
വർഷങ്ങൾക്ക് മുമ്പ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ തനിക്ക് പുതുജീവിതം നൽകിയ കുട്ടിയുടെ സഹോദരനെ വിവാഹം കഴിക്കാനൊരുങ്ങി അമേരിക്കക്കാരിയായ യുവതി. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, കെന്റക്കി സ്വദേശിനിയായ ബ്രൂക്ലിൻ ഡോട്ട്സൺ എന്ന പെൺകുട്ടിക്ക് 2003 -ൽ, കുട്ടിയായിരിക്കുമ്പോൾ അപൂർവ്വമായ ഒരു കരൾ രോഗം ബാധിക്കുകയായിരുന്നു. ദാതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദിവസങ്ങൾ മാത്രമാണ് ആയുസ്സ് ബാക്കിയെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, മാതാപിതാക്കളുടെ പരിശ്രമഫലമായി സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ച് ഒടുവിൽ അടിയന്തര ശസ്ത്രക്രിയയ്ക്കുള്ള കരൾ ലഭ്യമായി.
ഒഹായോ സ്വദേശിയായ പത്തു വയസുകാരൻ മൈക്കൽ വാട്ടേഴ്സ് ആയിരുന്നു ആ ദാതാവ്. ഒരു കാറപകടത്തിലാണ് മൈക്കൽ മരണപ്പെട്ടത്. ചെറുപ്പമാണെങ്കിലും താൻ മരണപ്പെട്ടാൽ അവയവങ്ങൾ ദാനം ചെയ്യണമെന്ന ആഗ്രഹം മൈക്കൽ പ്രകടിപ്പിച്ചിരുന്നു. മകന്റെ ആഗ്രഹം മാനിച്ച് മാതാപിതാക്കൾ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ മൈക്കലിന്റെ കരൾ ബ്രൂക്ലിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. ഈ ശസ്ത്രക്രിയ ഇരുകുടുംബങ്ങളെയും അപ്രതീക്ഷിതമായി ബന്ധിപ്പിച്ചു. വർഷങ്ങളോളം മൈക്കലിന്റെ കുടുംബവുമായി ബ്രൂക്ലിൻ ബന്ധം പുലർത്തി. മൈക്കലിന്റെ ഇളയ സഹോദരനായ നോവ വാട്ടേഴ്സുമായി ബ്രൂക്ലിൻ നല്ല സുഹൃത്തായി മാറുകയും ചെയ്തു.
കാലക്രമേണ ആ സൗഹൃദം പ്രണയമായി മാറി. വർഷങ്ങളുടെ സൗഹൃദത്തിനൊടുവിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബർ 26 -നാണ് ഇവരുടെ വിവാഹം. ഈ അത്ഭുതകരമായ യാത്രയുടെ സന്തോഷത്തിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മൈക്കലിന്റെ നിസ്വാർത്ഥമായ തീരുമാനത്തിന്റെ ഫലമായാണ് താൻ ഓരോ ദിവസവും ജീവിക്കുന്നത് എന്ന് ബ്രൂക്ലിൻ പറയുന്നു. ആ ഓർമ്മകളെ ജീവിതകാലം മുഴുവൻ താൻ ഒപ്പം കൂട്ടുമെന്നും അവർ കൂട്ടിച്ചേർത്തു.