അഞ്ചുവയസ്സുകാരനെ മർദ്ദിച്ച് നിർബന്ധപൂർവം ഓറഞ്ചു കഴിപ്പിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് നെറ്റിസൺസ്

Published : May 18, 2024, 04:01 PM IST
അഞ്ചുവയസ്സുകാരനെ മർദ്ദിച്ച് നിർബന്ധപൂർവം ഓറഞ്ചു കഴിപ്പിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് നെറ്റിസൺസ്

Synopsis

കുഞ്ഞിനെ മർദ്ദിക്കുന്നത് കണ്ടപ്പോൾ താൻ ആകെ ഭയന്ന് വിറച്ചു പോയി എന്നാണ് കുട്ടിയുടെ അമ്മ ഹോങ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത്. 

വിയറ്റ്നാമിലെ ഒരു കിൻ്റർ ഗാർട്ടനിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്. അഞ്ചുവയസ്സുള്ള ഒരു ആൺകുട്ടിയെ അധ്യാപിക ക്രൂരമായി ഭക്ഷണം കഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടിയെ നിലത്തു കിടത്തി മുഖത്തടിച്ച ശേഷമാണ് അധ്യാപിക ഓറഞ്ച് കഴിപ്പിക്കാൻ ശ്രമിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ വലിയ പ്രകോപനമാണ് സൃഷ്ടിച്ചിരിക്കുന്നത്. അധ്യാപികയുടെ ക്രൂരമായ നടപടിക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിക്കണമെന്ന് നിരവധിപ്പേർ ആവശ്യപ്പെട്ടു. 

ഏപ്രിൽ 11 ന് ഹോ ചി മിൻ സിറ്റിയിലെ ടി ബോ കിൻ്റർഗാർട്ടൻ ഉടമയായ ലാം തി ബാച്ച് ങ്ക എന്ന അധ്യാപികയുടെ ക്രൂരമായ പ്രവൃത്തിയാണ് സുരക്ഷാ ക്യാമറയിൽ പതിഞ്ഞത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കുഞ്ഞിനെ മർദിക്കുന്നതിന്റെ രംഗങ്ങളും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കുഞ്ഞിനെ മർദ്ദിക്കുന്നത് കണ്ടപ്പോൾ താൻ ആകെ ഭയന്ന് വിറച്ചു പോയി എന്നാണ് കുട്ടിയുടെ അമ്മ ഹോങ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത്. 

തൻറെ കുഞ്ഞിൻറെ ശരീരത്തിൽ മുറിവുകൾ ഇല്ലെങ്കിലും അവൻ ആകെ അസ്വസ്ഥനാണെന്നും ഭയത്തോടു കൂടിയാണ് ഇപ്പോൾ എല്ലാവരോടും ഇടപഴകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ ഉറക്കത്തിൽ പോലും കുട്ടി ഇപ്പോൾ ഞെട്ടി ഉണർന്ന് കരയുകയാണന്നും കുട്ടികളെ ഒരിക്കലും അടിക്കുകയോ മറ്റ് ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുകയില്ല എന്ന കിൻഡർ ഗാർട്ടൻ മാനേജ്മെൻറ് ഉറപ്പ് വിശ്വസിച്ചാണ് തങ്ങൾ കുഞ്ഞിനെ അവിടെ ആക്കിയതെന്നും അവർ പറഞ്ഞു.

ഒരു കളിപ്പാട്ടം പൊട്ടിച്ചതിന് അധ്യാപിക മറ്റൊരു കുട്ടിയെയും മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. സംഭവം പുറത്തുവന്നതോടെ കിൻ്റർഗാർട്ടൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ പ്രാദേശിക അതോറിറ്റി ഉത്തരവിട്ടു. കുട്ടികളെ മറ്റൊരു നഴ്‌സറിയിലേക്ക് മാറ്റാനും രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ അധ്യാപിക ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

സർവീസ് സെന്റിൽ വച്ച് കസ്റ്റമറുടെ മൊബൈലിൽ വാട്ട്സാപ്പ് പരിശോധിക്കുന്ന ടെക്നിഷ്യൻ? വൈറലായി വീഡിയോ
20 രൂപയുടെ കുപ്പിവെള്ളത്തിന് 55 രൂപ വാങ്ങി! റെസ്റ്റോറന്റിന് 3000 രൂപ പിഴ