ഇറാനിൽ തകർന്നു വീണ യുക്രെയിൻ വിമാനത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ടത് കളിപ്പാട്ടങ്ങൾ, നഴ്‌സറി പുസ്തകങ്ങൾ...

By Web TeamFirst Published Jan 8, 2020, 2:34 PM IST
Highlights

വിമാനത്തിന്റെ കത്തിക്കരിഞ്ഞ ഭാഗങ്ങൾക്കിടയിൽ നിന്ന് കഷ്ണങ്ങളായി നുറുങ്ങിയ നിലയിൽ കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ വാരിക്കൂട്ടി ഓരോ ബോഡിബാഗിൽ നിറച്ചുവെച്ചിരിക്കുകയാണ്. അവയോട് ചേർന്നുകൊണ്ട് ടെഡി ബെയറുകളുണ്ട്, സ്‌കൂൾ ബാഗുകളുടെ ഭാഗങ്ങളുണ്ട്, നഴ്‌സറി ക്ലാസുകളിലെ പുസ്തകങ്ങളുണ്ട്. 

ജനുവരി എട്ടാം തീയതി രാവിലെ ആറുമണികഴിഞ്ഞ് പത്തുമിനിറ്റോടെ, ടെഹ്റാനിലെ ഖൊമേനി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യുക്രെയിനിലെ കീവ് ലക്ഷ്യമിട്ട് പറന്നുയർന്ന യുക്രെയിൻ ഇന്റർനാഷണൽ എയർലൈൻസിന്റെ  PS752 വിമാനത്തിന് നിമിഷങ്ങൾക്കകം നഗരപ്രാന്തത്തിലെ ഒരു കൃഷിയിടത്തിൽ തകർന്നുവീഴാനായിരുന്നു നിയോഗം. 167 യാത്രക്കാരും ഒമ്പത് കാബിൻ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇരുരാജ്യങ്ങളുടെയും പൗരത്വമുള്ളവരായിരുന്നു യാത്രക്കാരിൽ പലരും. ആ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്ത സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഇടത്തുനിന്നുള്ള ദൃശ്യങ്ങൾ ആരുടേയും കരളലിയിക്കുന്നവയാണ്.

വിമാനത്തിന്റെ കത്തിക്കരിഞ്ഞ ഭാഗങ്ങൾക്കിടയിൽ നിന്ന് കഷ്ണങ്ങളായി നുറുങ്ങിയ നിലയിൽ കണ്ടെടുത്ത ശരീരാവശിഷ്ടങ്ങൾ വാരിക്കൂട്ടി ഓരോ ബോഡിബാഗിൽ നിറച്ചുവെച്ചിരിക്കുകയാണ്. അവയോട് ചേർന്നുകൊണ്ട് ടെഡി ബെയറുകളുണ്ട്, സ്‌കൂൾ ബാഗുകളുടെ ഭാഗങ്ങളുണ്ട്, നഴ്‌സറി ക്ലാസുകളിലെ പുസ്തകങ്ങളുണ്ട്. 

ഇറാൻ ഇറാഖിലെ അമേരിക്കൻ ബേസുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾ കഴിഞ്ഞ് മിനിറ്റുകളുടെ ഇടവേളയിലാണ് ഈ വിമാനം തകർന്നു വീണിരിക്കുന്നതെങ്കിലും, ഇത് ഒരു അട്ടിമറി അല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന സ്ഥിരീകരണം. വിമാനത്തിന്റെ സുപ്രധാനമായ ഏതോ യന്ത്രഭാഗം പ്രവർത്തനരഹിതമായതാണ് അപകടത്തിലേക്ക് നയിച്ചത്. ഇറാനിലെ ജനറൽ ആയ കാസിം സൊലെമാനിയുടെ വധത്തിനു പ്രതികാരമെന്നോണമാണ് ഇറാൻ ഇറാഖിലെ അമേരിക്കൻ സൈനിക ബേസ് ആക്രമിച്ചത്.  ഇപ്പോൾ ഇറാനും അമേരിക്കയ്ക്കുമിടയിൽ നടക്കുന്ന അസ്വാരസ്യങ്ങളും ഈ വിമാനാപകടവും തമ്മിൽ ബന്ധമുണ്ടോ എന്ന വിവരം ഈ അവസരത്തിൽ പറയുക ക്ലിഷ്ടമാകും. രക്ഷാപ്രവർത്തനങ്ങൾ സജീവമാണ് എങ്കിലും, വിമാനാപകടത്തിൽ യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ അവശേഷിക്കാനുള്ള സാദ്ധ്യതകൾ വിദൂരമാണ്. 

എഞ്ചിൻ തകരാറുകാരണമാണ് വിമാനം തകർന്നുവീണത് എന്നാണ് ഇറാനിലെ യുക്രെയിൻ എംബസി പറഞ്ഞിട്ടുള്ളത്. ഭീകരവാദികളുടെ അട്ടിമറി ശ്രമം നടന്നതായി കാണുന്നില്ല എന്നും എംബസി സ്ഥിരീകരിക്കുകയുണ്ടായി. ടേക്ക് ഓഫ് ചെയ്‍ത് രണ്ടു മിനിട്ടിനുള്ളിലാണ് വിമാനം തകർന്നു വീണത്. 

വിമാനം പറന്നുയർന്നപാടെ താവളത്തിൽ എയർ ട്രാഫിക് കൺട്രോൾ ടെർമിനലുമായുള്ള റേഡിയോ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടുപോയിരുന്നു. ജനുവരി ആറാം തീയതി നടന്ന ടെക്നിക്കൽ സർവീസ് ഷെഡ്യൂൾ ഒരു ഫോൾട്ടും കാണിക്കാതെ പാസായതാണ് ഇപ്പോൾ സാങ്കേതിക തകരാർ കാരണം അപകടത്തിൽ പെട്ടു എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ ബോയിങ് 737 -800 NG വിമാനം. വെറും മൂന്നുവർഷത്തെ പഴക്കം മാത്രമേ ഈ വിമാനത്തിനുള്ളൂ.

ഇത് കഴിഞ്ഞ കൊല്ലം രണ്ടു ക്രാഷുകളെത്തുടർന്ന് ഗ്രൗണ്ട് ചെയ്യപ്പെട്ട ബോയിങ്ങിന്റെ മാക്സ് മോഡൽ അല്ല എന്ന് സാങ്കേതിക വിദഗ്ധർ ഉറപ്പിച്ചിട്ടുണ്ട്. ആകെ 346 പേർക്ക് ജീവഹാനി സംഭവിച്ച ഈ രണ്ടു വിമാനാപകടങ്ങളിൽ നിന്ന് ഇനിയും കരകേറാൻ ബോയിങ്ങിന് സാധിച്ചിട്ടില്ല. ആ അവസ്ഥയിൽ ഉണ്ടായ ഈ അപകടം അമേരിക്കൻ വിമാനനിർമാണ ഭീമന് കടുത്ത വെല്ലുവിളികളാണ് സൃഷ്ടിക്കാൻ പോകുന്നത്. 


 

click me!