30 അടി താഴ്ചയില്‍ വീണ് കോമയിലായി, ഒരെല്ലും ബാക്കിയില്ലാതെ ഒടിഞ്ഞു, പിന്നെ കൊവിഡും, എന്നിട്ടും മരണം തോറ്റു!

Web Desk   | Asianet News
Published : Jan 29, 2022, 10:55 PM IST
30 അടി താഴ്ചയില്‍ വീണ് കോമയിലായി, ഒരെല്ലും ബാക്കിയില്ലാതെ  ഒടിഞ്ഞു, പിന്നെ കൊവിഡും, എന്നിട്ടും മരണം തോറ്റു!

Synopsis

ഇനി ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്നിട്ടും, മരണത്തെ തോല്‍പ്പിച്ച് അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നു. 

ബ്രിട്ടനിലെ മാഞ്ചസ്റ്റര്‍ സ്വദേശി ഇയാന്‍ ലോക്കിന് 53 വയസ്സായി. സാധാരണ മട്ടിലുള്ള ജീവിതം. അതിനിടെയാണ് അദ്ദേഹത്തിന് ഒരപകടം സംഭവിച്ചത്. വെറും അപകടമല്ല, 30 അടി ഉയരമുള്ള മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീണു. ഗുരുതരമായിരുന്നു ഫലം. ശരീരത്തിലെ എല്ലുകള്‍ എല്ലാം ഒടിഞ്ഞു. ദിവസങ്ങളോളം കോമയിലേയ്ക്ക് വീണു. ഇനി ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്നിട്ടും, മരണത്തെ തോല്‍പ്പിച്ച് അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നു. 

രണ്ട് കുട്ടികളുടെ പിതാവാണ് ഇയാന്‍ ലോക്ക്. മാഞ്ചസ്റ്ററിലെ തന്റെ സുഹൃത്തിന്റെ വീട്ടില്‍ ആന്റിന ഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം അടി തെറ്റി മേല്‍ക്കൂരയില്‍ നിന്ന് താഴെ വീണത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17-നായിരുന്നു സംഭവം.

മേല്‍ക്കൂരയിലൂടെ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ വഴുതുകയായിരുന്നു. വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ആള്‍ ആവുന്ന ശ്രമം നടത്തിയെങ്കിലും, വിജയിച്ചില്ല. 30 അടി താഴ്ചയിലേക്ക് വീണ അദ്ദേഹത്തിന്റെ ശരീരത്തിലെ മിക്കവാറും എല്ലാ എല്ലുകളും തകര്‍ന്നു. മുമ്പൊരു ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതിനാല്‍, ഇനി ബാക്കിയാവില്ലെന്ന് തന്നെ ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. വേണ്ടപ്പെട്ടവരെയെല്ലാം വിവരമറിയിക്കാന്‍ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. അവസാനമായി യാത്രപറയാനായി കുടുംബാംഗങ്ങള്‍ ചുറ്റിലും കൂടി. ഇനിയൊരിക്കലും ഇയാന്‍ അവരുടെ ജീവിതത്തിലേയ്ക്ക് മടങ്ങി വരില്ലെന്ന് അവര്‍ വേദനയോടെ മനസ്സിലാക്കി.  

 

 

തോളിലെയും കൈത്തണ്ടയിലെയും ഒടിഞ്ഞ എല്ലുകള്‍ ശരീരം ഭേദിച്ച് പുറത്തേക്ക് തള്ളിനിന്നിരുന്നു. നട്ടെല്ലിന് നാലിടത്ത് ഒടിവ് സംഭവിച്ചു. വാരിയെല്ലുകളെല്ലാം ഒടിഞ്ഞ്, മാറ്റിവെച്ച ശ്വാസകോശത്തില്‍ തുളച്ചുകയറിയിരുന്നു. ഇടുപ്പ് 30 ഭാഗങ്ങളിലായി തകര്‍ന്നു. ഇതൊന്നും പോരാതെ അദ്ദേഹം കോമയിലേയ്ക്ക് വീണു. എട്ട് ആഴ്ചകളോളം അദ്ദേഹം ആ അവസ്ഥയില്‍ തുടര്‍ന്നു. അതിനിടയില്‍ അദ്ദേഹത്തിന് കോവിഡ് -19 രോഗവും ബാധിച്ചു. അദ്ദേഹത്തിന്റെ കഥ തീര്‍ന്നു എന്ന് തന്നെ എല്ലാവരും വിധിയെഴുതി. 

എന്നാല്‍ അദ്ദേഹം തിരികെ വരുമെന്ന് വിശ്വസിച്ചിരുന്ന ഒരാളുണ്ടായിരുന്നു, അദ്ദേഹത്തിന്റെ മകള്‍. അവളുടെ വിശ്വാസം ഒടുവില്‍ സത്യമായി തീര്‍ന്നു. അദ്ദേഹം മരിച്ചില്ല. തിരികെ ജീവിതത്തിലേയ്ക്ക് ഇയാന്‍ പിടിച്ച് കയറി. മകളോടും ലോകത്തോടും തന്റെ കഥ പറയാന്‍ അദ്ദേഹം തിരികെ വരിക തന്നെ ചെയ്തു. 'ഞാന്‍ കോമയിലായിരിക്കുമ്പോള്‍, ഭയപ്പെടുത്തുന്ന നിരവധി സ്വപ്നങ്ങള്‍ കണ്ടു. സ്വപ്‌നമാണോ, യാഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചയറിയാന്‍ സാധിക്കാത്ത ദിവസങ്ങളായിരുന്നു അത്. ജീവിതം തന്നെ വലിയൊരു സ്വപ്നമായി തോന്നി. ഞാന്‍ പൂര്‍ണ്ണമായും തളര്‍ന്നുപോയി. എത്ര ദിവസം അങ്ങനെ കിടന്നു എന്ന് എനിക്കറിയില്ല, ' അദ്ദേഹം പറഞ്ഞു.  

അദ്ദേഹം ഇപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുകയാണ്. രക്ഷപ്പെട്ടുവെങ്കിലും എന്നേക്കുമായി അംഗവൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൂര്‍ണ സുഖം പ്രാപിക്കാന്‍ ഇനിയും ഒരുപാട് സമയമെടുത്തേക്കാം. എന്നാലും ജീവന്‍ തിരിച്ച് കിട്ടിയത് തന്നെ വലിയ കാര്യമെന്നാണ് ഇയാന്‍ ലോക്ക് പറയുന്നത്. ''ഞാന്‍ പ്രതിബന്ധങ്ങളെ മറികടന്നു. പുറത്തിറങ്ങുമ്പോള്‍ ജീവിതത്തിലെ ഓരോ നിമിഷത്തെയും ഞാന്‍ സ്‌നേഹിക്കാന്‍ പോവുകയാണ്. എന്റെ കുടുംബത്തോടൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. ഞാന്‍ അത് ആസ്വദിക്കാന്‍ പോവുകയാണ്,'' ഇയാന്‍ പറഞ്ഞു. 

ആശുപത്രി വിടുമ്പോള്‍ ഇയാന് ഒരു ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങാനായി അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ഓണ്‍ലൈനില്‍ ഒരു ധനസമാഹരണപരിപാടി ആരംഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം