
ട്രംപിന്‍റെ നേത്വത്തിലുള്ള യുഎസ് സർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാൻ പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ. യുഎസ് തങ്ങളെ ചൂഷണം ചെതെന്നും ആവശ്യം കഴിഞ്ഞപ്പോൾ ടോയ്‍ലറ്റ് പേപ്പറിനെക്കാൾ മോശമായ രീതിയിൽ ഉപേക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു. യുഎസിനെതിരെ മാത്രമല്ല, മുൻ പാകിസ്ഥാൻ ഭരണാധികാരികൾക്കെതിരെയും ഖ്വാജ ആസിഫ് വിമർശനം കടുത്ത ഉന്നയിച്ചു. യുഎസ് കാരണം പാകിസ്ഥാൻ അനുഭവിച്ച നഷ്ടങ്ങൾ ഒരിക്കലും നികത്താൻ കഴിയാത്തതാണെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ യുഎസ് നടത്തിയ യുദ്ധങ്ങളിൽ പാകിസ്ഥാൻ യുഎസിനൊപ്പം ചേർന്നത് ചരിത്രപരമായ മണ്ടത്തരമായെന്നും രാജ്യം ഇന്ന് അതിന്‍റെ തിക്തഫലം അനുഭവിക്കുകയാണെന്നും ഖ്വാജ ആസിഫ് പാർലമെന്‍റിൽ പറഞ്ഞു. 1999 ന് ശേഷം യുഎസുമായി ഉണ്ടാക്കിയ സഖ്യം പാകിസ്ഥാന് ദേഷം ചെയ്തെന്നും യുഎസിന്‍റെ പിന്തുണയ്ക്ക് വേണ്ടി പാകിസ്ഥാൻ നടത്തിയ ഈ നീക്കം രാജ്യത്ത് അക്രമങ്ങൾ വ്യാപിക്കുന്നതിനും സാമ്പത്തിക തകർച്ചയ്ക്കുമാണ് വഴിവച്ചതെന്നും അദ്ദേഹം കുട്ടിച്ചേർത്തു. യുഎസ് പിന്തുണ തെറ്റായ കണക്കുകൂട്ടലാണെന്നും അതിന്‍റെ പ്രത്യാഘാതങ്ങൾ പതിറ്റാണ്ടുകൾക്ക് ശേഷവും പാകിസ്ഥാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാക് സർക്കാർ പതിറ്റാണ്ടുകളായി വാദിച്ചിരുന്ന കാര്യങ്ങളെ തള്ളിപ്പറഞ്ഞ ഖ്വാജ, അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ പാകിസ്ഥാന്‍റെ ഇടപെടൽ മതപരമായ കടമയുടെ പേരിലാണെന്ന ഔദ്ധ്യോഗിക വാദത്തെയും തള്ളിക്കളഞ്ഞു. ജിഹാദ് വാദമുയർത്തി പാകിസ്ഥാനികളെ താലിബാനെതിരെ പോരാടാൻ മുന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിച്ചെന്നും ഈ ഗൂഢാലോചന അങ്ങേയറ്റം വിനാശകരവുമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ അക്കാലത്തെ നേതൃത്വം രാഷ്ട്രീയ ലാഭത്തിനായി ജിഹാദ് വാദമുയർത്തി ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടുകയായിരുന്നെന്നും ഇത് രാജ്യത്തെ കുടുതൽ അപകടത്തിലേക്ക് നയിച്ചെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തിനിടെ വിമർശിച്ചു. താലിബാനെതിരെയുള്ള യുദ്ധത്തെ ന്യായീകരിക്കാനായി പാകിസ്ഥാൻ വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ പോലും മാറ്റങ്ങൾ വരുത്തിയെന്നും ഇത് സമൂഹത്തിൽ തീവ്രവാദം വ്യാപിക്കാൻ കാരണമായെന്നും ആരോപിച്ചു. 1980-കളിൽ അഫ്ഗാനിസ്ഥാനിൽ നടന്ന സോവിയറ്റ് വിരുദ്ധ യുദ്ധം യഥാർത്ഥത്തിൽ മതപരമായ ഒന്നായിരുന്നില്ല. മറിച്ച് അത് യുഎസ് താൽപ്പര്യങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുൻ പാക് പ്രധാനമന്ത്രിമാരായ ജനറൽ സിയാ ഉൾ ഹഖ്, ജനറൽ പർവേസ് മുഷറഫ് എന്നിവരുടെ തീരുമാനങ്ങളെയും ഖ്വാജ മുഹമ്മദ് രൂക്ഷമായി വിമർശിച്ചു. യുഎസിന്‍റെ പിന്തുണയ്ക്ക് വേണ്ടി ഇവർ രാജ്യത്തെ യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം യുഎസ് അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയെങ്കിലും പാകിസ്ഥാൻ ഇപ്പോഴും ഭീകരാക്രമണങ്ങളിലും സുരക്ഷാ ഭീഷണികളിലും കുടുങ്ങിക്കിടക്കുകയാണെന്നും ഇത് മൂലമുണ്ടായ നഷ്ടം ഒരിക്കലും പരിഹരിക്കാൻ കഴിയില്ലെന്നും പാകിസ്ഥാൻ യുഎസിന്‍റെ ഒരു കരുമാത്രമായിരുന്നെന്നും ഇത് തിരുത്താനാവാത്ത തെറ്റായി പോയെന്നനും ഖ്വാജ ആസിഫ് കൂട്ടിച്ചേർത്തു.