
സ്വന്തം വീട്ടിലിരുന്ന് വിദേശത്ത് 1.8 കോടി രൂപയുടെ ജോലി സ്വന്തമാക്കിയ ഒരു ഇന്ത്യൻ ടെക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്. കാർത്തിക് മോദി എന്ന യുവാവാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കാർത്തിക് തന്റെയീ നേട്ടത്തെ കുറിച്ചു പറഞ്ഞിരിക്കുന്നത്. വിദേശത്ത് വലിയ നെറ്റ്‌വർക്കോ സ്വാധീനമോ ഇല്ലാതെ തന്നെയാണ് യുവാവ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. നിലവിൽ ആമസോണിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയറാണ് കാർത്തിക്. നേരത്തെ മൈക്രോസോഫ്റ്റ്, ഊബർ തുടങ്ങിയ പ്രമുഖ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.
കൃത്യമായ ലക്ഷ്യം മുന്നിൽ വച്ചായിരുന്നു കാർത്തിക്കിന്റെ യാത്ര. വിസ സ്പോൺസർഷിപ്പ് നൽകുന്ന 25–30 അന്താരാഷ്ട്ര കമ്പനികളെ കാർത്തിക് ആദ്യം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. LinkedIn, Indeed, Levels.fyi തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി. കൂടാതെ, വിവിധ കമ്പനികളുടെ നാൽപ്പതോളം ജോബ് ഡിസ്ക്രിപ്ഷനുകൾ പഠിച്ച്, അതിൽ 60 ശതമാനത്തിലധികം കമ്പനികൾ ആവശ്യപ്പെടുന്ന കഴിവുകൾ കണ്ടെത്തി ഒരു 'പ്രെപ്പറേഷൻ റോഡ്മാപ്പ്' തയ്യാറാക്കി. 10 - 12 ആഴ്ച വരെ നീളുന്ന കൃത്യമായ പ്ലാനും കാർത്തിക് പിന്തുടർന്നു. ഇതിൽ ആദ്യത്തെ 5 ആഴ്ച ഡാറ്റാ സ്ട്രക്ചേഴ്സിനും ബാക്കി സമയം സിസ്റ്റം ഡിസൈൻ, ബിഹേവിയറൽ ട്രെയിനിംഗ് എന്നിവയ്ക്കുമായി മാറ്റിവെച്ചു. ആയിരക്കണക്കിന് പ്രോബ്ലംസ് ചെയ്യുന്നതിന് പകരം, ഏറ്റവും പ്രധാനപ്പെട്ട 100 പ്രോബ്ലംസ് തിരഞ്ഞെടുത്ത് അവയുടെ പാറ്റേണുകൾ മനസ്സിലാക്കി പഠിച്ചു. ഉത്തരങ്ങൾ ഉറക്കെ പറഞ്ഞു ശീലിച്ചത് ഇന്റർവ്യൂവിൽ ഗുണകരമായി.
ഇതിനെല്ലാം പുറമേ ഇന്ത്യൻ രീതിയിലുള്ള റെസ്യൂമെ ഫോർമാറ്റ് ഒഴിവാക്കി, മികച്ച ഒരു വൺ-പേജ് റെസ്യൂമെ തയ്യാറാക്കി. താൻ ചെയ്ത പ്രോജക്റ്റുകളുടെ ഇംപാക്ട് കൃത്യമായി ഇതിൽ രേഖപ്പെടുത്തി. 'കുറുക്കുവഴികളില്ല, കൃത്യമായ പ്ലാനിംഗും അത് നടപ്പിലാക്കാനുള്ള മനസും മാത്രമാണ് വേണ്ടത്' എന്നാണ് യുവാവ് ഇതേക്കുറിച്ച് പറയുന്നത്. ആദ്യം റിമോട്ട് ജോലിയായാണ് ലഭിച്ചതെങ്കിലും പിന്നീട് കാർത്തിക് യുകെയിലേക്ക് താമസം മാറി.