
സ്വത്ത് തർക്കത്തിന്റെ പേരിൽ 80 വയസ്സുള്ള ഒരു വിധവയെ സമൂഹത്തിൽ നിന്ന് പുറത്താക്കാൻ രാജസ്ഥാനിലെ ഒരു നാട്ടുകൂട്ടം ഉത്തരവിട്ടു. രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ നിന്നുള്ള ജാംകു ദേവിയെയാണ് അവരുടെ ഭൂമി ഭർതൃ വീട്ടുകാർക്ക് കൈമാറാൻ വിസമ്മതിച്ചതിന്റെ പേരിൽ ഖാപ് പഞ്ചായത്ത് പുറത്താക്കിയത്. ഇതിന് പുറമെ 40 ലക്ഷം രൂപ പിഴയും പഞ്ചായത്ത് ചുമത്തി.
അഞ്ച് വർഷം മുമ്പാണ് ദേവിയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടത്. ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് ദേവിയുടെ പേരിലുള്ള സ്വത്തിൽ കണ്ണുണ്ടായിരുന്നു. അവരുടെ 7.5 ഏക്കർ ഭൂമി തങ്ങൾക്ക് കൈമാറാൻ ഭർതൃ വീട്ടുകാർ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. എത്ര നിർബന്ധച്ചിട്ടും അവർ അതിന് വഴങ്ങിയില്ല. ഒടുവിൽ പക്ഷേ ഭർതൃവീട്ടുകാർ ഖാപ്പിലേക്ക് പോയി അവർക്ക് അനുകൂലമായ ഒരു ഉത്തരവ് നേടിയെടുത്തു. എന്നാൽ സ്വത്തുക്കൾ കൈമാറാൻ ദേവി വിസമ്മതിച്ചപ്പോൾ, അവർ പുറത്താക്കപ്പെട്ടു. തുടർന്ന് മകളോടൊപ്പം പോയപ്പോൾ, മകളുടെ കുടുംബത്തെയും ഖാപ് ബഹിഷ്‌കരിച്ചു. കൂടാതെ, അവർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.
ദേവിയുടെ സ്വത്തുക്കൾ അവരുടെ മൂന്ന് പെൺമക്കൾക്ക് കൈമാറാൻ അവർ ആഗ്രഹിച്ചതാണ് ഇതിന്റെയൊക്കെ മൂല കാരണം. അവർക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണ് ഉണ്ടായിരുന്നത്. മകൻ നേരത്തെ മരിച്ചു, മൂന്ന് പെൺമക്കളും വിവാഹിതരായി. തന്റെ പെൺമക്കൾക്ക് പകുതി ഭൂമി വീതിച്ചു നൽകി, ശേഷിക്കുന്ന ഭൂമി അവരും കൈവശം വയ്ക്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ പെൺമക്കൾക്ക് ഭൂമി നൽകുന്നത് ഭർത്താവിന്റെ ബന്ധുക്കൾ ഇഷ്ടപ്പെട്ടില്ല.
തുടർന്ന് സ്വത്തുക്കൾ ഭർത്താവിന്റെ സഹോദരന്മാർക്ക് കൈമാറാൻ ആവശ്യപ്പെട്ട് പലതവണ പഞ്ചായത്ത് വിളിച്ചുചേർക്കുകയും ഭൂമി അവരുടെ പേരിലാക്കാൻ ഖാപ് ഉത്തരവിടുകയും ചെയ്തു. വൃദ്ധ ഇത് അംഗീകരിക്കാഞ്ഞപ്പോൾ, അവരെ സമൂഹത്തിൽ നിന്ന് പുറത്താക്കി. ഖാപ്പിന്റെ തീരുമാനത്തിനുശേഷം, അവർ പൊലീസിൽ പരാതിപ്പെട്ടു. കേസിന്റെ അന്വേഷണം കരോയി പൊലീസ് ഓഫീസർക്ക് കൈമാറിയതായി ഭിൽവാര പോലീസ് സൂപ്രണ്ട് വികാസ് ശർമ്മ പറയുന്നു.