Latest Videos

യുവാവിനെ കൊന്ന് കെട്ടിത്തൂക്കി സ്ത്രീ, പ്രായപൂർത്തിയാവാത്ത മക്കളെ പീഡിപ്പിച്ചുവെന്ന് ആരോപണം

By Web TeamFirst Published May 6, 2024, 11:22 AM IST
Highlights

കഴിഞ്ഞ അഞ്ച് വർഷമായി തന്റെ വീടിന്റെ അടുത്താണ് സഞ്ജയ് താമസിച്ചിരുന്നത്. അയാൾ എപ്പോഴും തന്റെ പെൺമക്കളെ ശല്ല്യം ചെയ്യാറുണ്ടായിരുന്നു. കുടിച്ചു വന്ന ശേഷം പലപ്പോഴും അയാൾ തങ്ങളോട് ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും തർക്കത്തിന് വന്നിട്ടുണ്ട്.

ഛത്തീസ്​ഗഡിലെ സൂരജ്പൂരിൽ യുവാവിനെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി. സംഭവത്തിൽ ഒരു സ്ത്രീയും‌ ഇവരുടെ സഹോദരനും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളും അറസ്റ്റിൽ. യുവാവ് തന്റെ പ്രായപൂർത്തിയാവാത്ത കുട്ടികളെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു, അതാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് സ്ത്രീ പറയുന്നത്. 

മെയ് ഒന്നിന് പ്രായപൂർത്തിയാവാത്ത കുട്ടികളിൽ ഒരാളെ ഇയാൾ അടുത്തുള്ള തന്റെ വീട്ടിലേക്ക് ബലം പ്രയോ​ഗിച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാനാണ് ഇയാളെ കൊന്നത് എന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. പ്രതാപൂർ മേഖലയിലാണ് സംഭവം. 

ഇയാളുടെ മൃതദേഹം ഒരു മരത്തിൽ നിന്നും തൂങ്ങിനിൽക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. കാണുന്ന മാത്രയിൽ തന്നെ സംഭവം കൊലപാതകമാണ് എന്ന് മനസിലാകുന്ന തരത്തിലായിരുന്നു മൃതദേഹം തൂങ്ങിനിന്നിരുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓട്ടോപ്‍സി റിപ്പോർട്ടിൽ തൂങ്ങിമരണമല്ല എന്നും കഴുത്തും ഞെരിച്ചതും മർദ്ദനവുമാണ് ഇയാളുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്നും കണ്ടെത്തി. 

കൊലപാതകക്കേസിൽ അന്വേഷണം നടക്കുന്നതിനിടയിൽ മൃതദേഹം കണ്ടെത്തിയ മരത്തിനടുത്തുള്ള വീട്ടിൽ നിന്നും സ്ത്രീയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. താനും 50 വയസ്സുള്ള സഹോദരനും 14 ഉം 16 ഉം വയസ്സുള്ള തന്റെ രണ്ട് പെൺമക്കളും ചേർന്ന് 35 -കാരനായ സഞ്ജയ് എന്ന യുവാവിനെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നു എന്ന് സ്ത്രീ സമ്മതിച്ചു. 

കഴിഞ്ഞ അഞ്ച് വർഷമായി തന്റെ വീടിന്റെ അടുത്താണ് സഞ്ജയ് താമസിച്ചിരുന്നത്. അയാൾ എപ്പോഴും തന്റെ പെൺമക്കളെ ശല്ല്യം ചെയ്യാറുണ്ടായിരുന്നു. കുടിച്ചു വന്ന ശേഷം പലപ്പോഴും അയാൾ തങ്ങളോട് ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും തർക്കത്തിന് വന്നിട്ടുണ്ട്. മെയ് ഒന്നിന് രാത്രി എല്ലാവരും കിടന്നുറങ്ങുമ്പോൾ മക്കളിൽ ഒരാളുടെ കരച്ചിൽ കേട്ടു. എല്ലാവരും അങ്ങോട്ട് ഓടിച്ചെന്നു. സഞ്ജയ് കുട്ടിയെ തന്റെ വീട്ടിലേക്ക് വലിച്ചുകൊണ്ട് പോകുന്നതാണ് കണ്ടത്. ഇത് കണ്ട് ദേഷ്യം വന്നപ്പോൾ തങ്ങളെല്ലാവരും ചേർന്ന് അയാളെ മർദ്ദിച്ചു. ആത്മഹത്യയാണ് എന്ന് തോന്നിപ്പിക്കാൻ കഴുത്തിൽ കയറിട്ട് കുരുക്കുകയായിരുന്നുവെന്നും പിന്നീട് കെട്ടിത്തൂക്കി എന്നും സ്ത്രീ സമ്മതിച്ചു. 

സ്ത്രീയേയും സഹോദരനേയും അറസ്റ്റ് ചെയ്തു. കുട്ടികളെ ജുവനൈൽ കറക്ഷൻ സെന്ററിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ വിശദമായി അന്വേഷണം നടക്കുകയാണ്. 

tags
click me!