
ഉടമ മണിക്കൂറുകളോളം കാറിൽ അടച്ചിട്ടിട്ടു പോയതിനെ തുടർന്ന് നായയ്ക്ക് ജീവൻ നഷ്ടപ്പെട്ടു. ഞായറാഴ്ചയാണ് വളർത്തുനായയ്ക്ക് തന്റെ ജീവൻ നഷ്ടപ്പെട്ടത്. ഹരിയാനക്കാരനായ ഉടമ ആഗ്രയിൽ താജ് മഹൽ സന്ദർശനത്തിന് ചെന്നപ്പോഴാണ് മണിക്കൂറുകളോളം നായയെ കാറിൽ അടച്ചിട്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതുവഴി കടന്നു പോയ ഒരാൾ സംഭവത്തിന്റെ വീഡിയോ പകർത്തി. ആ വീഡിയോയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആ വീഡിയോയിൽ ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ നായയെ ചലനമറ്റ രീതിയിൽ കാണാം. താജ്മഹലിന്റെ വെസ്റ്റ് ഗേറ്റ് പാർക്കിംഗ് മാനേജരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. ആഗ്രയിലെ താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം പിന്നാലെ സ്ഥലത്തെത്തി. നായയുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു.
സ്വന്തം തോൽവാറിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് നായയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. ചൂടിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി നായ കാറിൽ നിന്നും ചാടാൻ തുടങ്ങി. ആ നേരം കാറിന്റെ ഹാൻഡ് ബ്രേക്ക് ലിവറിൽ കുടുങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) സൂരജ് റായ് പറഞ്ഞത്, "നായയുടെ ഉടമയായ അജയ് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്" എന്നാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതുപോലെ തന്നെ ജീവൻ നഷ്ടപ്പെട്ട നായയുടെ ജഡം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്നാൽ മരണകാരണം എന്തായിരിക്കും എന്ന് വ്യക്തമാവും എന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു.