
300 വർഷങ്ങൾക്ക് മുമ്പ് ഫ്ലോറിഡ തീരത്ത് തകർന്ന്, കടലാഴങ്ങളിൽ മുങ്ങിപ്പോയ ഒരു സ്പാനിഷ് കപ്പലിൽ നിന്നും 1,000-ത്തിലധികം വെള്ളി നാണയങ്ങളും ഏകദേശം 1 മില്യൺ ഡോളർ വിലമതിക്കുന്ന അഞ്ച് സ്വർണ്ണ നാണയങ്ങളും കണ്ടെടുത്തു. ഫ്ലോറിഡയുടെ 'ട്രെഷർ കോസ്റ്റ്' എന്നറിയപ്പെടുന്ന സമുദ്ര ഭാഗത്ത് നിന്നാണ് ഈ അത്യപൂര്‍വ്വ കണ്ടെത്തൽ നടത്തിയത്. കണ്ടെത്തലിന് നേതൃത്വം നല്‍കിയ ക്വീൻസ് ജുവൽസ് എൽഎൽസിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഈ നിധി ഇനി ക്യാപ്റ്റൻ ലെവിൻ ഷേവേഴ്‌സും എം/വി ജസ്റ്റ് റൈറ്റിന്‍റെ ക്രൂ അംഗങ്ങൾക്കും സ്വന്തം.
'എസ്കുഡോസ്' എന്നറിയപ്പെടുന്ന ഏകദേശം 1 മില്യൺ ഡോളർ വിലമതിക്കുന്ന അഞ്ച് സ്വർണ്ണ നാണയങ്ങളും 'റിയൽസ്' എന്നറിയപ്പെടുന്ന 1000 വെള്ളി നാണയങ്ങൾക്കും പുറകെ മറ്റ് ചില അപൂർവ സ്വർണ്ണ പുരാവസ്തുക്കളും കണ്ടെടുത്തതായി കമ്പനി അവകാശപ്പെട്ടു. 1715 ജൂലൈ 31 ന് ഒരു ദുരന്തത്തിൽ കുടുങ്ങിയപ്പോൾ കപ്പൽ "ന്യൂ വേൾഡ് റിസീവുകൾ" സ്പെയിനിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 'ഈ കണ്ടെത്തൽ നിധിയെക്കുറിച്ച് മാത്രമല്ല, അത് പറയുന്ന കഥകളെ കുറിച്ച് കൂടിയാണെന്ന്." ഓപ്പറേഷൻസ് ഡയറക്ടർ സാൽ ഗുട്ടുസോ വാർത്താക്കുറിപ്പിൽ പറഞ്ഞു. സ്പാനിഷ് സാമ്രാജ്യത്തിന്‍റെ സുവർണ്ണ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരും സഞ്ചരിച്ചിരുന്നവരുമായ ആളുകളുമായുള്ള ഒരു ആത്മബന്ധമാണ് ഓരോ നാണയവുമെന്ന് ഗുട്ടുസോ വിശദീകരിച്ചു. അത് അത്യപൂര്‍വ്വവും അസാധാരണവുമായ കണ്ടെത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ട് കഷണങ്ങൾ (Pieces of Eight) എന്നറിയപ്പെടുന്ന ഈ നാണയങ്ങൾ മെക്സിക്കോ, പെറു, ബൊളീവിയ എന്നിവിടങ്ങളിലെ സ്പാനിഷ് കോളനികളിൽ നിർമ്മിച്ചതാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കണ്ടെടുത്ത അത്യപൂര്‍വ്വ നാണയങ്ങൾ ജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. പാം ബീച്ചിൽ നിന്ന് 95 മൈൽ വടക്ക് സ്ഥിതി ചെയ്യുന്ന ഒരു തീരദേശ നഗരമായ സെബാസ്റ്റ്യന് സമീപമാണ്, ക്വീൻ ജുവൽസ് എന്ന കപ്പൽച്ചേത രക്ഷാ പ്രവർത്തനം സംഘടിപ്പിക്കപ്പെട്ടതെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് നിധി വേട്ടക്കാർ, അണ്ടർവാട്ടർ പുരാവസ്തു ഗവേഷകർ, മ്യൂസിയങ്ങൾ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.