'ഈ പുസ്തകം വായിച്ച് എല്ലാവരും കരയും ബാലേ, നീ എന്നെക്കുറിച്ച് എന്തെങ്കിലും എഴുതി ആളുകളെ ചിരിപ്പിക്ക്'; അഷിതയെ ഓര്‍ക്കുമ്പോള്‍

By Sreebala K MenonFirst Published Mar 27, 2019, 11:39 AM IST
Highlights

അഷിതേച്ചിയെ പരിചയപ്പെട്ട ശേഷം പക, പകരം വീട്ടൽ, ഒരാളെക്കുറിച്ച് മനസ്സിൽ കാരണമോ അകാരണമോ ആയ ദേഷ്യം വച്ച് പുലർത്തൽ ഇതൊക്കെ ഞാൻ കളഞ്ഞില്ലേ? ഇനി ആകെ ബാക്കിയുള്ളത് സർക്കാസമാണ്. അതു കൂടി കളഞ്ഞാ ആൾക്കാര്, "സോറി, താങ്കൾ ശ്രീബാലയല്ല. ആ ബോഡിയിൽ വസിക്കുന്ന വേറെ ആത്മാവാണ് എന്ന് പറയൂലേ എന്റെ മനസാക്ഷി ?"

മുന്നാഭായ്

അഷിതേച്ചി എന്നോട് പറഞ്ഞു:, "ഈ പുസ്തകം വായിച്ച് എല്ലാവരും കരയും ബാലേ. നീ എന്നെക്കുറിച്ച് എന്തെങ്കിലും എഴുതി ആളുകളെ ചിരിപ്പിക്ക്." ഞാൻ മനസ്സിൽ പറഞ്ഞു: ഒരു ക്രോസ് കൺട്രി മാരത്തോൺ ഓടി കിതക്കാതെ വന്ന് നിക്ക് എന്ന് പറഞ്ഞാ കുറച്ച് കൂടി എളുപ്പമായിരുന്നു. പുറത്ത് പറഞ്ഞില്ല. പറഞ്ഞാ അപ്പൊ പറയും, "എഴുതണ്ട. നീ ഈ പുസ്തകത്തിൽ എഴുതണ്ട. എഴുതിയാ പിന്നെ എന്റെ ഒറ്റ വരി പോലും പിന്നെ ഈ പുസ്തകത്തിൽ ചേർക്കാൻ പാടില്ല. ചേർത്താ നിന്നെ ഞാൻ അടിക്കും. "ഇത് കേൾക്കുമ്പൊ ഞാൻ കാല് പിടിക്കും" ചേച്ചി സോറി ചേച്ചി. അറിയാതെ ഒരു സർക്കാസം വന്ന് പോയി. ക്ഷമിക്ക് "

നീ പന്നലാണ് എന്ന് മനസാക്ഷി പറയുന്നത് കേട്ട് സർക്കാസം ഒരു തെറ്റാണോ എന്ന് തർക്കിക്കാൻ നിക്കുന്നു

"പറ്റൂല. ഞാൻ പറഞ്ഞാ പറഞ്ഞതാ. നീ മാത്രം എഴുതിയാ മതി. എന്റെ ഒന്നും കൊടുക്കണ്ട."
"സോറി ചേച്ചി. സത്യമായിട്ടും സോറി. ഇനി മേലാക്കം സർക്കാസിക്കൂല."
"നിനക്ക് ബുദ്ധിയുണ്ട്, വിവരമുണ്ട്. നീ സത്യസന്ധയാണ്. പക്ഷേ സ്നേഹമില്ല. നിനക്ക് എന്നോട് ഒരു തരിമ്പും സ്നേഹമില്ല."
"എന്ത് ചെയ്യാം. എനിക്ക് emotional disability ഉണ്ട്. Emotionally connect ആവുന്നില്ല"
"അതല്ല. നിനക്ക് എന്നോട് സ്നേഹമില്ല ബാലേ."
" ഉണ്ട് ചേച്ചി, ഇല്ല ചേച്ചി. എനിക്ക് സ്നേഹം ഇല്ലാതെയാണോ ഞാനിവിടെ ഈ ചീത്തയൊക്കെ കേട്ട് ഒരക്ഷരം മിണ്ടാതെ നിക്കുന്നത്. "
"അത് നിന്റെ വിധി. അല്ല സോറി എന്റെ വിധി. ഓ എന്തൊരു കുട്ടി. ഇതിനോട് വഴക്കു കൂടാനും പറ്റില്ല. കള്ളത്തി".
" മുന്നാഭായിയോട് സർക്യൂട്ട് എന്നെങ്കിലും വഴക്ക് കൂടിയിട്ടുണ്ടോ?
"നീ എന്നോട് വഴക്ക് മാത്രേ കൂടാറുള്ളൂ. സ്നേഹത്തിൽ ഒരു വർത്താനം ഇത് വരെ പറഞ്ഞിട്ടില്ല."
"എന്റെ സ്നേഹം ഇങ്ങനെയാണ് ചേച്ചീ "
"നീ പോ.... ഓടി പോ..."

ഞാൻ ഓട് മോളേ കണ്ടം വഴി ആവുന്നു. പിന്നെ കുറേ കഴിഞ്ഞ് വഴക്കെല്ലാം തീർന്നോ എന്നറിയാൻ വാട്ട്സ്ആപ്പിൽ പമ്മി പമ്മി കയറുന്നു. അപ്പോൾ അവിടെ ചേച്ചിയെ ഓൺലൈൻ കാണുന്നു. ഞാൻ കുറേ നേരം ആ ഓൺലൈനിൽ നോക്കി 'ഇനി എന്ത് ചെയ്യേണ്ടു' എന്നറിയാതെ തിരിഞ്ഞ് കളിക്കുന്നു. പിന്നെ വീടിന്റെ മുന്നിൽ വന്നിരുന്നു മനസാക്ഷിയുമായി ഗംഭീര സംഭാഷണത്തിൽ ഏർപ്പെടുന്നു; ഞാൻ എത്രത്തോളം പന്നലാണ് എന്ന കാര്യത്തിൽ. നീ പന്നലാണ് എന്ന് മനസാക്ഷി പറയുന്നത് കേട്ട് സർക്കാസം ഒരു തെറ്റാണോ എന്ന് തർക്കിക്കാൻ നിക്കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന സർക്കാസം ആവാതെ സർക്കാസിക്കാൻ എന്ന് പഠിക്കും എന്ന് മനസാക്ഷി എന്നോട് ചോദിക്കുന്നു.

ചേച്ചി വന്നതിന് ശേഷം എനിക്ക് അപാര ധൈര്യമാണ്

അഷിതേച്ചിയെ പരിചയപ്പെട്ട ശേഷം പക, പകരം വീട്ടൽ, ഒരാളെക്കുറിച്ച് മനസ്സിൽ കാരണമോ അകാരണമോ ആയ ദേഷ്യം വച്ച് പുലർത്തൽ ഇതൊക്കെ ഞാൻ കളഞ്ഞില്ലേ? ഇനി ആകെ ബാക്കിയുള്ളത് സർക്കാസമാണ്. അതു കൂടി കളഞ്ഞാ ആൾക്കാര്, "സോറി, താങ്കൾ ശ്രീബാലയല്ല. ആ ബോഡിയിൽ വസിക്കുന്ന വേറെ ആത്മാവാണ് എന്ന് പറയൂലേ എന്റെ മനസാക്ഷി ?"
"അതൊന്നും എനിക്ക് അറിയൂല. ചേച്ചി പറയുന്നതാണ് സത്യം. നിന്റെ സത്യം ആപേക്ഷികമായ പക്വതയില്ലാത്ത സത്യത്തിന്റെ നിറമടിച്ച നുണയാണ് "
"അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, നീ എന്റെ മനസ്സാക്ഷിയാണോ ചേച്ചീടെ മനസ്സാക്ഷിയാണോ. ചോറ് എന്റെ ശരീരത്തിൽ നിന്ന് കൂറ് അവരോട്. പ്ലീസ് അല്പം ദയ കാണിക്ക് "
" ചേച്ചി വന്നതിന് ശേഷം എനിക്ക് അപാര ധൈര്യമാണ്. ഇനി നിനക്ക് എന്നെ ഒതുക്കി തോന്നിയ പാട് ജീവിക്കാൻ പറ്റൂല. ഹ ഹ ഹ ഹ... ".
സ്വന്തം മനസ്സാക്ഷിയെ വരെ അടിച്ചോണ്ട് പോയ മുന്നാഭായ്. ഇനിയും നന്നാവാൻ ഈ സർക്യൂട്ടിന്റെ ജീവിതം മാത്രം ബാക്കി......

click me!