പശുവിന്റെ രക്തമടങ്ങിയ ചോക്ലേറ്റ്, റഷ്യയിലെ പ്രിയപ്പെട്ട ഹെമറ്റോജൻ ബാറുകൾക്ക് പിന്നിൽ

Published : Oct 28, 2021, 10:28 AM IST
പശുവിന്റെ രക്തമടങ്ങിയ ചോക്ലേറ്റ്, റഷ്യയിലെ പ്രിയപ്പെട്ട ഹെമറ്റോജൻ ബാറുകൾക്ക് പിന്നിൽ

Synopsis

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, രാജ്യം ഭക്ഷ്യ ക്ഷാമം അനുഭവിക്കുമ്പോൾ പോഷകമൂല്യമുള്ള ഒരു ആഹാരമെന്ന നിലയിൽ ഇത് വിതരണം ചെയ്യപ്പെട്ടു. 

വായിൽ അലിഞ്ഞിറഞ്ഞുന്ന ചോക്ലേറ്റിന്റെ സ്വാദ് ആസ്വദിക്കാത്തവരായി അധികമാരുമുണ്ടാകില്ല. റഷ്യ(Russia)യിൽ അത്തരത്തിൽ ജനപ്രിയമായ ഒരു ചോക്ലേറ്റ് ബ്രാൻഡായിരുന്നു ഹെമറ്റോജൻ ബാറുകൾ(Hematogen bars). ആരോഗ്യകരമെന്നാണ് പരസ്യത്തിൽ ഇതിനെ കുറിച്ച് പറഞ്ഞിരുന്നത്. ഇതിന് വിളർച്ചയെ തടയാൻ സാധിക്കുമെന്നും അവകാശപ്പെട്ടിരുന്നു. കണ്ടൻസ്ഡ് മിൽക്ക്, സിറപ്പ്, ബീറ്റ്റൂട്ട് ഷുഗർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ ചോക്ലേറ്റിന് വല്ലാത്ത ഒരു രുചിയായിരുന്നു.  

എന്നാൽ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ചോക്ലേറ്റിൽ അധികമാരും അറിയാത്ത ഒരു ചേരുവ അടങ്ങിയിരുന്നു, രക്തം. ഒരുപക്ഷേ ഒരിക്കലും നമുക്ക് സങ്കല്പിക്കാൻ സാധിക്കാത്ത ഒരു ഘടകമാണ് ആരോഗ്യകരമെന്ന് വിശേഷിപ്പിച്ചിരുന്ന ഈ ആഹാരത്തിൽ അടങ്ങിയിരുന്നത്. ഇതിന്റെ ഓരോ ബാറിലും കുറഞ്ഞത് അഞ്ച് ശതമാനം പശുവിന്റെ രക്തമടങ്ങിയിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ പതനത്തിന് മുമ്പ് തന്നെ പ്രചാരത്തിലുള്ള ഇത് ഇപ്പോഴും ലഭ്യമാണ്. മിഠായിയേക്കാൾ വിലകുറഞ്ഞതും, എളുപ്പത്തിൽ ലഭിക്കുന്നതുമായ ഈ ചോക്ലേറ്റ് വിളർച്ചയുള്ളവരുടെ പ്രിയപ്പെട്ട മധുരപലഹാരമാണ്.

അതേസമയം, മിക്ക ചോക്ലേറ്റ് നിർമ്മാതാക്കളും ഒരു ദിവസം ഒന്നിലധികം ബാറുകൾ കുട്ടികൾ കഴിക്കരുതെന്ന് പറയുന്നു. മുതിർന്നവർക്ക് ഒന്നര ബാറും, മുലയൂട്ടുന്ന അമ്മമാരും, ഗർഭിണികളും, പ്രമേഹമുള്ളവരും ഇത് ഒഴിവാക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഒരേ സമയം ഏതാനും ആഴ്ചകൾ അടുപ്പിച്ച് ഇത് കഴിക്കരുതെന്നും അവർ ശുപാർശ ചെയ്യുന്നു. ആവശ്യത്തിൽ കൂടുതൽ ഇരുമ്പ് ശരീരത്തിൽ ചെന്നാൽ വയറുവേദനയിലേക്കോ ഹ്രസ്വകാല മലബന്ധത്തിലേക്കോ നയിച്ചേക്കാം. 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, രാജ്യം ഭക്ഷ്യ ക്ഷാമം അനുഭവിക്കുമ്പോൾ പോഷകമൂല്യമുള്ള ഒരു ആഹാരമെന്ന നിലയിൽ ഇത് വിതരണം ചെയ്യപ്പെട്ടു. പശുവിന്റെ രക്തം കൊണ്ടാണ് ഹെമറ്റോജൻ നിർമ്മിക്കുന്നതെന്ന് എത്രപേർക്ക് അറിയാമായിരുന്നു എന്നത് വ്യക്തമല്ല. എന്നാൽ ഇപ്പോൾ അതിന്റെ ഉള്ളടക്കം ഒരു രഹസ്യമല്ല. എന്നിട്ടും പക്ഷേ അവിടത്തുകാരുടെ പ്രിയപ്പെട്ട ചോക്ലേറ്റാണ് ഇത്.  

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!