
ഇന്ത്യയുടെ ഡിജിറ്റൽ ഉപഭോഗ രംഗത്ത് തങ്ങളുടെ ഇഷ്ടങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് ജെൻ സി മുന്നേറുകയാണ്. പുതിയ തലമുറയുടെ ഡിജിറ്റൽ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു ഘടകമായി പോഡ്‌കാസ്റ്റുകൾ മാറിയിരിക്കുന്നു. വിനോദത്തിനപ്പുറം, ലോകകാര്യങ്ങളും വാർത്തകളും അറിയാൻ ജെൻ സി ഇന്ന് ആശ്രയിക്കുന്നത് ഈ ഓഡിയോ/വീഡിയോ പ്ലാറ്റ്ഫോമിനെയാണ്.
പോഡ്കാസ്റ്റ് ഉപഭോഗത്തിൻ്റെ കാര്യത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇതിൽ ഒന്നും രണ്ടും സ്ഥാനം ചൈനയ്ക്കും യുഎസിനുമാണ്. 2020-ൽ ഇന്ത്യയിൻ പോഡ്‌കാസ്റ്റ് ശ്രോതാക്കാളുടെ എണ്ണം പ്രതിമാസം വെറും 5.7 കോടിയായിരുന്നെങ്കിൽ നിലവിൽ ഈ കണക്ക് 10 കോടിയിലധികം കടന്നു. 2030-ഓടെ ഇന്ത്യൻ പോഡ്കാസ്റ്റ് വിപണി 2.6 ബില്യൺ ഡോളറിലധികം മൂല്യമുള്ളതായി വളരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേവലം ശബ്ദം മാത്രമായിരുന്ന പോഡ്‌കാസ്റ്റുകൾ ഇന്ന് 'വോഡ്‌കാസ്റ്റുകൾ' അഥവാ വീഡിയോ പോഡ്‌കാസ്റ്റുകളായി മാറുന്നുണ്ട്. ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ യുവതലമുറയുടെ ഡിമാൻഡാണിത്. നിലവിൽ യൂട്യൂബിൽ മാത്രം പ്രതിമാസം 100 കോടിയിലധികം ആളുകളാണ് പോഡ്‌കാസ്റ്റ് ഉള്ളടക്കങ്ങൾ കാണുന്നത്. പുതിയ ഫീച്ചറുകൾ നൽകി യൂട്യൂബും സ്പോട്ടിഫൈ പോലുള്ള പ്ലാറ്റ്‌ഫോമുകളും ഈ വളർച്ചയെ പിന്തുണയ്ക്കുന്നു.
ക്രൈം, ചരിത്രം, വ്യക്തിഗത, ഫിനാൻസ്, കോമഡി, പോപ്പ് സൈക്കോളജി തുടങ്ങിയ വിഷയങ്ങളാണ് ഇന്ത്യൻ ശ്രോതാക്കൾക്കിടയിൽ ഇപ്പോഴും ജനപ്രിയമായി തുടരുന്നത്. പല ജോലികൾ ചെയ്യുന്നതിനിടയിൽ 'പശ്ചാത്തല ശബ്ദമായി' പോഡ്‌കാസ്റ്റുകൾ ഉപയോഗിക്കുന്ന ഒരു രീതിയും ഈ യുവതലമുറയിൽ വ്യാപകമാണ്. അവർക്ക് ഇതൊരു കൂട്ടായ്മയുടെ അല്ലെങ്കിൽ സൗഹൃദത്തിന്റെ ഭാഗമായി അനുഭവപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ.