
അമേരിക്കയിൽ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ സാധിക്കാതെ പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു മനുഷ്യൻ ആയിരം വാക്കുകൾ ഉച്ചരിച്ചു. ഒരു ന്യൂറോപ്രോസ്തെറ്റിക് ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമായതെന്ന് യുഎസ് ഗവേഷകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മനുഷ്യൻറെ മസ്തിഷ്ക തരംഗങ്ങളെ മുഴുവൻ വാക്കുകളാക്കി വിവർത്തനം ചെയ്യാൻ സാധിക്കുമെന്നതാണ് ന്യൂറോപ്രോസ്തെറ്റിക് ഉപകരണത്തിന്റെ പ്രത്യേകത.
'എന്തും സാധ്യമാണ്' എന്നുള്ള തൻറെ പ്രിയപ്പെട്ട വാക്യമാണ് കോമയിലായ മനുഷ്യൻ ഈ ഉപകരണത്തിന്റെ സഹായത്തോടെ ആദ്യമായി ഉച്ചരിച്ചതെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ കാലിഫോർണിയ സാൻ ഫ്രാൻസിസ്കോ സർവകലാശാലയിലെ (യുസിഎസ്എഫ്) സീൻ മെറ്റ്സ്ഗർ പറഞ്ഞു. പുതിയ ഗവേഷണത്തിന്റെ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ആണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളും അദ്ദേഹം നിശബ്ദമായി മനസ്സിൽ ഉച്ചരിച്ചപ്പോൾ അത് ഉപകരണത്തിന്റെ സഹായത്തോടെ പൂർണമായും ഡീക്കോഡ് ചെയ്തെടുക്കാൻ സാധിച്ചു എന്ന് പഠനത്തിൽ പറയുന്നു.
ഇപ്പോൾ ഒരാൾ പൂച്ച എന്നാണ് പറയാൻ ശ്രമിക്കുന്നതെങ്കിൽ ഉപകരണം ചാർലി-ആൽഫ-ടാംഗോ എന്നാവും പറയുക എന്ന് മെറ്റ്‌സ്‌ഗർ പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഒരു സ്പെല്ലിങ് ഇന്റർഫേസ് അതേസമയം തന്നെ ഭാഷാരൂപീകരണവും നടത്തുന്നു.
വാക്യങ്ങളിലെ ഉള്ളടക്കത്തിന്റെ 85 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന ഇംഗ്ലീഷിലെ 1,150 -ലധികം വാക്കുകൾ ഡീകോഡ് ചെയ്യാൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞതായി പഠന റിപ്പോർട്ട് പറയുന്നു. 9,000-ത്തിലധികം വാക്കുകളിലേക്ക് ഈ പദാവലി നീട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ ഇപ്പോൾ. അടിസ്ഥാനപരമായി ഒരാൾ പറയുന്ന എല്ലാ വാക്കുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പദാവലി ആയിരിക്കും ഇത്. ഉപകരണം ഒരു മിനിറ്റിൽ 29 അക്ഷരങ്ങളാണ് ഡീകോഡ് ചെയ്തത്, ഇതുവരെയുള്ള പിശക് നിരക്ക് ആറ് ശതമാനം ആണ്. ഒരു മിനിറ്റിൽ ഏഴു വാക്കുകൾ ഡീകോഡ് ചെയ്യാൻ ഉപകരണത്തിന് സാധിക്കും. BRAVO1 ഈ ഉപകരണത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര്.