
ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പായ PUBG കളിയിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ കാമുകനെ കാണാൻ തന്‍റെ മക്കളോടൊപ്പം ഇന്ത്യയിലെത്തിയ ഭാര്യയെ തിരികെ അയക്കണമെന്ന് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അഭ്യർത്ഥിച്ച് പാക്കിസ്ഥാനി യുവാവ്. ഗുലാം ഹൈദർ എന്ന യുവാവാണ് തന്‍റെ ഭാര്യ സീമ ഹൈദറിനെയും കുട്ടികളെയും തിരികെ അയക്കണമെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്. നേപ്പാൾ വഴിയാണ് സീമ തന്‍റെ നാല് കുട്ടികളുമായി പബ്ജി കാമുകനെ കാണാൻ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്.
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന കുറ്റത്തിന് പിടിയിലായ സീമയ്ക്കും അനധികൃത കുടിയേറ്റക്കാരന് അഭയം നൽകിയ കുറ്റത്തിന് പിടിയിലായ കാമുകൻ സച്ചിൻ മീണയ്ക്കും അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. താൻ സൗദി അറേബ്യയിൽ ആയിരുന്നതിനാൽ ഭാര്യയും മക്കളും ഇത്തരത്തിൽ ഇന്ത്യയിലേക്ക് കടന്ന വിവരം താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഗുലാം ഹൈദർ പറയുന്നത്. പിന്നീട് ഇന്ത്യൻ മാധ്യമങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞതെന്നും ഇയാൾ അവകാശപ്പെടുന്നു. ഇന്ത്യൻ മാധ്യമങ്ങൾ വഴി പുറത്തുവിട്ട ഒരു ഓഡിയോ സന്ദേശത്തിലൂടെയാണ് ഗുലാം ഹൈദർ തന്‍റെ അവസ്ഥ വിവരിക്കുകയും ഇന്ത്യൻ സർക്കാരിനോട് ഭാര്യയെ തിരികെ അയക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരിക്കുന്നത്. ഭാര്യ സീമയെയും മക്കളായ ഫർഹാൻ, ഫർവ, ഫർഹ, ഫർഹീൻ എന്നിവരെയും പാകിസ്ഥാനിലേക്ക് തിരിച്ചയക്കാൻ സഹായിക്കണമെന്നും താൻ ഒരു പാവപ്പെട്ട മനുഷ്യൻ ആണെന്നുമാണ് ഇയാൾ പറയുന്നത്. തന്‍റെ അഭ്യർത്ഥന ഇന്ത്യന്‍ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുന്നതിന് ഇന്ത്യൻ മാധ്യമങ്ങൾ സഹായിക്കണമെന്നും ഇയാൾ സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നു.
ഏഷ്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ഗ്രാമം ഇന്ത്യയിൽ; 80 ശതമാനം വീട്ടിലും സർക്കാർ ഉദ്യോഗസ്ഥർ!
പോലീസ് റിപ്പോർട്ട് അനുസരിച്ച് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം 2019 -ലാണ്. അന്ന് 20 കാരിയായിരുന്ന സീമ PUBG വഴി പരിചയപ്പെട്ട സച്ചിനുമായി പ്രണയത്തിലാവുകയും തുടർന്ന് അയാളോടൊപ്പം ജീവിക്കാൻ മക്കളുമായി വീട് വിട്ട് ഇന്ത്യയിലേക്ക് അധികൃതമായി കടന്നു കയറുകയുമായിരുന്നു. നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതെന്ന് ഗ്രേറ്റർ നോയിഡയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് കെ ഖാൻ പറഞ്ഞു. 2019 മുതൽ താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തുടർച്ചയായി മൂന്ന് തവണ തലാഖ് ചൊല്ലി അദ്ദേഹത്തിൽ നിന്ന് ഔപചാരികമായി വേർപിരിഞ്ഞതായും സീമ പോലീസിനോട് വെളിപ്പെടുത്തി. കൂടാതെ ഇന്ത്യയിലേക്കുള്ള യാത്ര ചെലവനായി തന്‍റെ കൃഷിഭൂമി 12 ലക്ഷം രൂപയ്ക്ക് വിറ്റതായും ഇവർ പറയുന്നു. ഇന്ത്യയിലേക്ക് അനധികൃതമായി കടന്നു കയറിയതിനും അനധികൃതമായി കടന്നു കയറിയ ആളെ സംരക്ഷിച്ച കുറ്റത്തിനും സീമ, സച്ചിൻ, പിതാവ് നേത്രപാൽ മീണ എന്നീ മൂന്ന് പേരെ അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഗ്രേറ്റർ നോയിഡ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.