
ഓസ്‌ട്രേലിയയിൽ മൂന്ന് രോഗികളുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജനായ സർജനാണ് ജയന്ത് പട്ടേൽ. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ആ കൊലപാതകത്തെ കുറിച്ചുള്ള ജയന്തിന്റെ ഒരു പ്രതികരണമാണ് ശ്രദ്ധിക്കപ്പെടുന്നത്. 2015 -ന് ശേഷം ആദ്യമായിട്ടാണ് ജയന്ത് ഈ കൊലപാതകത്തെ കുറിച്ച് സംസാരിക്കുന്നത്. മൂന്ന് മരണങ്ങൾക്ക് കാരണക്കാരനായതിന് 2010 -ലാണ് ജയന്തിനെ ജയിലിലടച്ചത്. പക്ഷേ 2012 -ൽ അപ്പീലിൽ അയാളെ മോചിപ്പിക്കുകയായിരുന്നു. ഓറിഗോണിലെ പോർട്ട്‌ലാൻഡിൽ വെച്ച് ദി ഓസ്‌ട്രേലിയൻ പത്രത്തിലെ ഒരു പത്രപ്രവർത്തകനാണ് ആ മരണങ്ങളെ കുറിച്ച് ജയന്തിനോട് ചോദിച്ചിരിക്കുന്നത്. അതിനുള്ള മറുപടി ഇങ്ങനെ ആയിരുന്നു; "അത് വളരെക്കാലം മുമ്പായിരുന്നു, ഞാൻ അതേക്കുറിച്ച് പൂർണ്ണമായും മറന്നുപോയി. ഞാൻ അവിടെ നിന്നും മുന്നോട്ട് നടന്നിരിക്കുന്നു".
"അത് കഴിഞ്ഞു, അത് ഓർമ്മയായിരിക്കുന്നു... മണ്ടൻ വിമർശനങ്ങളോട് ഞാൻ പ്രതികരിക്കാറില്ല, ഞാൻ എന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. എനിക്ക് ഒരു കുഴപ്പവുമില്ല" എന്നാണ് ഇപ്പോൾ 75 വയസ്സുള്ള ജയന്ത് പറഞ്ഞത്. 2003 -നും 2005 -നും ഇടയിൽ ഇയാൾ ജോലി ചെയ്തിരുന്ന ക്വീൻസ്‌ലാന്റിലെ ഒരു സ്ഥാപനത്തിലെ ആശുപത്രി ജീവനക്കാരാണ് ഡോ. ജയന്ത് ശസ്ത്രക്രിയകളിൽ പിഴവ് വരുത്തിയെന്ന് ആരോപിച്ചത്. രോഗികളെ തെറ്റായി രോഗനിർണയം നടത്തിയെന്നും ശസ്ത്രക്രിയാ രീതികൾ തെറ്റായി ഉപയോഗിച്ചെന്നും ജയന്തിനെതിരെ ആരോപണം ഉയർന്നു.
ആരോപണങ്ങളെ തുടർന്ന്, 2008 -ൽ അയാളെ യുഎസിൽ നിന്നും അറസ്റ്റ് ചെയ്ത് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തി. മൂന്ന് രോഗികളുടെ മരണത്തിന് കാരണമായി എന്ന് കാണിച്ച് ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരു രോഗിക്ക് പ്രശ്നം വരുത്തിയതിനും ജയന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ, 2012 -ൽ ഓസ്‌ട്രേലിയയിലെ പരമോന്നത കോടതി ഈ ശിക്ഷകൾ റദ്ദാക്കി. 2013-ൽ, പ്രോസിക്യൂട്ടർമാർ മറ്റ് കുറ്റങ്ങളും ഒഴിവാക്കി. അതേ വർഷം തന്നെ ജയന്ത് ഓസ്‌ട്രേലിയ വിട്ട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു.