കുമ്പളം കൃഷി ചെയ്യാന്‍ കാലമായോ? ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

By Web TeamFirst Published Dec 30, 2019, 3:39 PM IST
Highlights

പുഴുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ ചെറുതായി കായയുണ്ടാകുമ്പോള്‍ തന്നെ പോളിത്തീന്‍ കവര്‍ കൊണ്ട് പൊതിയുകയോ കടലാസ് കൊണ്ട് കുമ്പിള്‍ കുത്തുകയോ ചെയ്‍താല്‍ മതി. മഞ്ഞക്കെണി, തുളസിക്കെണി, വെളുത്തുള്ളി-ബാര്‍സോപ്പ് മിശ്രിതം എന്നിവ ഉപയോഗിച്ച് വെള്ളീച്ചകളെ തുരത്താം. പെരുവലം സത്തും വണ്ടുകളെ നശിപ്പിക്കാന്‍ നല്ലതാണ്.

ഓലനും മോരുകറിയും ഉണ്ടാക്കുമ്പോള്‍ നാം ഓര്‍ക്കുന്ന പച്ചക്കറിയാണ് കുമ്പളം. അധികം മൂപ്പെത്താത്ത കുമ്പളത്തെ ഇളവന്‍ എന്ന് പേരിട്ട് വിളിക്കാനാണ് നമുക്കിഷ്ടം. ആയുര്‍വേദത്തില്‍ മരുന്നിന്റെ ഗുണമുള്ള കുമ്പളം വെള്ളരി വര്‍ഗത്തില്‍പ്പെട്ട വിളയാണ്. പോഷകഗുണവും ഔഷധഗുണവുമുള്ള കുമ്പളം നമുക്ക് വീട്ടില്‍ കൃഷി ചെയ്യാമല്ലോ. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ജലസേചനത്തെ ആശ്രയിച്ചും സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലങ്ങളില്‍ ആവശ്യത്തിന് നനവ് നല്‍കിയുമാണ് കുമ്പളം കൃഷി ചെയ്യുന്നത്.

കാല്‍സ്യം, കോപ്പര്‍, സള്‍ഫര്‍, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയെല്ലാം കുമ്പളത്തില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ, റൈബോഫ്‌ളേവിന്‍, അന്നജം, കൊഴുപ്പ് എന്നിവയുടെയും കലവറയാണ് കുമ്പളം.

വിത്തുകള്‍ പലതരം

ഇന്ദു, കെ.എ.യു ലോക്കല്‍ എന്നിവയാണ് സാധാരണ കേരളത്തില്‍ കൃഷി ചെയ്യുന്നത്. CO-1 എന്നയിനം കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചതാണ്. ഹെക്ടറിന് 25 മുതല്‍ 30 ടണ്‍ വരെ വിളവ് കിട്ടും. മൂപ്പെത്തിയാല്‍ 10 കിലോ വലിപ്പമുണ്ടാകുന്ന കായകളാണ് ഇതിന്റെ പ്രത്യേകത.

 

CO-2 എന്ന ഇനവും നല്ലയിനം കുമ്പളമാണ്. ഒരു ഹെക്ടറില്‍ നിന്ന് 35 ടണ്‍ വിളവ് കിട്ടും.

വിത്തുകള്‍ തടങ്ങളിലാണ് പാകുന്നത്. സാമാന്യം വലുപ്പമുള്ള തടത്തില്‍ അഞ്ച് വിത്തുകള്‍ വരെ പാകിമുളപ്പിക്കാം. മുളച്ചു വരുമ്പോള്‍ നല്ല കരുത്തുള്ള മൂന്നെണ്ണം മാത്രം നിലനിര്‍ത്തി ബാക്കി പിഴുതുകളയുകയാണ് പതിവ്.

കൃഷി ചെയ്യുന്ന വിധം

ഒരു സെന്റില്‍ 16 മുതല്‍ 20 ഗ്രാം വിത്ത് നടാന്‍ ആവശ്യമാണ്. തടങ്ങളെടുക്കുമ്പോള്‍ അകലം പാലിക്കണം. ചുരുങ്ങിയത് രണ്ടുമീറ്ററെങ്കിലും അകലം വേണം. ഒരടി ആഴത്തിലുള്ള കുഴിയാണ് നല്ലത്.

ഒരു സെന്റ് സ്ഥലത്തെ മണ്ണ് കിളച്ച് ഒരുക്കണം. ഉണങ്ങിയ ഇലകള്‍ കത്തിക്കണം. 50 കിലോ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഈ മണ്ണില്‍ ചേര്‍ത്തിളക്കാം. മേല്‍മണ്ണുമായി കലര്‍ത്തി തയ്യാറാക്കിയ കുഴികളിലേക്കിട്ട് 50 ഗ്രാം കുമ്മായവും അതേ അളവില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചതും ചേര്‍ത്തിളക്കി നന്നായി നനയ്ക്കണം. ഇങ്ങനെയാണ് കൃഷിക്കായി സ്ഥലം തയ്യാറാക്കേണ്ടത്.

ചെടി വളര്‍ന്ന് പടര്‍ന്ന് പന്തലിക്കാന്‍ തുടങ്ങുന്ന സമയത്ത് ആദ്യമായി വളപ്രയോഗം നടത്തണം. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ മേല്‍വളമായി നല്‍കുമ്പോള്‍ 30 കി.ഗ്രാം പൊടിയാക്കി തടത്തിലിടണം. നന്നായി നനയ്ക്കണം. ഗോമൂത്രം പത്തിലൊന്നാക്കി നേര്‍പ്പിച്ചതും ബയോഗ്യാസ് സ്‌ളറിയും തടത്തിലൊഴിച്ചുകൊടുക്കാം.

 

കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ചാണകവെള്ളം ഊറ്റിയെടുത്തതിനൊപ്പം ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം. മഴക്കാലത്ത് പന്തല്‍ ഇട്ടുകൊടുക്കാം. നല്ല കരുത്തുള്ള പന്തല്‍ അല്ലെങ്കില്‍ കായകളുടെ ഭാരം കാരണം ഒടിഞ്ഞുവീഴാം. പന്തലിലേക്ക് കുമ്പളത്തിന്റെ പ്രധാനവള്ളി കയറിക്കഴിഞ്ഞാല്‍ ചുവട്ടില്‍ നിന്ന് പൊട്ടിവരുന്ന ചെറിയ വള്ളികള്‍ നശിപ്പിച്ചുകളഞ്ഞാല്‍ മാത്രമേ നിറയെ കായകളുണ്ടാകൂ.

രോഗബാധ തടയാന്‍ മാര്‍ഗങ്ങള്‍

എപ്പിലാക്‌സ് വണ്ട്, വെള്ളീച്ച, എഫിഡുകള്‍ എന്നിവയെല്ലാമാണ് കുമ്പളത്തെ നശിപ്പിക്കുന്ന വില്ലന്‍മാര്‍. ഇലപ്പുള്ളിരോഗവും വേരുചീയലും പ്രതിരോധിക്കേണ്ടതും അത്യാവശ്യമാണ്.

പുഴുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ ചെറുതായി കായയുണ്ടാകുമ്പോള്‍ തന്നെ പോളിത്തീന്‍ കവര്‍ കൊണ്ട് പൊതിയുകയോ കടലാസ് കൊണ്ട് കുമ്പിള്‍ കുത്തുകയോ ചെയ്‍താല്‍ മതി. മഞ്ഞക്കെണി, തുളസിക്കെണി, വെളുത്തുള്ളി-ബാര്‍സോപ്പ് മിശ്രിതം എന്നിവ ഉപയോഗിച്ച് വെള്ളീച്ചകളെ തുരത്താം. പെരുവലം സത്തും വണ്ടുകളെ നശിപ്പിക്കാന്‍ നല്ലതാണ്.

മൊസൈക്ക് രോഗം ബാധിച്ചാല്‍ ചെടി നശിപ്പിച്ച് കളയണം. ആവണക്കെണ്ണ-വെളുത്തുള്ളി മിശ്രിതം ഇതിന് പ്രതിവിധിയാണ്.

തൈക്കുമ്പളവും പോഷകഗുണത്തില്‍ കേമന്‍

കേരളത്തില്‍ നന്നായി കൃഷി ചെയ്യുന്നയിനമാണ് തൈക്കുമ്പളം. വിത്ത് നനഞ്ഞ തുണിയില്‍ കെട്ടിവെച്ചാണ് മുളപ്പിക്കുന്നത്. നേരിട്ട് തടത്തിലേക്ക് പാകി മുളപ്പിക്കാം. അല്ലെങ്കില്‍ തൈ മുളപ്പിച്ചെടുത്ത് അഞ്ച് ഇലകള്‍ വരുമ്പോള്‍ മാറ്റി നടാം.

കാലിവളവും വേപ്പിന്‍പിണ്ണാക്കും തന്നെയാണ് അടിവളമായി ചേര്‍ക്കുന്നത്. ഒരു തടത്തില്‍ 50 ഗ്രാം യൂറിയ, 75 ഗ്രാം എല്ലുപൊടി, 30 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. വള്ളിയൂണ്ടാകാന്‍ തുടങ്ങുമ്പോഴും പൂവിടാന്‍ തുടങ്ങുമ്പോഴും 25 ഗ്രാം യൂറിയയും 30 ഗ്രാം പൊട്ടാഷും നല്‍കാം. രണ്ടര മാസം കൊണ്ട് വിളവെടുക്കാം.

click me!