
അമേരിക്കയിലെ ടെക്സസിൽ ഉണ്ടായ വിമാനാപകടത്തിൽ ഫ്ലോറിഡയിൽ നിന്നുള്ള പ്രമുഖ പൈലറ്റും ഭാര്യയും മരണപ്പെട്ടു. ഫ്ലോറിഡയിൽ ഏവിയേഷൻ ബിസിനസ് നടത്തുന്ന റോൺ ടിമ്മർമാൻസും ഭാര്യ ബാർബറ ടിമ്മർമാൻസുമാണ് ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ മരിച്ചത്. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന ഇവരുടെ വളർത്തുനായ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
റോണും ബാർബറയും തങ്ങളുടെ ഉടമസ്ഥതയിലുള്ള 'ബീച്ച്ക്രാഫ്റ്റ് എ36' വിമാനത്തിൽ സഞ്ചരിക്കുകയായിരുന്നു. വൈകുന്നേരം 5:30-ഓടെ വിമാനത്തിന്റെ മുൻവശത്തെ ചില്ലിൽ അപ്രതീക്ഷിതമായി എണ്ണ പടരുകയും കാഴ്ച പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു. ഉടൻ തന്നെ റോൺ അടിയന്തര ലാൻഡിംഗിനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് സന്ദേശം അയച്ചു.
നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ കാഴ്ച മറഞ്ഞതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വൈദ്യുതി ലൈനിൽ തട്ടുകയും, തുടർന്ന് ടെക്സസിലെ ബ്രൗൺസ്‌ബോറോയിലുള്ള ഒരു ജനവാസ മേഖലയിൽ തകർന്നു വീഴുകയുമായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികൾ കാണുന്നത് വിമാനത്തിന്റെ മുൻഭാഗം മണ്ണിൽ പൂണ്ടുപോയ നിലയിലായിരുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും ദമ്പതികൾ മരണപ്പെട്ടിരുന്നു.
ദമ്പതികൾ മരണപ്പെട്ടെങ്കിലും വിമാനത്തിലുണ്ടായിരുന്ന ഇവരുടെ ലാപ്‌ഡോഗ് ജീവനോടെ രക്ഷപ്പെട്ടത് ഏവരെയും അത്ഭുതപ്പെടുത്തി. പ്രദേശവാസിയായ മേരി ആൻ ഷോൾഡേഴ്സിന്റെ നേതൃത്വത്തിൽ നായയെ സുരക്ഷിതമായി മാറ്റി. നായയ്ക്ക് നിലവിൽ പരിക്കുകളൊന്നുമില്ലെന്നും അയൽവാസികൾ അതിനെ പരിചരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
അമേരിക്കയിലെ വ്യോമയാന മേഖലയിലെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു റോൺ ടിമ്മർമാൻസ്. 2021-ൽ രാജ്യത്തെ ഏറ്റവും മികച്ച 'ഫ്ലൈറ്റ് ഇൻസ്ട്രക്ടർ' ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓർലാൻഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം നൂറുകണക്കിന് പൈലറ്റുമാരുടെ ഗുരുവായിരുന്നു.
അപകടത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിശദമായ അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ വേഗതയും ചലനങ്ങളും രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ കണ്ടെടുത്തു പരിശോധിച്ചുവരികയാണ്. വിമാനാവശിഷ്ടങ്ങൾ വിശദമായ സാങ്കേതിക പരിശോധനയ്ക്കായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.