വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയും സ്വകാര്യ ജീവിതത്തെ പരിഹസിക്കുകയും ചെയ്ത മേലധികാരിക്കെതിരെ ഒരു ഐടി ജീവനക്കാരൻ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ജിയോ ഫെൻസിംഗ് പോലുള്ള കർശന നിരീക്ഷണങ്ങളാണ് സ്ഥാപനത്തിലെന്നും പരാതി

Add Asianetnews as a Preferred SourcegooglePreferred

വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയും സ്വകാര്യ ജീവിതത്തെ പരിഹസിക്കുകയും ചെയ്ത മേലധികാരിക്കെതിരെ ഐടി ജീവനക്കാരൻ രംഗത്ത്. റെഡ്ഡിറ്റിലെ 'r/developersIndia' എന്ന ഗ്രൂപ്പിലൂടെയാണ് പേര് വെളിപ്പെടുത്താത്ത ഈ ജീവനക്കാരൻ തന്‍റെ സ്ഥാപനത്തിലെ സാഹചര്യങ്ങൾ തുറന്നു പറഞ്ഞത്.

പരിഹസിച്ച് പ്രോജക്റ്റ് മാനേജർ

തന്‍റെ വിവാഹ നിശ്ചയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും രണ്ട് മാസം മുമ്പ് തന്നെ ജീവനക്കാരൻ മാനേജ്‌മെന്‍റിനെ അറിയിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിക്കുന്നതിന് പകരം, വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പുള്ള വാരാന്ത്യത്തിൽ പോലും ജോലി ചെയ്യാൻ പ്രോജക്റ്റ് ലീഡർ ആവശ്യപ്പെടുകയായിരുന്നു. ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ സീനിയർ പ്രോജക്റ്റ് മാനേജർ, "വിവാഹം എന്നത് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് പോലെയുള്ള ഒരു അത്യാവശ്യം അല്ലല്ലോ" എന്നാണ് പരിഹസിച്ചത്.

ജീവനക്കാരെ നിരീക്ഷിക്കാൻ ജിയോ ഫെൻസിംഗ്

ജീവനക്കാരെ നിരീക്ഷിക്കാനായി സ്ഥാപനം 'ജിയോ ഫെൻസിംഗ്' ഏർപ്പെടുത്തിയതായും ബേസ് ലൊക്കേഷനിൽ നിന്ന് 120 കിലോമീറ്ററിന് അപ്പുറം പോയി ജോലി ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പകൽ മുഴുവൻ നീളുന്ന സൂം കോളുകളും ഓരോ മണിക്കൂറിലുമുള്ള അപ്‌ഡേറ്റുകളും നൽകേണ്ടി വരുന്നത് ജോലിഭാരം ഇരട്ടിയാക്കുന്നു. ടീം ലീഡർമാർക്ക് പ്രായോഗികമായ അറിവില്ലെന്നും അവർ കേവലം മാനേജ്‌മെന്‍റിനെ പ്രീണിപ്പിക്കാൻ നടക്കുന്നവരാണെന്നുമാണ് ജീവനക്കാരന്‍റെ ആരോപണം. തന്‍റെ റിപ്പോർട്ടിംഗ് മാനേജർക്ക് തന്‍റെ ജോലിയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ആവശ്യമുള്ളപ്പോൾ ബന്ധപ്പെടാൻ സാധിക്കാറില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ടോക്സിക് ജോലി ഉപേക്ഷിക്കൂവെന്ന് ഉപദേശം

ഈ പോസ്റ്റ് വൈറലായതോടെ വലിയ ചർച്ചകളാണ് ഇന്‍റർനെറ്റിൽ നടക്കുന്നത്. വിവാഹത്തിന് പ്രാധാന്യം നൽകണമെന്നും ഇത്തരം 'ടോക്സിക്' ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും പലരും അഭിപ്രായപ്പെട്ടു. വരുന്ന മാർച്ചിൽ ഈ പ്രോജക്റ്റിൽ നിന്ന് തന്നെ ഒഴിവാക്കാനിരിക്കെയാണ് ഇപ്പോൾ ഇത്തരമൊരു സമ്മർദ്ദമുണ്ടാകുന്നത്. "വിവാഹം മാറ്റിവെക്കാൻ സാധിക്കില്ല, ഈ ഒരു സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല," എന്ന് നിസ്സഹായതയോടെ അദ്ദേഹം പറയുന്നു. തൊഴിലിടങ്ങളിലെ സ്വകാര്യതയെയും വ്യക്തിജീവിതത്തെയും മാനിക്കാത്ത മാനേജ്‌മെന്‍റ് രീതികൾക്കെതിരെ ഈ സംഭവം ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.