
ജയ്പൂരിൽ ഫോട്ടോഷൂട്ടിനായി ആനയെ പിങ്ക് നിറമടിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയാണ് ഇത് എന്നാരോപിച്ചാണ് മൃഗസ്നേഹികൾ അടക്കമുള്ളവർ രംഗത്ത് വന്നത്. ഒരു റഷ്യൻ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ വൈറലായതോടെയാണ് സംഭവത്തിൽ വലിയ ചർച്ച നടന്നത്. എന്നാൽ, ഇപ്പോഴിതാ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത 'ചഞ്ചൽ' എന്ന 65 വയസ്സുള്ള പിടിയാന കഴിഞ്ഞ മാസം ചരിഞ്ഞ വിവരങ്ങളുമായി ചേർത്ത് വീണ്ടും ചർച്ചകൾ നടക്കുകയാണ്. എന്നാൽ, ഫോട്ടോഷൂട്ടും ആന ചരിഞ്ഞതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഉടമയും വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരിക്കുന്നത്. വാർദ്ധക്യസഹജമായ കാരണങ്ങളാലാണ് ആന ചരിഞ്ഞതെന്നാണ് വിശദീകരണം.
റഷ്യൻ ഫോട്ടോഗ്രാഫറായ ജൂലിയ ബുരുലേവയാണ് പിങ്ക് നിറത്തിലുള്ള ആനയുടെ ചിത്രങ്ങൾ പകർത്തിയത്. ജയ്പൂർ നഗരത്തിന്റെ നിറമായി കണക്കാക്കുന്ന പിങ്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു ആശയം നടപ്പിലാക്കിയതെന്ന് അവർ പറയുകയും ചെയ്തിരുന്നു. പിങ്ക് നിറം നൽകിയ സംഭവം പുറത്തുവന്നതോടെ മൃഗസംരക്ഷണ സംഘടനയായ 'പെറ്റ ഇന്ത്യ' ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. ആനകളെ വിനോദസഞ്ചാരത്തിനും ഫോട്ടോഷൂട്ടുകൾക്കും ഉപയോഗിക്കുന്നത് അവയിൽ കടുത്ത മാനസിക-ശാരീരിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് പെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് ഖുശ്ബു ഗുപ്ത പറഞ്ഞിരുന്നു. 'ആന സവാരികളും ഇത്തരം പ്രകടനങ്ങളും അവസാനിപ്പിക്കേണ്ട സമയമായി. പകരം ഇലക്ട്രിക് വാഹനങ്ങളോ റോബോട്ടിക് ആനകളോ ഉപയോഗിക്കണം' എന്നും അവർ പ്രതികരിച്ചിരുന്നു.
അതേസമയം, ഈ ഫോട്ടോഷൂട്ട് വെറും 10 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെന്നും ഹോളി ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്ന അപകടമൊന്നും ഇല്ലാത്ത 'ഗുലാൽ' പൊടിയാണ് ഉപയോഗിച്ചതെന്നും ഉടമയായ സാദിഖ് ഖാൻ പിന്നീട് വിശദീകരിച്ചു. അത് ഉടൻ തന്നെ കഴുകിക്കളഞ്ഞുവെന്നും ആനയുടെ ഒരു വശത്ത് മാത്രമാണ് നിറം പൂശിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.