
ജോലി സ്ഥലങ്ങളെ ഒരിക്കലും അമിതമായി വിശ്വസിക്കുകയോ, സ്നേഹിക്കുകയോ ചെയ്യരുത്, പകരം നിങ്ങളുടെ ജോലിയെ മാത്രം സ്നേഹിക്കുക എന്ന് പറയാറുണ്ട്. കാരണം, എപ്പോഴാണ് കമ്പനി നമ്മളോട് നീതിയില്ലാതെ പെരുമാറുക എന്ന് പറയാനാവില്ല. അതുപോലെ, ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ജെൻ സി യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നോട്ടീസ് പിരിഡിൽ തനിക്ക് നേരിടേണ്ടി വന്ന അമിതമായ ജോലിഭാരത്തെ കുറിച്ചാണ് യുവാവ് കുറിച്ചിരിക്കുന്നത്.
മാസാവസാനമുള്ള പ്രാധാനപ്പെട്ട ജോലികൾ ബാക്കപ്പ് സംവിധാനങ്ങളൊന്നുമില്ലാതെ തനിയെ ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ചാണ് കുറിപ്പിൽ യുവാവ് വിവരിച്ചിരിക്കുന്നത്. കീമാൻ റിസ്കുണ്ടെന്ന് അറിയാമായിരുന്നിട്ടും മാനേജ്‌മെന്റ് പരിഹാരനടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല. രാത്രി വൈകുവോളം ഇരുന്ന് ജോലി ചെയ്തിട്ടും ഓവർടൈം അലവൻസ് നൽകാനാവില്ലെന്നും അവർ പറഞ്ഞു. കാരണം വൈകിയിരുന്ന് ജോലി ചെയ്യാൻ ആരും ആവശ്യപ്പെട്ടില്ലത്രേ. എന്നാൽ ഇത്രയധികം ജോലികൾ എനിക്ക് നൽകിയത് ആരാണ് എന്നും യുവാവിന്റെ കുറിപ്പിൽ ചോദിക്കുന്നു.
തന്റെ അനുഭവത്തിൽ നിന്ന് പഠിച്ച പ്രധാനപ്പെട്ട രണ്ട് പാഠങ്ങളും യുവാവ് പങ്കുവെക്കുന്നുണ്ട്: 'ജോലിസ്ഥലത്ത് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരാളാകരുത് - പാഠം ഒന്ന്', 'ഒരിക്കലും ജോലിയോട് പ്രണയത്തിലാകരുത് - പാഠം രണ്ട്' എന്നാണ് യുവാവ് പറയുന്നത്. തന്റെ പ്രയത്നങ്ങൾക്ക് കമ്പനിക്കുള്ളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നുമ്പോഴും, മുൻപ് ലഭിച്ച മെന്റർഷിപ്പിനെയും തനിക്ക് ലഭിച്ച എക്സ്പോഷറിനെയും കുറിച്ച് യുവാവ് നന്ദിയോടെയാണ് പറയുന്നത്. എന്നാൽ, സഹപ്രവർത്തകർ ജോലിയിലെ ഇത്തരം സങ്കീർണ്ണതകളെ നിസ്സാരമായാണ് കാണുന്നതെന്നും കുറിപ്പിൽ പറയുന്നു.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി വന്നത്. ഇത്തരം ചൂഷണ സംസ്കാരങ്ങൾ അനുവദിച്ചു കൊടുക്കരുത് എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒപ്പം സമാനമായ അനുഭവങ്ങളും നെറ്റിസൺസ് പോസ്റ്റിന് താഴെ പങ്കുവച്ചു.