
ഇന്ത്യയിൽ കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും കനത്ത ചൂടിൽ വെന്തുരുകുകയാണ്. കടുത്ത ചൂടായിരിക്കുമെന്നും വേണ്ട മുൻകരുതലുകളോടെ മാത്രമേ പുറത്തിറങ്ങാവൂ എന്നും പല സർക്കാരുകളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. ഇങ്ങനെ ചൂട് തുടർന്നാൽ എങ്ങനെ അതിജീവിക്കും എന്നാണ് പലരുടേയും ചോദ്യം. ഇങ്ങനെയൊരു ചൂടുണ്ടോ എന്നാണ് പലരും ഇപ്പോൾ പരസ്പരം കാണുമ്പോൾ വിശേഷം പറയുന്നത് തന്നെ. ഓരോ ദിവസവും ചൂട് കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല എന്ന പരാതിയും ജനങ്ങൾ പറയുന്നു. പല ജില്ലകളിലും പേരിന് പോലും വേനൽമഴ പെയ്തുമില്ല. വേനൽമഴയിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, ഹോ, എന്തൊരു ചൂടെന്ന് ഇങ്ങനെ ആവലാതിപ്പെടുന്നത് ഇന്ത്യ മാത്രമല്ല ലോകമാകെ ആണ്. ലോക കാലാവസ്ഥാ സംഘടനയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ ആരെയും ഞെട്ടിക്കുന്നതാണ് എന്ന് പറയാതെ വയ്യ. ഏഷ്യയിലും യൂറോപ്പിലും ചൂട് ഓരോ വർഷവും ഉയരുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലും പാകിസ്താനിലും ചൈനയിലും ഇത് കൃഷിയെ ദോഷകരമായി ബാധിച്ചു തുടങ്ങിക്കഴിഞ്ഞു.
യൂറോപ്പിൽ കഴിഞ്ഞ വർഷം മാത്രം 15,700 പേരാണ് ഉഷ്ണ അനുബന്ധ രോഗങ്ങൾ കാരണം മരിച്ചത്. യൂറോപ്പിന്റെ പല ഭാഗത്തും ചരിത്രത്തിലെ ഏറ്റവും കനത്ത വരൾച്ചയാണ് പോയ വർഷം ഉണ്ടായത്. ലോകമെങ്ങും കാലാവസ്ഥയുടെ പാറ്റേൺ മാറിക്കഴിഞ്ഞു. കൊടും വരൾച്ചയും കനത്ത പ്രളയവും തുടർക്കഥ ആവുകയാണ്. അന്തരീക്ഷത്തിലേക്കുള്ള വിഷവാതക തള്ളിച്ച നിയന്ത്രിക്കാൻ പല രാജ്യങ്ങൾക്കും കഴിയുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യം തുടർന്നാൽ ലോകത്തിന്റെ പലഭാഗത്തും മനുഷ്യ ജീവിതം അസാധ്യമാകുമെന്നാണ് കാലാവസ്ഥ സംഘടനയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്.