ഐസക്കിന്റെ ബജറ്റില്‍ കവര്‍ ചിത്രങ്ങളും താരം; ഒരു കവര്‍ വരച്ച രണ്ടാം ക്ലാസുകാരന്‍ ഇതാ ഇവിടെ!

By Web TeamFirst Published Jan 15, 2021, 3:20 PM IST
Highlights

പ്രത്യേകതകള്‍ ഏറെയുള്ള ഇത്തവണത്തെ ബജറ്റിന്റെ കവര്‍ രണ്ട് പെയിന്റിംഗുകളായിരുന്നു. തൃശൂര്‍ വടക്കാഞ്ചേരി ജിജിഎല്‍പി സ്‌കൂളിലെ അക്കു എന്ന ഓമനപ്പേരുള്ള അമന്‍ ഷസിയ അജയ് എന്ന കുഞ്ഞുചിത്രകാരന്‍ വരച്ചതായിരുന്നു ആ ചിത്രങ്ങള്‍.

പ്രളയ കാലത്ത് അന്നുവരെ വരച്ച ചിത്രങ്ങള്‍ മുഴുവന്‍ അവന്‍ വില്‍ക്കുകയായിരുന്നു. ആ പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവന്‍ നല്‍കി. കുഞ്ഞു അക്കുവിന്റെ വലിയ മനസ്സു കണ്ട്, നിജീഷ് എന്ന മറ്റൊരു മിടുക്കന്‍ അക്കുവിന്റെ പേരില്‍ രണ്ടായിരം രൂപ കൂടി അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. സഹോദരിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ കാത്തുവെച്ചിരുന്ന 2000 രൂപയാണ് നിജീഷ് അന്ന് അക്കുവിനൊപ്പം ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ നല്‍കിയത്. 

അക്കു വരച്ച ബജറ്റ് ഇന്‍ ബ്രീഫ് പുസ്തകത്തിന്റെ കവര്‍.
 

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് കാലത്ത് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍, ബജറ്റിന്റെ പ്രധാനവിവരങ്ങള്‍ അടങ്ങിയ ബജറ്റ് ഇന്‍ ബ്രീഫ് പുസ്തകത്തിന്റെ കവര്‍ ചിത്രം വരച്ച രണ്ടാം ക്ലാസുകാരന്‍ വീട്ടില്‍ കളിത്തിരക്കിലായിരുന്നു. ഉച്ചയ്ക്ക്, ആരൊക്കെയോ പറഞ്ഞപ്പോഴാണ്, ബജറ്റിന്റെ ചുരുക്കപ്പുസ്തകത്തില്‍ തന്റെ പെയിന്റിംഗുകള്‍ കവര്‍ ചിത്രമായ വിവരം അവനറിഞ്ഞത്. 

പ്രത്യേകതകള്‍ ഏറെയുള്ള ഇത്തവണത്തെ ബജറ്റിന്റെ കവര്‍ രണ്ട് പെയിന്റിംഗുകളായിരുന്നു. കാസര്‍കോട് ഇരിയണ്ണി പി എ എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരന്‍ ജീവനാണ് വരച്ചത്. ബജറ്റിന്റെ ചുരുക്കപ്പുസ്തകത്തിനും രണ്ട് പെയിന്റിംഗുകളായിരുന്നു കവര്‍. അതും വരച്ചത് ഒരു കുട്ടിയാണ്. തൃശൂര്‍ വടക്കാഞ്ചേരി ജിജിഎല്‍പി സ്‌കൂളിലെ അക്കു എന്ന ഓമനപ്പേരുള്ള അമന്‍ ഷസിയ അജയ്.  ഫേസ്ബുക്കില്‍ ഇതിനകം ചിത്രങ്ങളും കുസൃതികളും കൊണ്ട് താരമായി മാറിയ അക്കു, കലയുടെ കാര്യം വരുമ്പോള്‍ വെറും കുട്ടിയല്ല. കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ അടക്കം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയ ഭാവിയുടെ വലിയ പ്രതീക്ഷയാണ്. കളിയും കുറുമ്പും വരയുമായി ജീവിക്കുന്ന അക്കവിന് ഫേസ്ബുക്കില്‍ 'അക്കുചക്കു കഥകള്‍' എന്ന പേരില്‍ സ്വന്തമൊരു പേജുണ്ട്. നിരവധി പേരാണ്, സ്‌നേഹവാല്‍സല്യങ്ങളോടെ ഈ കുഞ്ഞുമിടുക്കനെ പിന്തുടരുന്നത്. 

വടക്കാഞ്ചേരിയില്‍ താമസിക്കുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശി എന്‍. വി. അജയകുമാറിന്റെയും ചിത്രകാരിയായ ഷസിയയുടെയും മകനാണ് അക്കു. ഏഴ് വയസ്സിനുള്ളില്‍ അഞ്ച് ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയ മിടുക്കന്‍. പ്രളയ കാലത്ത് അന്നുവരെ വരച്ച ചിത്രങ്ങള്‍ മുഴുവന്‍ അവന്‍ വില്‍ക്കുകയായിരുന്നു. ആ പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവന്‍ നല്‍കി. കുഞ്ഞു അക്കുവിന്റെ വലിയ മനസ്സു കണ്ട്, നിജീഷ് എന്ന മറ്റൊരു മിടുക്കന്‍ അക്കുവിന്റെ പേരില്‍ രണ്ടായിരം രൂപ കൂടി അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. സഹോദരിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ കാത്തുവെച്ചിരുന്ന 2000 രൂപയാണ് നിജീഷ് അന്ന് അക്കുവിനൊപ്പം ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ നല്‍കിയത്. 

 

അക്കു പിതാവ് അജയിനും അമ്മ ഷസിയയ്ക്കുമൊപ്പം. കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടന്ന അക്കുവിന്റെ ചിത്രപ്രദര്‍ശനത്തിനിടെ പകര്‍ത്തിയ ചിത്രം

 

കവര്‍ ചിത്രം വന്ന കഥ

വടക്കാഞ്ചേരിയിലെ വീട്ടില്‍ വരയും കളി ചിരികളുമായി കഴിയുന്ന അക്കുവിന്റെ ചിത്രങ്ങള്‍ ബജറ്റിന്റെ ചുരുക്കപ്പുസ്തകത്തിന്റെ കവര്‍ ചിത്രമായി വന്ന കഥ രസകരമാണ്. ബജറ്റ് പുസ്തകങ്ങളുടെ കവറുകള്‍ തയ്യാറാക്കിയത് പ്രശസ്ത ചിത്രകാരനും കലാധ്യാപകനുമായ ഗോഡ്‌ഫ്രൈ ദാസാണ്. ഇത്തവണ കവറില്‍ കുട്ടികളുടെ ചിത്രങ്ങളാവണമെന്ന മന്ത്രി തോമസ് ഐസക്കിന്റെ നിര്‍േദശം വന്നപ്പോള്‍ അദ്ദേഹം കേരളത്തിലെ മികച്ച കുട്ടിച്ചിത്രങ്ങള്‍ തെരഞ്ഞുപോയി ആ യാത്രയാണ് ജീവനിലും അക്കുവിലും എത്തിനിന്നത്. 

കുട്ടികളുടെ മാസികയായ യുറീക്കയ്ക്ക് വേണ്ടി നേരത്തെ ചിത്രങ്ങളും കവറുകളും തയ്യാറാക്കിയിരുന്ന ഗോഡ്‌ഫ്രൈ ദാസ് പുതിയ ചിത്രകാരന്‍മാരെയും ചിത്രകളെയും കണ്ടെത്താനായി യുറീക്കയെ സമീപിച്ചു. യുറീക്കയുടെ എഡിറ്റോറിയല്‍ ചുമതലകള്‍ നിര്‍വഹിച്ചിരുന്ന ജെനുവിനോടാണ് അദ്ദേഹം ഇക്കാര്യം തിരക്കിയത്. കുട്ടികളുടെ ചിത്രങ്ങളുമായി ആഴത്തില്‍ ബന്ധം പുലര്‍ത്തുന്ന ജെനു അക്കുവിന്‍േറത് അടക്കം കുറച്ച് കുട്ടികളുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കി. അതില്‍നിന്നാണ് കാസര്‍ക്കോട്ടെ ഒന്നാം ക്ലാസുകാരന്‍ ജീവന്റെയും അക്കുവിന്റെയും ചിത്രങ്ങള്‍ തെരഞ്ഞെടുത്തതും അത് കവര്‍ ചിത്രമായി വന്നതും. 

കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ നടന്ന അക്കുവിന്റെ ചിത്രപ്രദര്‍ശനം കണ്ടാണ് താനാ മിടുക്കനെ അറിഞ്ഞതെന്ന് ജെനു പറഞ്ഞു. എക്‌സിബിഷനിടയിലെ പരിചയം ഗാഢമായ ബന്ധമായി. അക്കുവിന്റെ ചിത്രങ്ങളെ  ഫോളോ ചെയ്യാന്‍ തുടങ്ങി. ഗോഡ്‌ഫ്രൈ അന്വേഷിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്ന കുട്ടികളില്‍ അക്കുവും ഉള്‍പ്പെട്ടത് അങ്ങനെയാണെന്ന് അദ്ദേഹം പറയുന്നു. 

 

 

ഉറുമ്പു വഴികളില്‍ അക്കു

നാലാമത്തെ വയസ്സിലാണ് അക്കു വരച്ചു തുടങ്ങുന്നത്. പെയിന്റിംഗായിരുന്നു ആദ്യമേ ഇഷ്ടം. വരച്ചു തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീടിന് സമീപത്തുള്ളവരെയെല്ലാം അവന്‍ വരച്ചു. പുഴയും വഴിയും മീനും ഒക്കെയുണ്ടായിരുന്നു. പക്ഷേ മനുഷ്യരെല്ലാം ഉറുമ്പുകളായിരുന്നു. പിന്നെ അക്കു വരയ്ക്കുന്നതിലൊക്കെ ഉറുമ്പുകളായി. 

അതിന്റെ കഥ അമ്മ ഷസിയ പറയുന്നത് ഇങ്ങനെയാണ്: ''ലേബര്‍ ഇന്ത്യയില്‍ ആര്‍ട്ടിസ്റ്റാണ് ഞാന്‍. ബെന്‍, സെന്‍ എന്നീ രണ്ട് ഉറുമ്പുകളുടെ കഥയുണ്ട് പാഠപുസ്തകത്തില്‍. ഒരു ദിവസം ഞാന്‍ ഇത് വരയ്ക്കാന്‍ ഇരുന്നപ്പോള്‍ അവനും കൂടെയിരുന്നു. ഞാന്‍ ഉറുമ്പിനെ വരയ്ക്കുന്നത് കണ്ടാണ് അവനും വരച്ചു തുടങ്ങിയത്.'' കാണുന്ന കാഴ്ചകളെയെല്ലാം കുഞ്ഞുറുമ്പുകളാക്കിയായിരുന്നു അന്നവന്‍ വരച്ചത്. കൂട്ടുകാരും നാട്ടുകാരും കണ്ടുമുട്ടുന്നവരും ടീച്ചറമ്മയും മുഖ്യമന്ത്രിയും വരെ അക്കു വരയ്ക്കുമ്പോള്‍ ഉറുമ്പുകളാകുന്നു. 

അക്കു കുഞ്ഞുന്നാളില്‍
 

മുഖ്യമന്ത്രിയെ ഉറുമ്പായി വരച്ച കഥ കേള്‍ക്കണോ. ചെറുചിരിയോടെ അമ്മ പറയും: ''സൈക്കിളില്‍ നിന്ന് വീണ് കാലിന് മുറിവു പറ്റി ഇരിക്കുന്ന സമയത്താണ് അക്കു മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുന്നത്. പത്രസമ്മേളനം വരയാക്കിയപ്പോള്‍ മുഖ്യമന്ത്രിയും അക്കുവും ഉറുമ്പുകളായി മാറി. 'അക്കുവുറുമ്പ്' മുറിവ് പറ്റിയ കാല്‍ തലയിണയില്‍ കയറ്റി വച്ച് പത്രസമ്മേളനം കാണുന്നു. കണ്ണാടിയൊക്കെ വച്ചാണ് ഉറുമ്പായി മാറിയ മുഖ്യമന്ത്രിയാണ് പത്രസമ്മേളനം നടത്തുന്നത്. മുഖ്യമന്ത്രിയെ വരച്ചപ്പോ ആരോഗ്യ മന്ത്രിയെക്കുടി വരച്ചാലോ എന്നായി. നിയമസഭയില്‍ ടീച്ചറമ്മ ദേഷ്യപ്പെടുന്നത് വരയ്ക്കാനായിരുന്നു ശ്രമം. അത് വരയ്ക്കുന്ന സമയത്ത് എന്റെ അടുത്ത് വന്ന് പറഞ്ഞു, ഒന്ന് ദേഷ്യപ്പെട്ടേ, നോക്കട്ടെ എങ്ങനെയാന്ന് എന്ന്. ശൈലജ ടീച്ചറിനെയും ഉറുമ്പാക്കിയാണ് വരച്ചിട്ടുള്ളത്. ഉറുമ്പിന്റെ മുഖത്ത് ദേഷ്യമൊക്കെ ശരിക്ക് കാണാം.'

 

 

എന്നാല്‍, അല്‍പ്പം കഴിഞ്ഞപ്പോള്‍ അവന്റെ ലോകം ഉറുമ്പുകളേക്കാള്‍ വളര്‍ന്നു. പൂക്കളും പക്ഷികളും ചെടികളും മനുഷ്യരും മരങ്ങളും ആളുകളുമെല്ലാം അതില്‍വന്നു നിറഞ്ഞു. ഒപ്പം, ഡാന്‍സും അഭിനയവും കളികളുമൊക്കെ ഒപ്പം കൂടി. അവന്റെ ചിത്രങ്ങളും കുറുമ്പുകളുമെല്ലാം അമ്മ ഷസിയയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറംലോകം കണ്ടത്. 

 

 

മന്ത്രിയെന്നാല്‍ അക്കൂന് എസി മൊയ്തീനാണ്. അക്കൂന്റെ ഫ്രണ്ട് കിങ്ങിണിയുടെ അപ്പൂപ്പനാണ് എസി മൊയ്തീന്‍. മിഠായിയൊക്കെ കൊടുത്ത ഓര്‍മ്മ വച്ച് എസി മൊയ്തീനെയും അക്കു വരച്ചിട്ടുണ്ട്. ഒപ്പം അക്കൂം കിങ്ങിണീം കൈകോര്‍ത്ത്നില്‍ക്കുന്ന ചിത്രവും വരച്ചു. ഭക്ഷണം കഴിച്ചതും സ്‌കൂളില്‍ പോയതും കൂട്ടുകാരോട് മിണ്ടിയതും അടുത്ത വീട്ടിലെ ബിന്ദുചേച്ചി തേങ്ങ പൊട്ടിക്കുന്നതും ശ്രീഹരി ഫുട്‌ബോള്‍ കളിക്കുന്നതും കുഞ്ഞേച്ചി വെള്ളം കോരുന്നതും തേങ്ങ പുഴയില്‍ വീഴുന്നതുമെല്ലാം അക്കൂന്റെ വരയിലുണ്ട്. 

അക്കു കാണുന്നതെല്ലാമാണ് അവന്റെ ചിത്രങ്ങള്‍. എത്ര സൂക്ഷ്മമായാണ് കുഞ്ഞുങ്ങള്‍ കാഴ്ചകളിലേക്ക് പിച്ച വെക്കുന്നതെന്ന് അറിയാന്‍ അക്കുവിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ മതി. ''എപ്പോഴും വരയൊന്നുമില്ല, അവന് തോന്നുമ്പോള്‍ വരയ്ക്കും. കൊവിഡ് കാലത്തെ അവധി കാരണം ഫുള്‍ടൈം കളിയിലാണ് ഇപ്പോള്‍ ശ്രദ്ധ'- ഷസിയ പറയുന്നു. 

click me!