
തന്‍റെ പ്രിയപ്പെട്ട വളർത്തുമൃഗമായ 'ആൽബർട്ട്' എന്ന 12 അടി നീളവും 750 പൗണ്ട് ഭാരവുമുള്ള മുതലയെ തിരികെ ലഭിക്കാൻ രണ്ട് വർഷമായി നടത്തിവന്ന നിയമ പോരാട്ടം 66 -കാരനായ ടോണി കവല്ലാരോ അവസാനിപ്പിച്ചു. അമിതമായ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദ്ദവും കണക്കിലെടുത്താണ് അദ്ദേഹം കേസ് പിൻവലിക്കാൻ തീരുമാനിച്ചത്.
ന്യൂയോർക്കിലെ ഹാമ്പർട്ടണിലുള്ള തന്‍റെ വീട്ടിലെ ഇൻഡോർ സ്വിമ്മിംഗ് പൂളിൽ 30 വർഷത്തിലേറെയായി കവല്ലാരോ ആൽബർട്ടിനെ വളർത്തുകയായിരുന്നു. എന്നാൽ, മുതലയെ വളർത്താനുള്ള അദ്ദേഹത്തിന്‍റെ പെർമിറ്റ് 2021 -ൽ അവസാനിച്ചു. കൂടാതെ, ആളുകളെ മുതലയെ തലോടാനും പൂളിലിറങ്ങാനും അനുവദിച്ചത് വഴി മൃഗങ്ങളെ അപകടകരമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചെന്ന് കാട്ടി 2024 മാർച്ചിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് എൻവയോൺമെന്‍റൽ കൺസർവേഷൻ (DEC) അധികൃതർ ആൽബർട്ടിനെ പിടിച്ചെടുത്ത് ടെക്സാസിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
ആൽബർട്ടിനെ തിരികെ ലഭിക്കാനായി കവല്ലാരോ ഡിപ്പാർട്ട്‌മെന്‍റിനെതിരെ കേസ് നൽകിയിരുന്നു. എന്നാൽ, സർക്കാർ നടപടിയിൽ താൻ അതീവ ദുഃഖിതനാണെന്നും, ഇനിയും കേസ് തുടരുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും മാനസിക സമ്മർദ്ദത്തിനും വഴിവെക്കുമെന്നും കവല്ലാരോ പറഞ്ഞു. "അവർ ഈ മുതലയെ എനിക്ക് തിരികെ നൽകാൻ പോകുന്നില്ലെന്ന് എനിക്കറിയാമായിരുന്നു, ഇനിയും ഒന്നര വർഷമെങ്കിലും ഇതിനായി ചിലവഴിക്കുന്നത് വലിയ സമ്മർദ്ദമായിരിക്കും," അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പീറ്റർ കൂഷോയിൻ പറയുന്നതനുസരിച്ച്, 30 വർഷമായി യാതൊരു പ്രശ്നങ്ങളുമില്ലാതെ വളർത്തിയ മൃഗത്തെ സർക്കാർ പിടിച്ചെടുത്തത് കവല്ലാരോയെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. നിയമ നടപടികളുടെ സാധ്യതകളും ഫലങ്ങളും വിലയിരുത്തിയ ശേഷം, കേസ് ഇനിയും തുടരേണ്ടതില്ലെന്ന് അവർ ഒടുവിൽ തീരുമാനിക്കുകയായിരുന്നു.