Latest Videos

മരങ്ങൾ വെട്ടിമാറ്റുന്നത് തടയണം, മരത്തിൽ ഭ​ഗവാൻ ശിവന്റെ ചിത്രങ്ങൾ പതിച്ച് പരിസ്ഥിതി പ്രവർത്തകൻ

By Web TeamFirst Published Jul 27, 2021, 12:50 PM IST
Highlights

വൃക്ഷങ്ങളെ സംരക്ഷിക്കാൻ മുന്നോട്ട് വരണമെന്ന് ആളുകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി അദ്ദേഹം ആദ്യം ചിപ്പ്കോ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന്, കവലകളിൽ പോസ്റ്റർ ബാനറുകൾ സ്ഥാപിച്ചു. 

ഇന്ന് കാലാവസ്ഥ പ്രതിസന്ധിയും, ആഗോളതാപനവും നമ്മുടെ ഭൂമിയെ ഗുരുതരമായി ബാധിക്കുകയാണ്. മിന്നൽ പ്രളയവും, വരൾച്ചയും, ഉഷ്ണ തരംഗങ്ങളും നമ്മുടെ ജീവിതത്തെ നരകമാക്കുന്നു. ഇത്തരം പാരിസ്ഥിതിക ഭീഷണികൾ നിയന്ത്രിക്കാനുള്ള ഏറ്റവും ലളിതമായ ഒരു മാർ​ഗമാണ് മരങ്ങളെ സംരക്ഷിക്കുക എന്നത്. എന്നിട്ടും പക്ഷേ വികസനത്തിന്റെ പേരിൽ ആളുകൾ മരങ്ങളെല്ലാം വെട്ടിവെളുപ്പിക്കുന്നു. ഛത്തീസ്‌ഗഢിലെ പരിസ്ഥിതി പ്രവർത്തകനായ വീരേന്ദ്ര സിംഗ് എന്നാൽ ഇതിനെതിരെ ഒരു ഉപായം കണ്ടെത്തിയിരിക്കയാണ്. മരങ്ങളെ സംരക്ഷിക്കാനായി അദ്ദേഹം മരത്തിലെല്ലാം ഭഗവാൻ ശിവന്റെ ചിത്രങ്ങൾ ഒട്ടിക്കുകയാണ്.

ബലൂദ് ജില്ലയിൽ ടാരൂഡിൽ നിന്ന് ഡൈഹാനിലേക്ക് എട്ട് കിലോമീറ്റർ നീളത്തിൽ ഒരു റോഡ് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചു. ജനങ്ങൾ വികസനം ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിന്റെ പേരിൽ മരങ്ങളെ ഇല്ലാതാക്കാൻ അവർ താല്പര്യപ്പെട്ടില്ല. പദ്ധതിക്കായി വെറും 2,900 മരങ്ങൾ മാത്രമേ വെട്ടിമാറ്റുകയുള്ളൂ എന്ന് അധികൃതർ അവരെ അറിയിച്ചു. എന്നാൽ, യഥാർത്ഥ എണ്ണം 20,000 -ത്തിൽ അധികമാകുമെന്ന് വീരേന്ദ്ര സിംഗ് പറയുന്നു. "ഞങ്ങൾക്ക് വികസനം വേണം, പക്ഷേ വനങ്ങൾക്ക് ദോഷം വരുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” അദ്ദേഹം പറഞ്ഞു.

വൃക്ഷങ്ങളെ സംരക്ഷിക്കാൻ മുന്നോട്ട് വരണമെന്ന് ആളുകളോടും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി അദ്ദേഹം ആദ്യം ചിപ്പ്കോ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന്, കവലകളിൽ പോസ്റ്റർ ബാനറുകൾ സ്ഥാപിച്ചു. പിന്നീട്, വൃക്ഷങ്ങൾക്ക് ചുറ്റും രക്ഷാസൂത്ര കെട്ടി. ഇപ്പോൾ വെട്ടിമാറ്റുന്നതിൽ നിന്ന് രക്ഷിക്കാനായി ദൈവങ്ങളുടെ ചിത്രങ്ങൾ ഒട്ടിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. "ആഗോളതാപനവും മലിനീകരണവും വനനശീകരണത്തിന് കാരണമാകുന്നു. ഭൂമിയെ രക്ഷിക്കാൻ മരങ്ങൾ നമ്മൾ സംരക്ഷിക്കണം” സിംഗ് ANI യോട് പറഞ്ഞു. കഴിഞ്ഞ മാസം ലോക പരിസ്ഥിതി ദിനത്തിൽ നാഗ്പൂരിലെ ഏതാനും പരിസ്ഥിതി പ്രവർത്തകരും പൗരന്മാരും അജിനി പ്രദേശത്തെ 4,930 മരങ്ങൾ വെട്ടിമാറ്റാനുള്ള പദ്ധതിക്കെതിരെ നാഗ്പൂരിൽ നിശബ്ദ പ്രതിഷേധ പ്രകടനം നടത്തി.  

click me!