ബാലറ്റിനു പകരം മാർബിൾ; ഇവിടെ തെരഞ്ഞെടുപ്പിൽ കള്ളക്കളി എളുപ്പമല്ല!

By Web TeamFirst Published Apr 20, 2022, 9:08 PM IST
Highlights

 1965-ൽ ബ്രിട്ടീഷുകാരാണ് ഗാംബിയയിൽ മാർബിളുകൾ ഉപയോഗിച്ചുള്ള വോട്ടിംഗ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോഴും, സാക്ഷരത തീരെ കുറവായിരുന്ന അവിടെ ഈ വോട്ടിംഗ് രീതി മാറ്റമില്ലാതെ തുടർന്നു.

കഴിഞ്ഞ അഞ്ച് വർഷമായി ജനാധിപത്യം (Democracy) പിന്തുടരുന്ന ഒരു രാജ്യമാണ് ആഫ്രിക്കയിലെ ഗാംബിയ (Gambia). എന്നാൽ നേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അവരുടെ രീതി മറ്റു ഇടങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. മറ്റ് സ്ഥലങ്ങളിലെ പോലെ  ബട്ടൺ അമർത്തിയോ, ബാലറ്റ് ഉപയോഗിച്ചല്ല, അവർ  വോട്ട് രേഖപ്പെടുത്തുന്നത്, മറിച്ച് മാർബിളുകൾ  ഉപയോഗിച്ചാണ്.

1965-ൽ ബ്രിട്ടീഷുകാരാണ് ഗാംബിയയിൽ മാർബിളുകൾ ഉപയോഗിച്ചുള്ള വോട്ടിംഗ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോഴും, സാക്ഷരത തീരെ കുറവായിരുന്ന അവിടെ ഈ വോട്ടിംഗ് രീതി മാറ്റമില്ലാതെ തുടർന്നു. അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ള ഈ രീതി നാളിതുവരെ രാജ്യത്ത് തുടർന്നുവരികയാണ്. വളരെ ലളിതമായ ഈ പ്രക്രിയ സത്യസന്ധവും, അഴിമതി വിമുക്തവുമാണെന്ന് ആളുകൾ കരുതുന്നു.    

ഒരു സാധാരണ തിരഞ്ഞെടുപ്പ് ചട്ടം എന്ന നിലയിലും തിരിച്ചറിയാൻ എളുപ്പത്തിനുമായി രാജ്യത്തെ നിയോജക മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ നിയോജകമണ്ഡലത്തിലും, വോട്ടിംഗ് നടക്കുന്ന നിരവധി പോളിംഗ് സ്റ്റേഷനുകളുണ്ട്. സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിക്കുന്ന ഒരു പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് എല്ലാ പോളിംഗ് സ്റ്റേഷനുകളും. വോട്ടർമാർക്ക് അവർ വോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവാദമുള്ളൂ. തെരഞ്ഞെടുപ്പ് ദിവസം, പ്രിസൈഡിംഗ് ഓഫീസർമാർ ആ സ്ഥലത്തെ വോട്ടർമാരുടെ ഐഡന്റിറ്റി ക്രോസ് ചെക്ക് ചെയ്യുന്നു. മാർബിൾ ലഭിക്കുന്നതിന് മുമ്പ് വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടേണ്ടതുണ്ട്. വ്യക്തികൾ രണ്ടുതവണ വോട്ട് ചെയ്യുന്നത് തടയാനാണ് ഈ നടപടികൾ.

അതുപോലെ, ബാലറ്റ് പെട്ടികളുടെ സ്ഥാനത്ത്, മുകളിൽ ഒരു ദ്വാരമുള്ള ലോഹ സിലിണ്ടറുകളാണുള്ളത്. ഈ സിലിണ്ടറുകൾ ഒരു വോട്ടിംഗ് ബൂത്തിനകത്ത് ഒരു മേശപ്പുറത്ത് ക്രമീകരിച്ചിരിക്കുന്നു. തിരിച്ചറിയാനുള്ള എളുപ്പത്തിനായി ഓരോ സിലിണ്ടറിലും അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നിറവും പേരും ചിത്രവും അടയാളപ്പെടുത്തിയിരിക്കുന്നു. അവർ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ സിലിണ്ടറിലേയ്ക്ക് വോട്ടർ ഒരു മാർബിൾ ഇടുന്നു. എന്നാൽ മാർബിൾ ഇടുമ്പോൾ ശബ്ദം കേൾക്കാമെന്നതിനാൽ, വോട്ടർമാർക്ക് രണ്ടു തവണ വോട്ട് ചെയ്യാനുള്ള അവസരം ഇല്ലാതാകുന്നു. ഇത് കള്ളവോട്ടുകൾക്ക് അവസരം ഇല്ലാതാക്കുന്നു. ഈ അതുല്യമായ വോട്ടിംഗിൽ പ്രക്രിയയിൽ അവസാനത്തേത് കൗണ്ടിംഗ് ബോക്സാണ്. ദ്വാരങ്ങളുള്ള ചതുരാകൃതിയിലുള്ള ഒരു ട്രേയാണ് ഇത്. 

ഈ ദ്വാരങ്ങളിൽ മാർബിളുകൾ ഇടുകയും, എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംഖ്യകൾ കണക്കാക്കുകയും ചെയ്യുന്നു. അതോടെ വോട്ടിംഗ് ശേഷം അവിടെ വച്ച് തന്നെ മാർബിളുകളുടെ എണ്ണി തിട്ടപ്പെടുത്തി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നു. തീർത്തും സുതാര്യവും, വേഗത്തിലുള്ളതും ഈ രീതി വോട്ടർമാരുടെ വിശ്വാസം വളർത്തിയെടുക്കാൻ സഹായകമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ആധുനിക ലോകത്ത് ഇതിന്റെ പ്രസക്തിയെ പലരും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും, ഇന്നും മാർബിൾ കൗണ്ടിംഗ് മാറ്റമില്ലാതെ നിലനിൽക്കുന്നു. 2021 ഡിസംബറിലാണ് ഗാംബിയയിലെ അവസാന മാർബിൾ വോട്ടിംഗ് നടന്നത്.

click me!