
കേൾക്കുമ്പോൾ അത്ഭുതം എന്ന് തോന്നുന്ന അവിശ്വസനീയമായ പല അതിജീവന കഥകളും നാം കേട്ടിട്ടുണ്ടാകും. ജപ്പാനിൽ നിന്നുള്ള ഒരു പൂച്ചയുടെ അതുപോലൊരു കഥയാണ് ഇപ്പോൾ മാധ്യമശ്രദ്ധ നേടുന്നത്. ഉടമയാൽ ഉപേക്ഷിക്കപ്പെട്ട ഈ പൂച്ച കൊടുംചൂടിൽ, അടച്ചിട്ട ഒരു കെട്ടിടത്തിൽ പിടിച്ചുനിന്നത് ഒരുമാസമാണ്.
ഒടുവിൽ അവൾക്ക് അവർ ഒരു പേരും നൽകി -'മിറാക്കിൾ' അഥവാ 'അത്ഭുതം'. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് അവൾ അതിജീവിച്ചത് ടോയ്‍ലെറ്റിലെ വെള്ളം കുടിച്ചും ആ വീട്ടിൽ ബാക്കിയുണ്ടായിരുന്ന ഭക്ഷണം കഴിച്ചുമാണത്രെ.
മൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ 'അനിമൽ റെസ്ക്യൂ ടാൻപോപ്പോ' പറയുന്നത് അനുസരിച്ച്, ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ഫ്ലാറ്റിലാണ് അവർ മിറാക്കിളിനെ കണ്ടെത്തിയത്. ആ വീട്ടിലുണ്ടായിരുന്നത് കുറേ മദ്യത്തിന്റെ കുപ്പികളും, മാലിന്യങ്ങളും, അഴുകിത്തുടങ്ങിയ ഭക്ഷണങ്ങളുമാണ്.
ഓർഗനൈസേഷനിൽ നിന്നുള്ള ചിയാകി ഹോണ്ട പറയുന്നത് ആദ്യം പൂച്ചയെ കണ്ടപ്പോൾ അതിന് ജീവനില്ല എന്നാണ് തങ്ങൾ കരുതിയത് എന്നാണ്. ആ സമയത്ത് അത് ബോധമില്ലാതെ ടോയ്‍ലെറ്റിൽ കിടക്കുകയായിരുന്നു. പിന്നീട്, പൂച്ചയ്ക്ക് ജീവനുണ്ട് എന്നും കൊടുംചൂടും പട്ടിണിയും കൊണ്ട് അതിന്റെ ബോധം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും മനസിലായി. ഉടനെ തന്നെ റെസ്ക്യൂവിനെത്തിയവർ അവളെ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ ആവശ്യമുള്ള പരിചരണം കിട്ടിയതോടെ അവൾ പതിയെ ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങി.
എന്നാൽ, ആ സമയത്തെല്ലാം അവൾ മറ്റുള്ളവരെ ആക്രമിക്കാൻ തുനിയുകയായിരുന്നു. ഉപേക്ഷിക്കപ്പെടും മുമ്പ് അവൾ ഉപദ്രവിക്കപ്പെട്ടിരിക്കാം എന്നാണ് കരുതുന്നത്. അതാവാം, അവൾ ഭയന്നിരിക്കുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാൻ തുനിയുന്നതും എന്നും കരുതപ്പെടുന്നു. ചിയാകി പറയുന്നത് പൂച്ചയുടെ തലച്ചോറിന് തന്നെ പരിക്കേറ്റതായിട്ടാണ് കരുതുന്നത് എന്നാണ്. അതിന്റെ ലക്ഷണങ്ങൾ മിറാക്കിൾ കാണിക്കുന്നുണ്ട് എന്നും അവർ പറയുന്നു.
പിന്നീട്, പൂച്ചയുടെ ഉടമയായ 27 -കാരിയെ അറസ്റ്റ് ചെയ്തു. 40 ഡിഗ്രി സെൽഷ്യസിലും ഒറ്റപ്പെട്ട, അടച്ചിടപ്പെട്ട ഒരു കെട്ടിടത്തിൽ പൂച്ച അതിജീവിച്ചുവെന്നതിനെ അത്ഭുതമായിട്ടാണ് എല്ലാവരും കാണുന്നത്. അതിനാൽ തന്നെയാണല്ലോ അല്ലേ അവൾക്ക് 'മിറാക്കിൾ' എന്ന് പേര് വന്നതും.
(ചിത്രം പ്രതീകാത്മകം)
പാമ്പുകളെ വരെ വേട്ടയാടുന്ന ഭീകരൻ ചിലന്തികൾ; 30 ഇരട്ടി വലിപ്പക്കൂടുതലുള്ള ജീവികളെ പോലും വലയിലാക്കും