
എവിടെ ജനിക്കണമെന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ലെങ്കിലും, എങ്ങനെ ജീവിക്കണമെന്നത് നമ്മുടെ തീരുമാനമാണ്. ബീഹാറിലെ പട്‌ന(Patna)യിൽ നിന്നുള്ള ഒരു പെൺകുട്ടി തന്റെ അസാധാരണമായ ജീവിതപോരാട്ടം കൊണ്ട് ആളുകൾക്ക് പ്രചോദനമാവുന്നു. കുട്ടിക്കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ അവളെ ഭിക്ഷക്കാരായ ഒരു ദമ്പതികൾ എടുത്ത് വളർത്തി. റെയിൽവേ സ്റ്റേഷനിൽ(Railway Station) ഭിക്ഷ യാചിച്ചും മാലിന്യം പെറുക്കിയും ജീവിച്ച അവൾ എന്നാൽ പഠിച്ചു. ഇപ്പോൾ അവൾ പഠിക്കുന്നതിനൊപ്പം, നഗരത്തിൽ ഒരു കഫറ്റീരിയ നോക്കി നടത്തുകയും ചെയ്യുന്നു.
പെൺകുട്ടിയുടെ പേര് ജ്യോതി. അവൾക്ക് 19 വയസ്സ് പ്രായമുണ്ട്. ഇപ്പോഴും തന്റെ അച്ഛനാരെന്നോ, അമ്മയാരെന്നോ അവൾക്ക് അറിയില്ല. ജീവിതം നൽകിയ വലിയ പാഠങ്ങളാണ് അവൾക്ക് ബലം. പട്‌ന റെയിൽവേ സ്‌റ്റേഷനിൽ ഒരു ഭിക്ഷാടന ദമ്പതികൾക്കൊപ്പമാണ് താൻ വളർന്നതെന്ന് അവൾ പറയുന്നു. അവളുടെ ബാല്യം തീർത്തും ദുരിതപൂർണമായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും ജീവിതം മുന്നോട്ട് പോയി. ആ ദമ്പതികൾക്കൊപ്പം ജ്യോതിയും ദിവസവും ഭിക്ഷ യാചിക്കാറുണ്ടായിരുന്നു. എന്നാൽ, ചില ദിവസങ്ങളിൽ ഭിക്ഷ യാചിച്ചാലും കൈയിൽ ഒന്നും കിട്ടില്ല. അന്നേരം മാലിന്യം പെറുക്കിയാണ് ആവശ്യത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
ഒരിക്കലും നടക്കില്ലെന്ന് മനസ്സിലാക്കിയിട്ടും, പഠിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതലേ അവളിൽ വളർന്നു വന്നു. എന്നാൽ, അപ്പോഴെല്ലാം അവൾ ഭിക്ഷയെടുത്ത് നടന്നു. ഒടുവിൽ പഠിക്കാൻ അവൾക്കൊരു അവസരം ലഭിച്ചു. പക്ഷേ, പഠനം തുടങ്ങിയതിന്റെ പേരിൽ തന്നെ വളർത്തിയ അമ്മയെ തനിക്ക് നഷ്ടമായെന്ന് ജ്യോതി പറഞ്ഞു. അത്തരം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും ജ്യോതി പിന്മാറിയില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു സന്നദ്ധ സംഘടനയായ റാംബോ ഫൗണ്ടേഷൻ വഴി അവൾക്കൊരു മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത് പട്‌ന ജില്ലാ ഭരണകൂടം മുന്നോട്ട് വന്നത്.
പാവപ്പെട്ടവരും അനാഥരുമായ കുട്ടികളെ പാർപ്പിക്കുകയും വിദ്യാഭ്യാസം നൽകുകയും ചെയ്യുന്ന ഒരു സംഘടനയാണ് ഇത്. പട്നയിൽ സംഘടനയ്ക്ക് അഞ്ച് കേന്ദ്രങ്ങളുണ്ടെന്ന് റാംബോ ഫൗണ്ടേഷൻ ബീഹാർ ഹെഡ് വിശാഖ കുമാരി പറഞ്ഞു. ജ്യോതി, റാംബോ ഫൗണ്ടേഷനിൽ ചേർന്നതിനുശേഷം, പഠനം തുടരുകയും മെട്രിക്കുലേഷൻ പരീക്ഷയിൽ അസാധാരണമായ മാർക്കോടെ വിജയിക്കുകയും ചെയ്തു. ഇതോടെ അവളുടെ ജീവിതം ആകെ മാറി. തുടർന്ന്, ഉപേന്ദ്ര മഹാരതി ഇൻസ്റ്റിറ്റ്യൂട്ടിൽ മധുബനി ചിത്രകലയിൽ അവൾ പരിശീലനം നേടി. തന്റെ സ്വപ്‌നങ്ങൾ അവിടം കൊണ്ട് അവസാനിപ്പിക്കാൻ അവൾ ആഗ്രഹിച്ചില്ല. ജീവിതത്തിൽ കൂടുതൽ ഉയരാൻ അവൾ തീരുമാനിച്ചു. വേറിട്ടു നിൽക്കാൻ നിശ്ചയിച്ചു. അവളുടെ കഠിനധ്വാനത്തിന്റെ ഫലമായി ഇപ്പോൾ അവൾക്ക് ഒരു കഫേ നോക്കിനടത്താനുള്ള ജോലി കിട്ടി. പകൽ മുഴുവൻ കഫേ നടത്തുമ്പോൾ, ഒഴിവുസമയങ്ങളിൽ അവൾ പഠിക്കുന്നു. ഒരുകാലത്ത് യാചിക്കുകയും, നിരവധി കഷ്ടതകൾ സഹിക്കുകയും ചെയ്ത ജ്യോതി ഇപ്പോൾ സ്വന്തം സമ്പാദ്യത്തിൽ ജീവിക്കുന്നു.