'വൈറലായതുപോലും ആ നല്ല മനുഷ്യന്‍ അറിഞ്ഞുകാണില്ല'; ലക്ഷങ്ങളുടെ സ്വർണാഭരണങ്ങളടങ്ങിയ പേഴ്സ് ഉടമയെ ഏല്പിച്ചയാളെ കുറിച്ച് എഎസ്ഐ

Published : Nov 28, 2025, 05:22 PM IST
viral post

Synopsis

വഴിയിൽ കിടന്നുകിട്ടിയ ചെക്ക് ബുക്കും ലക്ഷങ്ങള്‍ വിലവരുന്ന സ്വർണാഭരണങ്ങളും അടങ്ങിയ പേഴ്സിനെ കുറിച്ച് ഒരു നിമിഷം പോലും വൈകാതെ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ച മനുഷ്യന്‍. പോസ്റ്റ് വൈറല്‍. എഎസ്ഐ പ്രതികരിക്കുന്നു. 

'ലോകത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്' - എല്ലാ ദിവസവും വെറുപ്പിന്റെയും അതിക്രമങ്ങളുടെയും ചതിയുടെയും വാർത്തകൾ കാണുമ്പോൾ പലരും പറയാറുണ്ട്. എന്നാൽ, ചില സംഭവങ്ങൾ കാണുമ്പോൾ നമുക്ക് തോന്നും, ഇല്ല ഈ ലോകം ഇപ്പോഴും ജീവിക്കാൻ അത്ര കൊള്ളാത്തതായിട്ടില്ല എന്ന്. അതേ, അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റിലും പറയുന്നത്. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടറായ ജെനീഷ് ഇഎം പങ്കുവച്ചിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്. വൈറലാകുമെന്ന് കരുതി പങ്കുവച്ച പോസ്റ്റ് അല്ലെന്നും ആ മനുഷ്യന്റെ സത്യസന്ധത ലോകമറിയണം എന്ന് തോന്നിയതുകൊണ്ടാണ് അനുഭവം ഫേസ്ബുക്കിൽ ഷെയർ ചെയ്തത് എന്നും ജെനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.

വഴിയിൽ കിടന്നുകിട്ടിയ ചെക്ക് ബുക്കും ലക്ഷങ്ങള്‍ വിലവരുന്ന സ്വർണാഭരണങ്ങളും അടങ്ങിയ പേഴ്സിനെ കുറിച്ച് ഒരു നിമിഷം പോലും വൈകാതെ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ച ജോൺ മാത്യു മുക്കം എന്ന മനുഷ്യനെ കുറിച്ചുള്ളതാണ് ജെനീഷ് പങ്കുവച്ചിരിക്കുന്ന കുറിപ്പ്. പോസ്റ്റ് വൈറലായി മാറിയതിനെ കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് ഇങ്ങനെ; 

'ആ പേഴ്സ് കിട്ടിയ ഉടനെ അദ്ദേഹം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയാണ് ചെയ്തത്. ഉടമ എത്തിയപ്പോൾ പേഴ്സുമായി അദ്ദേഹം എത്തുകയും ചെയ്തു. ഒരേയൊരു കാര്യമാണ് ആ മനുഷ്യൻ പറഞ്ഞത്, പൊലീസ് സ്റ്റേഷന്റെ മുന്നിൽ വച്ചേ ഞാൻ ഈ പേഴ്സ് കൈമാറൂ. നാളെ ഇതിൽ എന്തെങ്കിലും കുറവ് വന്നാലും ചോദ്യം ഉണ്ടാകരുത് അതുകൊണ്ടാണ് അങ്ങനെ പറയുന്നത്. അദ്ദേഹം ഉടമയ്ക്ക് ആ പേഴ്സ് കൈമാറി. സ്വന്തം ഫോണിൽ ഒരു ഫോട്ടോ പോലും അദ്ദേഹം എടുത്തില്ല. അദ്ദേഹത്തിന് ഇത് ആരും അറിയണം എന്നുപോലും ഇല്ലായിരുന്നു. ഞാനാണ് ഒരു ഫോട്ടോ എടുത്ത് വയ്ക്കാം എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ ഈ ചിത്രവും പോസ്റ്റും വൈറലായ കാര്യം പോലും അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ എന്ന് അറിയില്ല. അദ്ദേഹത്തിന്റെ ഈ നല്ല പ്രവൃത്തി ആളുകൾ അറിയണം എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ ആ കുറിപ്പെഴുതിയത്. എല്ലാവരും മാതൃകയാക്കേണ്ടുന്ന കാര്യമാണ് അദ്ദേഹം ചെയ്തത്.'

ഇനി വൈറലായി മാറിയ ആ പോസ്റ്റ് വായിക്കാം:

കഴിഞ്ഞ ദിവസം ഉച്ച സമയത്ത് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വരുകയാണ്. സാറേ, ഞാൻ SNDP ജംഗ്ഷന് അടുത്ത് നിന്നാണ് വിളിക്കുന്നത്. എനിക്ക് ഈ വഴിയിൽ കിടന്ന് ഒരു പേഴ്സ് കിട്ടിയിട്ടുണ്ട്. ഒരു ചെക്ക് ബുക്കും 2-3 ഗോൾഡ് ഓർണമെന്റ്സും ഉണ്ട്. ഞാൻ വളരെ അവർജന്റ് ആയി ഒരിടത്ത് പോയി കൊണ്ടിരിക്കുകയാണ്. അര മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്തിക്കോളാം. എന്റെ പേര് ജോൺ എന്നാണ് ചിറക്കകത്താണ് വീട്. എന്റെ നമ്പർ ഇതാണ്. ആരെങ്കിലും പേഴ്സ് തിരക്കി വന്നാൽ ഉടൻ ഞാൻ സ്റ്റേഷനിൽ എത്തിക്കോളാം. അർജന്റ് ആയത് കൊണ്ടാണ് പോകുന്നത്.

ഇതെന്ത് മനുഷ്യനാണ് എന്ന് ചിന്തിച്ച് വേഗം ആ ഡീറ്റൈൽസ് നോട്ട് ചെയ്ത് വെച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു കപ്പിൾസ് സ്റ്റേഷനിലേക്ക് വന്നു. അതിൽ ലേഡി സംസാരിക്കാൻ പോലുമാകാതെ വല്ലാതെ ടെൻഷൻ ആയാണ് ഇരിക്കുന്നത്. കാര്യം തിരക്കിയപ്പോൾ ഭർത്താവ് ആണ് പറഞ്ഞത്, ഇതെന്റെ വൈഫ് ആണ്. അവൾ ബാങ്കിൽ പോയി വരുന്ന വഴി സ്കൂട്ടറിൽ നിന്നും കവർ കീറി അവളുടെ പേഴ്സ് റോഡിൽ എവിടെയോ പോയി. എന്നെ ജോലി സ്ഥലത്ത് നിന്നും വിളിച്ച് വരുത്തിയതാണ്. പലയിടത്തും നോക്കിയിട്ട് കിട്ടിയില്ല. കുറച്ച് ഗോൾഡ് ഒർണമെന്റ്സും ചെക്ക് ബുക്കും ഉണ്ടായിരുന്നു. അവളാകെ ടെൻഷനിൽ ആണ് സാറെ.

നിങ്ങൾ ടെൻഷൻ അടിക്കണ്ട. അത് ഒരു നല്ല മനുഷ്യന്റെ കയ്യിലാണ് കിട്ടിയത്. അയാളെ ഞാൻ വിളിക്കാം. ആ പേഴ്സുമായി ആൾ വരും. ആ മറുപടി കേട്ടതോടെ രണ്ട് പേരും ഞെട്ടിപ്പോയി. പെട്ടെന്ന് തന്നെ അവരുടെ അത്ര നേരത്തെ ആ സങ്കട മുഖഭാവം സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിയ ഭാവമായി മാറി. വേഗം തന്നെ ആൾ പറഞ്ഞ നമ്പറിലേക്ക് വിളിച്ചു. നമ്പർ എങ്ങാനും മാറിയോ എന്ന് ഉള്ളിൽ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നു. എങ്കിലും 1st ബെല്ലിൽ തന്നെ ആൾ എടുത്തതോടെ അത് മാറി. വിവരം പറഞ്ഞതോടെ ആൾ പെട്ടെന്ന് തന്നെ എത്താം എന്നറിയിച്ചു.

കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആൾ എത്തി. പേഴ്സിലുണ്ടായിരുന്ന നാലര പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളുടെ എണ്ണം ബോധ്യപ്പെടുത്തിയ ശേഷം ചെക്ക് ബുക്കും സ്വർണം ഉൾപ്പടെ പേഴ്സും കൈമാറി. ആ നല്ല മനുഷ്യനെ കൊണ്ട് അവർക്ക് കൈമാറി. തട്ടിപ്പ് നടത്തി പണം തട്ടിയെടുത്ത ഒത്തിരി പരാതികൾ ദിവസവും സ്റ്റേഷനിൽ വരുന്നത് കാണാറുള്ള ഞാൻ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ആരുടെയോ കയ്യിൽ നിന്നും നഷ്ടപ്പെട്ട ഏകദേശം നാലര ലക്ഷം രൂപ വരുന്ന ആ മുതൽ അതിന്റെ യഥാർത്ഥ ഉടമസ്ഥനിലേക്ക് തന്നെ കിട്ടാൻ വേണ്ട ഏർപ്പാടുകൾ ചെയ്ത ആ നല്ല മനുഷ്യന് മനസ്സ് കൊണ്ട് ഒരു സല്യൂട്ട് നൽകി. ആ പേഴ്സ് കൈമാറിയപ്പോൾ ഞാനും സാക്ഷിയായി.

വഴിയിൽ വീണ് കിടക്കുന്നത് ഒരു 5 രൂപ തുട്ട് ആണെങ്കിൽ പോലും അതിനു മുകളിലും അതിന്റെ യഥാർത്ഥ ഉടമയുടെ കണ്ണുനീർ പറ്റിയിട്ടുണ്ടാകും എന്ന് ചിന്തിക്കുന്ന സമൂഹത്തിന് മാതൃകയായ പ്രവർത്തി ചെയ്ത വരാപ്പുഴ മേഖലയിലെ സന്നദ്ധ സംഘടനയായ ആക്ട്സിന്റെ പ്രസിഡന്റ് കൂടിയായ ജോൺ മാത്യു മുക്കത്തിന് ഒരു ബിഗ് സല്യൂട്ട്.

 

 

PREV
Read more Articles on
click me!

Recommended Stories

കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!
29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ