
വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള യുവതിയുടെ അപേക്ഷ നിരസിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കമ്പനിയോട് 211 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2021 -ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുഎസിലെ ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്കിൽ ജോലി ചെയ്തിരുന്ന ചെൽസി വാൽഷിന്‍റെ പരാതിയിലാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.
ചെൽസി വാൽഷിന്‍റെ ഗർഭകാലം സങ്കീർണമായിരുന്നു. അതിനാൽ പ്രസവത്തിന് മുമ്പ് വർക്ക് ഫ്രം ഹോമായി ജോലി ചെയ്യാനും പ്രത്യേകതരം ബെഡ്ഡിൽ കിടക്കാനും ഡോക്ടർമാർ അവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെൽസി വർക്ക് ഫ്രം ഹോം ഡ്യൂട്ടിക്ക് അപേക്ഷ നൽകിയത്. എന്നാൽ, ചെൽസിയുടെ അപേക്ഷ ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്കിസ് തള്ളി. ചെൽസിയോട് ജോലിക്ക് ഹാജരാകണമെന്നും അല്ലാത്ത പക്ഷം ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാനായിരുന്നു കമ്പനി ആവശ്യപ്പെട്ടത്.
ശമ്പളമില്ലാത്ത അവധിയെടുത്താൽ ആരോഗ്യ ഇൻഷുറന്‍സ് നഷ്ടപ്പെടുമെന്നും കമ്പനി അവരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ചെൽസി അവധി റദ്ദാക്കുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഫെബ്രുവരി 22 -ന് ചെൽസി വീണ്ടും ജോലിക്ക് ചേർന്നു. എന്നാൽ രണ്ട് ദിവസങ്ങൾക്ക് ശേഷം അവർക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഫെബ്രുവരി 24 -ന് വാൽഷ് ഒരു പെൺകുഞ്ഞിന് ജന്മം നൽകി, ഏതാനും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞ് മരിച്ചു. പ്രസവവേദന അനുഭവപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് അവരുടെ കമ്പനി ചെൽസിയ്ക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചത്.
മഗ്നോളിയ എന്ന് പേരിട്ട് കുഞ്ഞിന് ജനനശേഷം ഏകദേശം ഒരു മണിക്കൂറും 30 മിനിറ്റും മാത്രമാണ് ജീവിച്ചിരുന്നത്. യഥാർത്ഥ പ്രവസ ദിവസത്തിനും 18 ആഴ്ചയിൽ കൂടുതൽ നേരത്തെയായിരുന്നു അവളുടെ ജനനം. തുടർന്ന് മഗ്നോളിയ വാൽഷിന്‍റെ മരണത്തിൽ ചെൽസി വാൽഷ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കമ്പനി റിമോട്ട് വർക്ക് അനുമതി നൽകാത്തത് കൊണ്ടുണ്ടായ സങ്കീർണതയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചെൽസി ആരോപിച്ചു. ഒഹായോയിലെ ഹാമിൽട്ടൺ കൗണ്ടിയിലെ കോടതി മഗ്നോളിയയുടെ മരണത്തിൽ കമ്പനി ഉത്തരവാദിയാണെന്ന് കണ്ടെത്തി. ഉയർന്ന അപകട സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി അനുമതി നിഷേധിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഒപ്പം കമ്പനിയോട് 22.5 മില്യൺ ഡോളർ (ഏതാണ്ട് 211 കോടി രൂപ) നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.