വ്ലാദിമിർ പുടിന്റെ 'കൊറോണാ കോൺഫിഡൻസി'ന് പിന്നിലെ രഹസ്യം ഇതാണ്

By Web TeamFirst Published Mar 24, 2020, 6:21 AM IST
Highlights

സോഷ്യൽ ഡിസ്റ്റൻസിങ് എന്ന വാക്ക് പുടിന്റെ നിഘണ്ടുവിൽ ഇല്ലെന്നാണ് തോന്നുന്നത്. പുടിൻ ക്രിമിയയിൽ ചെന്നിറങ്ങിയ അന്നുതൊട്ട്, ജനങ്ങളെ ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചുമാണ് കാണപ്പെടുന്നത്.
 


കോവിഡ് 19 ലോകമെമ്പാടും സംഹാരതാണ്ഡവമാടിക്കൊണ്ട് പടർന്നു പിടിക്കയാണ്. ഇറ്റലി അടക്കമുള്ള പല രാജ്യങ്ങളും എന്ത് ചെയ്യണം എന്നുപോലുമറിയാതെ ആ മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്. പല രാജ്യങ്ങളും സമ്പൂർണ്ണ ലോക്ക് ഡൗണിലേക്കു കടന്നു കഴിഞ്ഞു. ജനങ്ങളോട് വീടുവിട്ട് പുറത്തിറങ്ങരുത് എന്ന നിർദേശമുണ്ട് ഒട്ടുമിക്ക രാജ്യങ്ങളിലും. പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയുമുണ്ട് പലേടത്തും.

എന്നാൽ, ഇതിൽ നിന്ന് ഒരല്പം വ്യത്യസ്തമാണ് റഷ്യയിലെ കാര്യങ്ങൾ. സ്വന്തം ഭരണത്തിന് അധികാരത്തിന് ശക്തിക്ക് തുടർച്ചയുണ്ടാക്കാൻ വേണ്ടി പലവിധ പദ്ധതികളും വരും ദിവസങ്ങളിൽ തന്നെ നടപ്പിൽ വരുത്താനുള്ള പരിപാടിയിടുകയാണ് ഈ കൊറോണാ വൈറസ് പരിഭ്രാന്തിക്കിടയിലും പുടിൻ. കൊവിഡ് 19 കാരണം രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം, ക്രൂഡ് ഓയിലിന്റെയും റൂബിളിന്റെയും നിരക്കിലുണ്ടായ ഇടിവ് എന്നിവ പുട്ടിന്റെ പദ്ധതികൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കയാണ്. 

എൺപതു വയസ്സുകഴിഞ്ഞും അധികാരം തന്നിൽ തന്നെ കേന്ദ്രീകരിച്ച് നിർത്താൻ വേണ്ടി ഈ ഏപ്രിലിൽ റഷ്യയുടെ ഭരണഘടന തന്നെ തിരുത്തി എഴുതാനുള്ള തയ്യാറെടുപ്പിലാണ് പുടിൻ. വിക്ടറി ഡേയുടെ എഴുപത്തഞ്ചാം വാർഷികത്തിന്റെയന്നു നടക്കാൻ പോകുന്ന വമ്പിച്ച പരേഡും അനുബന്ധ ആഘോഷങ്ങളും കാണാൻ വേണ്ടി കാത്തുകാത്തിരിക്കയായിരുന്നു റഷ്യയിൽ ബഹുഭൂരിപക്ഷവും. അതിനിടെയാണ് രസംകൊല്ലിയായി കൊവിഡ് 19 അവതരിക്കുന്നത്. കാര്യം റഷ്യയിലും കേസുകൾ ഉണ്ടായിട്ടുണ്ട് എങ്കിലും, വിക്ടറി ഡേ വാർഷികാഘോഷങ്ങളോ അന്നേ ദിവസത്തേക്ക് പ്ലാൻ ചെയ്തിട്ടുള്ള മെഗാ പരേഡോ ഒന്നും ഇതുവരെ മാറ്റിവെച്ചതായി അറിയിപ്പ് വന്നിട്ടില്ല. ഒപ്പം, ഭരണഘടന പൊളിച്ചെഴുതുന്നത് സംബന്ധിച്ചുള്ള ഹിതപരിശോധനയും മുൻകൂട്ടി നിശ്ചയിച്ച സമയത്തു തന്നെ നടക്കും എന്നാണ് പുടിൻ പറയുന്നത്.

 

 

ഈ ദുർഘട സന്ധിയിൽ സംയമനവും സമാധാനവും തന്റെ മുഖത്ത് വരുത്താൻ പാടുപെടുകയാണ് പുടിൻ. യഥാസമയം സ്വീകരിച്ച മുൻകരുതലുകളും, ഫലപ്രദമായ നിയന്ത്രണങ്ങളും കാരണം കൊവിഡ് 19 ന്റെ കാര്യത്തിൽ റഷ്യയിൽ കാര്യങ്ങൾ സമ്പൂർണ നിയന്ത്രണത്തിലാണ് എന്നാണ് പുടിൻ പറയുന്നത്. രാജ്യത്ത് 438 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോൾ ഒരാൾ മാത്രമാണ് അസുഖം ബാധിച്ച് മരിച്ചത് എന്നാണ് റഷ്യ ഔദ്യോഗികമായി അവകാശപ്പെടുന്നത്.  സർക്കാർ നിയന്ത്രണത്തിലുള്ള മീഡിയ ആകട്ടെ കൊറോണാ വൈറസിനെ തുരത്താൻ വേണ്ടിയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാതിരുന്ന യൂറോപ്യൻ യൂണിയനെ വിമർശിച്ചു കൊണ്ടിരിക്കുകയാണ്. അത് യൂണിയന്റെ വീഴ്ചയായി എടുത്തു കാണിക്കാനും ഈ അവസരത്തിൽ റഷ്യൻ മീഡിയ മടിക്കുന്നില്ല. 

 

 

യൂറോപ്യൻ രാഷ്ട്ര നേതാക്കൾ സാമൂഹികമായ അകലം പാലിക്കേണ്ടതിന്റെ, ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കേണ്ടതിന്റെ ആവശ്യത്തെപ്പട്ടെ നിരന്തരം പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടെ പുടിൻ പോകുന്നത് ക്രിമിയയിലേക്കാണ്. അവിടെ യുക്രെയിനിൽ നിന്ന് വേർപെടുത്തി ക്രിമിയയെ  റഷ്യയുടെ ഭാഗമാക്കിയതിന്റെ ആറാം വാർഷികാഘോഷങ്ങൾ നടക്കാൻ പോവുകയാണ്. സോഷ്യൽ ഡിസ്റ്റൻസിങ് എന്ന വാക്ക് പുടിന്റെ നിഘണ്ടുവിൽ ഇല്ലെന്നാണ് തോന്നുന്നത്. പുടിൻ ക്രിമിയയിൽ ചെന്നിറങ്ങിയ അന്നുതൊട്ട്, നിരന്തരം ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിന്റെ, ആളുകൾക്ക് ഹസ്തദാനം നൽകുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഔദ്യോഗിക റഷ്യൻ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇതൊക്കെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് റഷ്യയിൽ എല്ലാം ശാന്തമാണ് എന്ന പ്രതീതി ജനിപ്പിക്കാനാണ് പുടിന്റെ ശ്രമം. 

 

 

എന്നാൽ, ഈ കാട്ടിക്കൂട്ടൽ ഒക്കെയും വെറും പ്രഹസനങ്ങൾ മാത്രമാണ്. ഈ കൊവിഡ് 19 ഭീതിക്കിടയിലും കെട്ടിപ്പിടിച്ചും കൈകൊടുത്തും ഒക്കെ നടക്കാൻ പുടിൻ കാണിക്കുന്ന ധൈര്യം കണ്ട് അമ്പരപ്പ് തോന്നുന്നുണ്ടോ? എങ്കിൽ വേണ്ട, മീഡിയക്ക് മുന്നിൽ ഈ കെട്ടിപ്പിടിയും ഹസ്തദാനവും ഒക്കെ നടത്താൻ വന്നെത്തുന്ന ഓരോ ക്രിമിയക്കാരനും ആഴ്ചകൾക്ക് മുമ്പുതന്നെ കൊവിഡ് 19 സ്‌ക്രീനിങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമാണ് പുടിന്റെ ഏഴയലത്തെത്താനുള്ള അനുമറി നൽകപ്പെടുന്നത്. ക്രെംലിൻ സ്റ്റാഫ്, ഔദ്യോഗിക അംഗീകാരമുള്ള പത്രക്കാർ അങ്ങനെ ഈ പരിപാടിയിൽ പുടിനുമായി സമ്പർക്കം വരൻ സാധ്യതയുള്ള എല്ലാവരും തന്നെ കൊവിഡ് 19 സ്ക്രീൻഡ് ആണ്.

പുടിൻ സ്വയം ഇതുവരെ ടെസ്റ്റിംഗിന് വിധേയനായിട്ടില്ല ഇതുവരെ. ഈ 67 -കാരന് ഇതുവരെ യാതൊരു വിധ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടില്ല എന്നതുതന്നെ കാരണം. നേരിയ തോതിലുള്ള വർദ്ധനവ് കൊവിഡ് 19 നെ സംബന്ധിച്ചുള്ള റഷ്യൻ സർക്കാർ കണക്കുകളിലും വരുന്നുണ്ട് എങ്കിലും, ഈ കണക്കുകൾ ഒന്നും തന്നെ വിശ്വസനീയമല്ല എന്നാണ് റഷ്യയിലെ പല സ്വതന്ത്ര മാധ്യമ പ്രവർത്തകരുടെയും അഭിപ്രായം.

 

 

വിദേശ വൈറസ് എന്ന് കൊറോണയെ വിശേഷിപ്പിച്ച പുടിൻ രാജ്യത്ത് അതിനെതിരെ പല നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ എടുത്തിട്ടുണ്ട്. യൂറോപ്പുമായുള്ള അതിർത്തികളും, രാജ്യത്തെ സ്‌കൂൾ കോളേജുകളും ഒക്കെ അടച്ചിട്ടു കഴിഞ്ഞു. പ്രശ്‌നമുള്ളിടങ്ങളിൽ സംഘം ചേരുന്നതിനും വിലക്കുണ്ട്. എന്നാൽ, ജനങ്ങൾക്ക് ഇനിയും വീടുകളിൽ തന്നെ തുടരാനുള്ള നിര്ദേശമില്ല. തലസ്ഥാന നഗരമായ മോസ്‌കോയെ ലോക്ക് ഡൗൺ ചെയ്യുന്നതിനെപ്പറ്റിയുള്ള ചർച്ചകൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പുടിൻ പറഞ്ഞു.  ഇക്കാര്യത്തിലെ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള മൗനം എന്തിനെന്ന് പക്ഷേ പലർക്കും നല്ല നിശ്ചയമുണ്ട്. അത് പുടിന്റെ അധികാരം സ്ഥിരപ്പെടുത്തുന്നതിനായി ഭരണഘടന പൊളിച്ചു പണിയാൻ വേണ്ടി ജനങ്ങളിൽ നിന്ന് സമ്മതം കിട്ടാൻ വേണ്ടിയുള്ള പോളിംഗ് തടസ്സപ്പെടാതിരിക്കാൻ വേണ്ടിയാണ്. 

വളരെ പ്ലാൻഡ് ആയി, ഒരു സ്‌പെഷ്യൽ ഓപ്പറേഷൻ പോലെയാണ് പുടിൻ തനിക്ക് അനുകൂലമായി ഈ ഹിതപരിശോധനാ ഫലങ്ങൾ വരാൻ വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളോട് വീടുകളിൽ തന്നെ അടച്ചിരിക്കാൻ പറയേണ്ട ഈ കൊവിഡ് 19 കാലത്ത് അവരെ വീടുകളിൽ നിന്നിറക്കിക്കൊണ്ടു വന്ന് വോട്ടുചെയ്യാൻ പ്രേരിപ്പിക്കുക വഴി റഷ്യയിലെ വയോധിക ജനതയെ കൊലക്ക് കൊടുക്കാനാണ് പുടിന്റെ പരിശ്രമം എന്ന് രാജ്യത്തെ പ്രതിപക്ഷ നേതാവായ അലക്സി നവാലനി മുന്നറിയിപ്പ് നൽകി. അത് ഒരു ക്രിമിനൽ കുറ്റത്തിൽ കുറഞ്ഞൊന്നും ആകില്ല എന്ന് അദ്ദേഹം പറഞ്ഞു. 

 

 

എന്നാൽ ഈ ഹിത പരിശോധന സുരക്ഷാ കാരണങ്ങളാൽ നീട്ടിവെക്കപ്പെടാനോ, അല്ലെങ്കിൽ ഓൺലൈൻ വഴി നടത്താനോ സാധ്യതയുണ്ട് എന്നും അധികാരികൾ പറയുന്നു. എന്നാൽ, വോട്ടർമാരെ പുറത്തിറക്കാതെ അവരുടെ വീടുകളിലേക്ക് ബാലറ്റ് പേപ്പർ എത്തിച്ച് ഹിതപരിശോധന എങ്ങനെയെങ്കിലും നടത്താനാണ് റഷ്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നത്. 

റഷ്യയിൽ പലരും കൊവിഡ് 19 നേപ്പറ്റി ഒട്ടും ആശങ്ക ഇല്ലാതെയാണ് ജീവിക്കുന്നത്. നിങ്ങൾ എത്ര കുറച്ച് കാര്യങ്ങൾ അറിയുന്നുവോ അത്രയും സുഖമായി ഉറങ്ങും എന്നാണല്ലോ പഴമൊഴി. അതുതന്നെയാണ് ഇവിടെ യാഥാർഥ്യമാകുന്നത്. കൊറോണ വൈറസ് ഏതുവഴിയെ പോയാലും, അത് ജനങ്ങളെ ബാധിച്ചാലുമില്ലെങ്കിലും, രാജ്യത്തെ സാഹചര്യം സ്വാഭാവികമാണ് എന്ന പ്രതീതി നിലനിർത്തിക്കൊണ്ട്, വരുന്ന ഏപ്രിൽ 22 -നു തന്നെ വ്ലാദിമിർ പുടിന് രാഷ്ട്രീയ അമരത്വം നൽകുന്ന, എന്നെന്നേക്കുമായി അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഹിതപരിശോധന പൂർത്തിയാക്കാൻ തന്നെ ഒരുമ്പെട്ടിറങ്ങിയിരിക്കയാണ് തല്ക്കാലം റഷ്യയിൽ പുടിൻ പാളയം.

click me!