
മകൻ പരാജയപ്പെട്ടുപോയ പരീക്ഷ അവന്‍റെ പാഠപുസ്തകങ്ങൾ ഉപയോഗിച്ച് പഠിച്ച് അമ്മ നേടിയത് മിന്നുന്ന വിജയം. പത്ത് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ 50 -കാരിയായ ചൈന സ്വദേശിയാണ് നിയമ കോളേജിലെ പ്രവേശന പരീക്ഷയിൽ അത്ഭുതകരമായ നേട്ടം സ്വന്തമാക്കിയത്. യുനാൻ പ്രവിശ്യയിലെ കുൻമിങ്ങിലുള്ള സൗത്ത് വെസ്റ്റ് ഫോറസ്ട്രി യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്കൂളിലാണ് യാങ് എന്ന അമ്പതുകാരി പ്രവേശനം നേടിയതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഒരു മാസ്റ്റർ ബിരുദം നേടണമെന്ന 20 വർഷമായുള്ള ആഗ്രഹമാണ് യാങ് ഇപ്പോൾ നേടിയെടുത്തിരിക്കുന്നത്. നിയമ പഠനം പൂർത്തിയാക്കി ജീവിതത്തിലെ പുതിയൊരു യാത്ര ആരംഭിക്കുമെന്നാണ് ഇവർ പറയുന്നത്. രണ്ട് വർഷം മുമ്പ് ഇതേ പരീക്ഷ ഇവരുടെ മകൻ എഴുതിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് ആ പുസ്തകങ്ങൾ വീട്ടിലിരിക്കുന്നത് കണ്ടാണ് യാങ് പഠനം ആരംഭിച്ചത്. ജീവിതത്തിന്‍റെ ഏത് ഘട്ടത്തിലായാലും, സ്വപ്നത്തെ ഒരിക്കലും ഉപേക്ഷിക്കരുതെന്നാണ് യാങ് പറയുന്നത്.
ഷാൻഡോങ് പ്രവിശ്യയിലെ ജിനിങ് സ്വദേശിയായ യാങ് 1990-കളിൽ ഷാങ്ഹായിലെ ടോങ്ജി സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. 2013-ൽ, ഒരു തീപിടുത്തത്തിൽ അവരുടെ മുഖത്തും കൈകളിലും ഗുരുതരമായ പൊള്ളലേറ്റു. ഇടതുകൈയുടെ ചലനശേഷി പൂർണ്ണമായും നഷ്ടപ്പെട്ടു. വലതുകൈ പകുതി വച്ച് മുറിച്ചു കളഞ്ഞു. മുഖത്തേറ്റ ഗുരുതരമായ പൊള്ളലുകൾ കാരണം അതിനുശേഷം പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചായിരുന്നു ഇവർ എത്തിയിരുന്നത്. അപകടത്തെ തുടർന്നുണ്ടായ വിഷാദരോഗവും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറും കാരണം പിന്നീട് ഇവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നതോടെ ആ അപകടം അവരുടെ കരിയറും അവസാനിപ്പിച്ചു.
പിന്നീട് ഏറെക്കാലം വീട്ടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടി. ഇതിനിടയിലാണ് മകന്‍റെ പാഠപുസ്തകങ്ങൾ ഉപയോഗിച്ച് പഠനം പുനരാരംഭിക്കാൻ തീരുമാനിച്ചത്. ആ തീരുമാനം യാങിന്‍റെ ജീവിതത്തിൽ വഴിത്തിരിവായി. പരീക്ഷ ഹാളിൽ വച്ച് തന്നോട് മാസ്ക് അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ഹാളിൽ ഉണ്ടായിരുന്നവർ മുഴുവൻ തന്‍റെ മുഖം കണ്ടു ഭയന്നുപോയെന്നാണ് യാങ് പറയുന്നത്. എന്നാൽ. അത്തരം പ്രതികരണങ്ങൾ തനിക്കിപ്പോൾ ശീലമായി കഴിഞ്ഞു എന്നും ഇവർ പറയുന്നു. സമൂഹ മാധ്യമ ഉപയോക്താക്കൾ യാങ്ങിന്‍റെ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും അഭിനന്ദിച്ചു. യഥാർത്ഥ പ്രചോദനമെന്നും ഹീറോ എന്നുമാണ് നെറ്റിസൻസ് ഇവരെ വിശേഷിപ്പിക്കുന്നത്.