ഒടുവില്‍ ഉറപ്പിച്ചു, 53 നാവികരുമായി കാണാതായ അന്തര്‍വാഹിനി ആഴക്കടലില്‍ മുങ്ങിയത് തന്നെ!

By Web TeamFirst Published Apr 24, 2021, 5:54 PM IST
Highlights

ഇന്തോനേഷ്യയില്‍ 53 നാവികരുമായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ മുങ്ങിക്കപ്പല്‍ ആഴക്കടലില്‍ മുങ്ങിപ്പോയെന്ന് നാവികസേനാ വൃത്തങ്ങള്‍.  

ബാലി: ഇന്തോനേഷ്യയില്‍ 53 നാവികരുമായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ മുങ്ങിക്കപ്പല്‍ ആഴക്കടലില്‍ മുങ്ങിപ്പോയെന്ന് നാവികസേനാ വൃത്തങ്ങള്‍.  44 വര്‍ഷം പഴക്കമുള്ള ജര്‍മന്‍ നിര്‍മിതമായ കെ. ആര്‍ ഐ നന്‍ഗാല സൈനിക അന്തര്‍വാഹിനിയാണ് കാണാതായത്. കപ്പലിന്റെ ഭാഗങ്ങളും ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന സാധനങ്ങളും കാണാതായ സ്ഥലത്തിനടുത്ത് കണ്ടെത്തിയതായി ഇന്തോനേഷ്യന്‍ നാവിക സേന അറിയിച്ചു.

 2800 അടി താഴ്ചയില്‍ ഈ മുങ്ങിക്കപ്പല്‍ അപകടത്തില്‍ പെട്ടുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൂന്ന് ദിവസത്തേക്കുള്ള ഓക്‌സിജനാണ് കപ്പലില്‍ ഉണ്ടായിരുന്നത്.  മുങ്ങിക്കപ്പലിന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍ ഇന്ധന ടാങ്കിന്് കേടുവന്നതാവാം അപകടകാരണമെന്ന് സൂചന നല്‍കി. 

ഇന്ത്യന്‍ നാവിക സേനയും ഓസ്ട്രേലിയന്‍, സിംഗപ്പൂര്‍ സൈന്യവും അടക്കം കാണാതായ അന്തര്‍വാഹിനിക്കായി തെരച്ചില്‍ നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്തോനേഷ്യ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. വിശാഖ പട്ടണത്തുനിന്നും ഇന്ത്യന്‍ നാവിക സേനയുടെ പ്രത്യേക സംഘമാണ് തെരച്ചിലിന് എത്തിയത്.

ബാലിയില്‍നിന്നും 96 കിലോ മീറ്റര്‍ വടക്ക് ഭാഗത്ത് ടോര്‍പ്പിഡോ പരീശീലനം നടത്തുകയായിരുന്നു ഈ മുങ്ങിക്കപ്പല്‍. 53 നാവികരാണ് ഇതിലുണ്ടായിരുന്നത്. അതിനിടെയാണ് അന്തര്‍വാഹിനിയില്‍നിന്നുള്ള ആശയവിനിമയം ഇല്ലാതായത്.

1997-ലാണ് 1395 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ ജര്‍മനിയില്‍ നിര്‍മിച്ചത്. 1981-ല്‍ ഇത് ഇന്തോനേഷ്യന്‍ നാവിക സേനയുടെ ഭാഗമായി. 2012-ല്‍ ഇതില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. 

click me!