
ഡെൽഹി-എൻസിആർ നിവാസിയായ ശിഖർ എന്ന യുവാവ് ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രാവിലെ ഓഫീസിൽ പോകാൻ വൈകിയതിനെ തുടർന്ന് ഒരു ബൈക്ക് ടാക്സി ബുക്ക് ചെയ്തു ശിഖർ. എന്നാൽ, ശിഖറിനേക്കാൾ വലിയ തിരക്കിലായിരുന്നു ഡ്രൈവർ. കാരണം എന്താണെന്നോ? ഡ്രൈവർക്ക് സ്വന്തമായി മറ്റൊരു ജോലിയുണ്ട്. അതിന് പോകാൻ വൈകാതിരിക്കാനാണ് താൻ ധൃതി കൂട്ടുന്നതെന്നും ഡ്രൈവർ പറഞ്ഞത്രെ.
സാധാരണയായി മെട്രോയിലാണ് യാത്ര ചെയ്യാറുള്ളതെങ്കിലും, അന്ന് വൈകിയതിനാലാണ് ശിഖർ റാപ്പിഡോ ബുക്ക് ചെയ്തത്. 'റൈഡർ രണ്ട് മിനിറ്റിനുള്ളിൽ എത്തി. എന്നാൽ, എന്റെ റൂമിന്റെ താക്കോൽ കാണാത്തതിനാൽ താഴേക്കെത്താൻ ഞാൻ അഞ്ച് മിനിറ്റ് വൈകി. ഈ അഞ്ച് മിനിറ്റിനിടെ വേഗം വരാൻ ആവശ്യപ്പെട്ട് അദ്ദേഹം എന്നെ മൂന്ന് തവണ വിളിച്ചു. ഞാൻ ബൈക്കിൽ കയറിയപ്പോൾ, 'ഭായ്, എന്താ ഇത്ര തിരക്ക്' എന്ന് അയാളോട് ചോദിച്ചു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത്, 'ഓഫീസിൽ പോകാൻ വൈകുന്നു ഭയ്യാ' എന്നാണ് എന്ന് പോസ്റ്റിൽ ശിഖർ കുറിച്ചിരിക്കുന്നു.
ഈ മറുപടി ശിഖറിനെ ആശയക്കുഴപ്പത്തിലാക്കി. ജോലി ഉള്ളയാൾ എന്തിനാണ് റാപ്പിഡോ ഓടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഡ്രൈവർ തന്റെ ജീവിതസാഹചര്യം വിവരിച്ചു. 'ജോലിയിൽ നിന്ന് മാസം കിട്ടുന്നത് 20,000 രൂപയാണ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. അതിലൊരു കുട്ടിക്ക് ജന്മനാ വൈകല്യമുണ്ട്. കുട്ടിയുടെ മരുന്നുകൾക്കും ചികിത്സയ്ക്കും മാത്രം എല്ലാ മാസവും പതിനായിരത്തോളം രൂപ ചിലവ് വരും'.
രാവിലെ 6 മണിക്ക് റാപ്പിഡോ ഓടിക്കാൻ ഇറങ്ങുന്ന ഇയാൾ 9 മണി വരെ അത് തുടരും. അതിനുശേഷം 10 മണിക്ക് ഓഫീസിലേക്ക് പോകും. വൈകുന്നേരം ആറരയോടെ ഓഫീസിൽ നിന്നിറങ്ങിയ ശേഷം രാത്രി 11 മണി വരെ വീണ്ടും ബൈക്ക് ടാക്സി ഓടിക്കും. നിങ്ങൾ എത്ര സമയം ഉറങ്ങാറുണ്ട് എന്ന് ഞാൻ ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത്, കഴിഞ്ഞ 8 മാസമായി 5 മണിക്കൂറിൽ കൂടുതൽ ഞാൻ ഉറങ്ങിയിട്ടില്ലെന്നാണ്. തുടർന്ന് അദ്ദേഹം പറഞ്ഞ കാര്യം ഞാൻ ഒരിക്കലും മറക്കില്ല, ഇനി ദൈവത്തിന്റെ വിധി ഇതാണെങ്കിൽ, അങ്ങനെ തന്നെ ആകട്ടെ എന്നാണദ്ദേഹം പറഞ്ഞത്' എന്നും ശിഖർ കുറിക്കുന്നു.
life humbled me again today
i usually take the metro to work but this morning i was running late so i booked a rapido
the rider reached in 2 minutes
i was not able to find my room keys so it took me another 5 minutes to get downstairs. in those 5 minutes he called me 3 times… pic.twitter.com/aMFp0hOg5S— Shikhar (@shekhu04) July 1, 2026
യാതൊരു പരാതിയുമില്ലാതെ, മുഖത്ത് പുഞ്ചിരിയോടെയാണ് റാപ്പിഡോ റൈഡർ തന്റെ കഥ പങ്കുവെച്ചതെന്ന് ശിഖർ ഓർമ്മിക്കുന്നു. 'ഡെഡ്‍ലൈനെ കുറിച്ചും ട്രാഫിക്കിനെക്കുറിച്ചും ചെറിയ ബുദ്ധിമുട്ടുകളെക്കുറിച്ചും ഞാൻ ഇവിടെ പരാതിപ്പെടുമ്പോൾ, എനിക്ക് ഊഹിക്കാൻ പോലും കഴിയാത്തത്ര വലിയ ഭാരങ്ങൾ ചുമക്കുന്ന മനുഷ്യർ നമുക്കിടയിലുണ്ട്... അതും അവരുടെ ദയ നഷ്ടപ്പെടുത്താതെ. ഞാൻ എത്രമാത്രം ഭാഗ്യവാനാണെന്ന് ഇന്നത്തെ ദിവസം എന്നെ ഓർമ്മിപ്പിച്ചു' എന്നും ശിഖർ കുറിച്ചു.