ചത്തുപൊങ്ങിയത് 30 പച്ചക്കടലാമകൾ, മിക്കതിനും കഴുത്തിൽ മുറിവ്

By Web TeamFirst Published Jul 19, 2022, 1:08 PM IST
Highlights

ജപ്പാൻ അധികൃതരും ആ​ഗോള സംരക്ഷണ ​ഗ്രൂപ്പുകളും പച്ചക്കടലാമകളെ വംശനാശ ഭീഷണി നേരിടുന്നവയുടെ ​ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

ഏകദേശം 30 പച്ചക്കടലാമകളെ ജപ്പാനിലെ ഒരു ദ്വീപിന്റെ തീരത്ത് ചത്തനിലയിൽ കണ്ടെത്തി. അതിൽ ഭൂരിഭാ​ഗത്തിന്റെയും കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. കുമെജിമ ദ്വീപിലെ പ്രദേശവാസികളാണ് കഴിഞ്ഞ വ്യാഴാഴ്ച വേലിയേറ്റത്തിൽ ഈ പച്ചക്കടലാമകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മീനിനെ പിടിക്കാനുള്ള വലയിൽ കുടുങ്ങിയതിനെ തുടർന്ന് അതിൽ നിന്നും കടലാമകളെ നീക്കം ചെയ്യുന്ന നേരത്ത് അവയ്ക്ക് മുറിവേറ്റിരുന്നു എന്ന് ഒരു മത്സ്യബന്ധന നടത്തിപ്പുകാരൻ സമ്മതിച്ചു. ജീവികൾക്ക് നേരെയുള്ള ക്രൂരതയ്ക്ക് സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. 

'ആമകൾ മീൻ പിടിക്കുന്ന വലയിൽ കുടുങ്ങി. എനിക്ക് അവയെ വേർപ്പെടുത്താനായില്ല. അതിനാൽ തനിക്കവയെ മുറിവേൽപ്പിക്കേണ്ടി വന്നു' എന്ന് ഒരു മത്സ്യബന്ധന നടത്തിപ്പുകാരൻ പറഞ്ഞതായി മൈനിച്ചി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, എല്ലാ ആമകളെയും താനല്ല മുറിവേൽപ്പിച്ചത് എന്ന് കൂടി ഇയാൾ പറഞ്ഞുവത്രെ. 

പ്രദേശത്ത് പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു എന്നും എന്നാൽ ആർക്കെങ്കിലും എതിരെ നടപടി എടുത്തിരുന്നോ എന്നത് വ്യക്തമല്ല എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ജപ്പാൻ അധികൃതരും ആ​ഗോള സംരക്ഷണ ​ഗ്രൂപ്പുകളും പച്ചക്കടലാമകളെ വംശനാശ ഭീഷണി നേരിടുന്നവയുടെ ​ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ജാപ്പനീസ് കര പ്രദേശത്തിന് തെക്ക് 2,000 കിലോമീറ്റർ അകലെയുള്ള ചെറിയ ദ്വീപുകളിലൊന്നാണ് കുമെജിമ. അവിടെ ഇവയെ കാണാറുണ്ട്. അതിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 

കടലാമകളെ കണ്ടുവെന്ന വാർത്ത അറിഞ്ഞപാടെ തന്നെ ദ്വീപിലെ കടലാമ മ്യൂസിയത്തിലെ മറൈൻ ബയോളജിസ്റ്റുകളും മറ്റ് ജീവനക്കാരും കടൽത്തീരത്തേക്ക് ഓടിയെത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും ഭൂരിഭാ​ഗം എണ്ണത്തിനും ജീവൻ നഷ്ടപ്പെട്ടിരുന്നു. മിക്കവയുടെയും കഴുത്തിന് താഴെ വെട്ടേറ്റ നിലയിലായിരുന്നു. ചിലവയ്ക്ക് കൈകാലുകൾക്കും മുറിവേറ്റിരുന്നു. ആമകൾ ആഴം കുറഞ്ഞ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ചിത്രങ്ങൾ മ്യൂസിയം പുറത്ത് വിട്ടിരുന്നു. 

click me!