാനസികാവസ്ഥയും ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ച സാഹചര്യങ്ങളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഈ സംഭവത്തിൽ മറ്റാരെങ്കിലും പെൺകുട്ടിയെ പ്രേരിപ്പിച്ചിട്ടുണ്ടോയെന്നും, യുവാവിന്‍റെ ഭാഗത്ത് നിന്ന് മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.