17 വർഷം ഭാര്യയേയും മക്കളെയും വൃത്തിയില്ലാത്ത മുറിയിൽ കെട്ടിയിട്ടു, പട്ടിണിക്കിട്ടു, പൊള്ളുന്ന ചിത്രങ്ങൾ പുറത്ത

By Web TeamFirst Published Jul 30, 2022, 1:06 PM IST
Highlights

എപ്പോഴും ആ വീട്ടിൽ നിന്നും വളരെ ഉച്ചത്തിൽ പാട്ട് കേൾക്കുമായിരുന്നു. ഭാര്യയുടേയും മക്കളുടെയും കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാനാ‌ണ് ഇയാൾ ഉറക്കെ പാട്ട് വച്ചിരുന്നത്.

ഭാര്യയേയും രണ്ട് മക്കളെയും അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിൽ കെട്ടിയിട്ട് പാർപ്പിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. റിയോ ഡി ജനീറോയിലാണ് സംഭവം. ദുഷ്ടനായ ഭർത്താവ് തന്റെ ഭാര്യയെയും പ്രായപൂർത്തിയായ രണ്ട് മക്കളെയും ഏകദേശം രണ്ട് പതിറ്റാണ്ടുകളോളം തടവുകാരായി ജീവിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഇവിടെ നിന്നും പുറത്ത് വന്ന ചിത്രങ്ങൾ ആരെയും വേദനിപ്പിക്കുന്നതാണ്. 

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സ്ത്രീയും 22 ഉം 19 ഉം വയസുള്ള രണ്ട് മക്കളും 17 വർഷമായി ഈ ജീവിതം ജീവിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. അവരുടെ ശരീരത്തിലേക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ചെല്ലുന്നുണ്ടായിരുന്നില്ല. 

വർഷങ്ങളുടെ പീഡനത്തെയും ഭക്ഷണവും വെള്ളവുമില്ലാത്തതിനെയും തുടർന്ന് മക്കളെ കണ്ടാൽ പത്തോ പതിനൊന്നോ വയസുള്ള കുട്ടികളെ പോലെയേ തോന്നൂ എന്ന് കണ്ടവർ പറയുന്നു. റിയോയിലെ മിലിറ്ററി പൊലീസാണ് അമ്മയേയും കുട്ടികളെയും കണ്ടെത്തിയത്. മൂന്നപേരെയും നിലത്ത് കെട്ടിയിട്ട നിലയിലായിരുന്നു. മൂവരും വൃത്തിഹീനമായ സാഹചര്യത്തിൽ പട്ടിണി കിടക്കുകയായിരുന്നു. ഇവരുടെ അച്ഛൻ ലൂയിസ് അന്റോണിയോ സാന്റോസ് സിൽവയെ പൊലീസ് അറസ്റ്റ് ചെയ്തു. 

എപ്പോഴും ആ വീട്ടിൽ നിന്നും വളരെ ഉച്ചത്തിൽ പാട്ട് കേൾക്കുമായിരുന്നു. ഭാര്യയുടേയും മക്കളുടെയും കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാനാ‌ണ് ഇയാൾ ഉറക്കെ പാട്ട് വച്ചിരുന്നത്. അതിനാൽ ഇയാളെ ഡിജെ എന്നാണ് അയൽക്കാർ വിളിച്ചിരുന്നത് പോലും. അജ്ഞാതരായ ആരോ നൽകിയ സന്ദേശത്തെ തുടർന്നാണ് പൊലീസ് എത്തി ഇവരെ കണ്ടെത്തിയത്. ചില സമയങ്ങളിൽ മൂന്ന് ദിവസം വരെ തങ്ങൾക്ക് ഇയാൾ ആഹാരം തന്നിരുന്നില്ല എന്ന് ഇയാളുടെ ഭാര്യ പിന്നീട് വെളിപ്പെടുത്തി. ഭാര്യയെ ജോലിക്ക് പോകാനോ മക്കളെ സ്കൂളിൽ പോകാനോ ഇയാൾ അനുവദിച്ചിരുന്നില്ല. ‌

ഓടിപ്പോകാൻ ശ്രമിച്ചപ്പോഴെല്ലാം കൊല്ലുമെന്ന് ഭാര്യയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മരിച്ചാൽ മാത്രമേ നിനക്ക് ഇവിടെ നിന്നും പുറത്ത് കടക്കാനാവൂ എന്നാണത്രെ ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഏതായാലും ഇയാൾ ഇപ്പോൾ ജയിലിലാണ്.

click me!