'ഫുട്ബോൾ കളിക്കുമ്പോൾ ഇതുപോലെ മുട്ടിലെ തൊലി പോയിട്ടുണ്ടോ..? ഇല്ലെങ്കിൽ പിരിയഡ് പെയ്ൻ എന്നും പറഞ്ഞ് വന്നേക്കരുത്..' - എന്ന് ട്വീറ്റ് ചെയ്ത യുവാവിന് കിട്ടിയ ചുട്ട മറുപടി..!

By Web TeamFirst Published Mar 22, 2019, 6:37 PM IST
Highlights

ഒരു പുരുഷ സോക്കർ താരത്തിന് കളിക്കളത്തിൽ പരിക്കുപറ്റുന്ന ഫോട്ടോയും, ഒപ്പം അയാളുടെ തൊലിപൊളിഞ്ഞ കാൽമുട്ടിന്റെ ക്ളോസപ്പ് ചിത്രവും പങ്കുവെച്ച ശേഷം താഴെ ഇങ്ങനെ കുറിച്ചു, " സ്ത്രീകൾ ഇതൊന്ന് പോയി അനുഭവിച്ചേച്ചും വരുന്നതുവരെ, എനിക്ക്  'പിരിയഡ് പെയ്‌നി'നെ പ്പറ്റി ഒന്നും കേൾക്കണ്ട.." എന്ന്.. 

'ഏറ്റവും വലിയ വേദനയേതാ...? അത് ഈറ്റുനോവ്. അത് കഴിഞ്ഞാലോ..? ആർത്തവ സമയത്തെ അടിവയർ വേദന. പുരുഷന്മാക്കൊരിക്കലും ആ വേദനകൾ സഹിക്കാൻ സാധിക്കില്ല.  സഹിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞത്, സഹിക്കാനാവില്ല എന്ന അർത്ഥത്തിലല്ല. ഒരു കുടുംബം പുലർത്താൻ വേണ്ടി ആ വേദനകളെല്ലാം ഏറ്റെടുക്കാൻ വിധിക്കപ്പെട്ടിരിക്കുന്നത് സ്ത്രീകളാണ്. പുരുഷന്മാരെ ആ വേദനകൾ ഏശില്ല എന്ന അർത്ഥത്തിലാണ്.  ആ ഒരു കാര്യം പൂർണമായും ഉള്ളിലേക്കെടുക്കുന്ന, തങ്ങളുടെ ജീവിതപങ്കാളികളോട് മമതയുള്ള പുരുഷന്മാർ, അതിന്റെ ഒരു ആനുകൂല്യം, പരിഗണന, നന്ദി, ബഹുമാനം ഒക്കെ അവരുടെ സംസാരത്തിലും  പ്രവൃത്തിയിലും  സ്ത്രീകളോട് കാണിക്കാറുണ്ട്. നേരെ മറിച്ചുള്ളവരാണ് പലരും എന്നതും വാസ്തവം. 

എന്നാലും,  നമ്മളിൽ ചിലർക്ക് ഈ അറിയാത്ത അനുഭവത്തെപ്പറ്റിയും , അഭിപ്രായങ്ങൾ എഴുന്നെള്ളിക്കുന്നതിന്  ഒരു മടിയും കാണില്ല .

എന്നാൽ, എത്രയൊക്കെ വിശാലമനസ്കരാണ് എന്ന് പുരുഷന്മാർ അവകാശപ്പെട്ടാലും, അവർക്ക് ഒരിക്കലും ഈ വേദനകളിലൂടെ കടന്നുപോവുന്ന സ്ത്രീകളുടെ മാനസികാവസ്ഥ പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കില്ല. ഇന്നത്തെക്കാലത്ത് 'ലേബർ പെയിൻ സിമുലേറ്റർ മെഷീൻ' ഒരു പരിധിവരെ പ്രസവ വേദനയോട് അടുത്തുള്ള ചില പീഡനങ്ങൾ പുരുഷന്മാർക്കും അനുഭവിക്കാൻ വകുപ്പുണ്ടാക്കും എങ്കിലും, മെൻസ്‌ട്രേഷൻ മെഷീൻ ആർത്തവകാല അടിവയർ വേദന ഏറെക്കുറെ തന്മയത്വത്തോടെ അനുഭവിപ്പിക്കും എങ്കിലും, അതൊന്നും അതിന്റെ യഥാർത്ഥ അനുഭവത്തിന്റെ ഏഴയലത്തു കൊണ്ട് ചെന്ന് നിർത്തില്ല നമ്മുടെ പുരുഷന്മാരെ.

എന്നാലും,  നമ്മളിൽ ചിലർക്ക് ഈ അറിയാത്ത അനുഭവത്തെപ്പറ്റിയും , അഭിപ്രായങ്ങൾ എഴുന്നെള്ളിക്കുന്നതിന്  ഒരു മടിയും കാണില്ല . അടിച്ചുവിടും, ആധികാരികമായ അഭിപ്രായങ്ങൾ ഇതേപ്പറ്റിയും അവർ.  അത്തരത്തിൽ ഒരു അഭിപ്രായം പറഞ്ഞു പുലിവാല് പിടിച്ചിരിക്കുകയാണ് ട്വിറ്ററിൽ ഒരാൾ. @_sargee എന്ന ഹാൻഡിലിൽ ട്വിറ്ററിലുള്ള ഒരു പുരുഷ സോക്കർ താരത്തിന് കളിക്കളത്തിൽ പരിക്കുപറ്റുന്ന ഫോട്ടോയും, ഒപ്പം അയാളുടെ തൊലിപൊളിഞ്ഞ കാൽമുട്ടിന്റെ ക്ളോസപ്പ് ചിത്രവും പങ്കുവെച്ച ശേഷം താഴെ ഇങ്ങനെ കുറിച്ചു, " സ്ത്രീകൾ ഇതൊന്ന് പോയി അനുഭവിച്ചിട്ടു വരുന്നതുവരെ, എനിക്ക്  'പിരിയഡ് പെയ്‌നിനെ പ്പറ്റി യാതൊന്നും  കേൾക്കണ്ട.." എന്ന്.. 

 

 

ആ ചിത്രം പെങ്കുവെച്ച ആ നിമിഷം മുതൽ എന്തായാലും ആശാൻ പ്രശസ്തനായിട്ടുണ്ട്. മറുപടികളുടെ  ഒരു പ്രവാഹം തന്നെയാണ് ആളുടെ ട്വിറ്റർ  ഹാൻഡിലിൽ.  മിനിറ്റുകൾ കൊണ്ട് ലോകത്തുള്ള മിക്കവാറും സ്ത്രീകളെല്ലാം ചേർന്ന് മറുപടി നൽകി പൊളിച്ചടുക്കിക്കളഞ്ഞു അയാളുടെ വാദത്തെ . 

'പിരിയഡ് പെയ്ൻ' എന്ന സാമാന്യപ്രസ്താവം കേവലം വയറുവേദനയിൽ ഒതുങ്ങുന്നില്ല. 'ഡിസ്‍മെനോറിയ' എന്നൊരു ആർത്തവസംബന്ധിയായ അസുഖം  തന്നെയുണ്ട്.  അത് ആളുടെ ശരീരത്തെ തീർത്തും ദുർബലമാക്കിക്കളയും. കൊളുത്തിപ്പിടിക്കൽ,  പുറംവേദന, ഓക്കാനം, വയറിളക്കം, അസഹ്യമായ തലവേദന അങ്ങനെ ലക്ഷണങ്ങൾ ഒന്നൊന്നുമല്ല സ്ത്രീകളെ ആ സമയത്ത് അലട്ടുന്നത്. ആർത്തവകാലത്ത്  ഗർഭപാത്രം അമിതമായി പുറപ്പെടുവിക്കുന്ന 'പ്രോസ്റ്റാഗ്ലാൻഡിൻ' എന്നൊരു  രാസവസ്തുവാണ് ഈ കൊളുത്തിപ്പിടിക്കുന്ന വേദനയ്ക്ക് കാരണമാവുന്നത്. 

 

 

'ഗർഭപാത്രമില്ലാത്തവൻ മിണ്ടരുത്..! ' - എന്നാണ് ഒരു സ്ത്രീ ഇതിനോട് പ്രതികരിച്ചത്. 'കളിക്കളത്തിൽ സംഭവിക്കുന്ന ഇത്തരത്തിലുള്ള ചീള് പരിക്കുകളുമായി എങ്ങനെ പിരിയഡ് പെയ്ൻ പോലെ തീവ്രമായ ഒരു വേദനയെ താരതമ്യം ചെയ്യാൻ തോന്നുന്നു' എന്ന രോഷമാണ് പലരും പ്രകടിപ്പിച്ചത്.  ആ പരാമർശത്തിൽ നിറഞ്ഞു തുളുമ്പുന്ന സ്ത്രീവിരുദ്ധതയെയും പലരും ആക്രമിച്ചു. 'സ്ത്രീ കളിക്കാർ രണ്ടു വേദനകളും അനുഭവിച്ചിട്ടുള്ളവരാണെന്നും അവരുടെ സാക്ഷ്യങ്ങൾ തന്നെ മതി ഈ അസംബന്ധത്തിനുള്ള മറുപടിയായിട്ടെ'ന്ന് പലരും ചൂണ്ടിക്കാണിച്ചു. 

വേദനയും സങ്കടവുമെല്ലാം ആരോടെങ്കിലും ഒന്ന് പറഞ്ഞാൽ അല്പം ആശ്വാസമുണ്ടാവും എന്നാണല്ലോ. നമുക്കുണ്ടാവുന്ന മറ്റേതു വേദനകളെപ്പറ്റിയും നമ്മൾ വീട്ടിലും തൊഴിലിടങ്ങളിലും മറ്റുള്ളവരോട് പറഞ്ഞ് ആശ്വാസം കണ്ടെത്തുമ്പോൾ , ഈ ഒരു വേദന മാത്രം കടിച്ചമർത്തി, മറ്റാരോടും അങ്ങനെ പങ്കുവെക്കാൻ സാധിക്കാതെ വിമ്മിഷ്ടപ്പെട്ടുകൊണ്ട് കഴിയുകയാണ് പല സ്ത്രീകളും ചെയ്യാറുള്ളത്. സ്ത്രീകളുടെ ഇത്തരത്തിലുളള വേദനകളെ സ്വാഭാവികമെന്ന്  തള്ളി, താനേ മാറാൻ കാത്തിരിക്കുകയാണ് പതിവ്. പലപ്പോഴും ഇതിൽ പല വേദനകളും അടിയന്തരമായ വൈദ്യ ശുശ്രൂഷ വേണ്ടിവരുന്നവയാണെന്നതാണ് സത്യം. 

പറയാൻ പാടില്ലാത്ത  എന്തോ ഒന്നായി ആർത്തവത്തെ  ഇന്നും ആളുകൾ കാണുന്ന ഒരു സമൂഹത്തിൽ ഇത്തരത്തിലുള്ള 'നിർവികാരമായ' പരാമർശങ്ങൾ ഇതുപോലുള്ള വളരെ കടുത്ത പ്രതികരണങ്ങൾ ക്ഷണിച്ചുവരുത്തുക സ്വാഭാവികം മാത്രമാണ്. എന്തായാലും വേണ്ടത്ര വീണ്ടുവിചാരമില്ലാത്ത ഇങ്ങനൊരു പ്രസ്താവന നടത്തി അബദ്ധത്തിൽ ചെന്ന് ചാടിയിരിക്കുകയാണ് ഈ ട്വിറ്റർ യൂസർ. 

click me!