ഇത്തരം യുദ്ധങ്ങളിലെല്ലാം പങ്കെടുത്തതിന്റെ ഭാഗമായി തനിക്ക് വിട്ടുമാറാത്ത ക്ഷീണമുണ്ട് എന്നും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡറുണ്ട് എന്നും കെല്ലറ്റ് അവകാശപ്പെടുന്നു.
അന്യഗ്രഹജീവികളുമായി (Aliens) ബന്ധപ്പെട്ട പല കഥകളും ഊഹാപോഹങ്ങളും നാം കേൾക്കാറുണ്ട്. എന്നാൽ, ഇവിടെയൊരാൾ പറയുന്ന കഥ കുറച്ചധികം അതിശയോക്തി നിറഞ്ഞതാണ്. തന്നെ അന്യഗ്രഹജീവികൾ 60 തവണ തട്ടിക്കൊണ്ടുപോയി (abducted by aliens) എന്നാണ് ഇയാൾ പറയുന്നത്. തീർന്നില്ല, അവരെ കണ്ടാൽ എങ്ങനെയിരിക്കും എന്ന് തനിക്കിപ്പോൾ അറിയാം എന്നും ഇയാൾ പറയുന്നു. യുകെ -യിലെ യോർക്ക്ഷെയറിൽ നിന്നുള്ള 58 -കാരനായ റസ് കെല്ലറ്റാ(Russ Kellett)ണ് ഈ വിചിത്രമായ വാദങ്ങളുന്നയിക്കുന്നത്. 28 വയസ്സുള്ളപ്പോൾ മുതൽ തന്നെ അവർ തട്ടിക്കൊണ്ടുപോകുന്നുണ്ട്! 60 തവണയിൽ കുറയാതെ തന്നെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും കെല്ലറ്റ് അവകാശപ്പെടുന്നു.
'എനിക്ക് 16 വയസുള്ളപ്പോഴാണ്, ഞാൻ എന്റെ മോട്ടോർസൈക്കിളിൽ വീട്ടിൽ പോവുകയായിരുന്നു. പെട്ടെന്ന് ഒരു തുരങ്കത്തിലൂടെ ഞാൻ സഞ്ചരിക്കാൻ തുടങ്ങി. അതുവരെ ആ തുരങ്കം ഞാൻ കണ്ടിട്ടില്ലായിരുന്നു. പിന്നെ ഞാൻ കാണുന്നത് ഒരു ദന്തശസ്ത്രക്രിയയ്ക്ക് പോയാലെങ്ങനെയിരിക്കും അങ്ങനെയൊരു കാഴ്ചയാണ്. എന്റെ ചുറ്റും പതിനഞ്ചടി നീളമുള്ള അന്യഗ്രഹജീവികൾ. അവയെ കണ്ടാൽ ഡ്രാക്കുളയെ പോലെ ആയിരുന്നു' എന്ന് കെല്ലറ്റ് അവകാശപ്പെടുന്നു.
എന്റെ തൊണ്ടയിലേക്ക് ഒരു ട്യൂബ് വച്ച് അവർ ഒരു ദ്രാവകം എന്റെ ശരീരത്തിലേക്ക് കടത്തി വിട്ടു. അതോടെ ഞാനവരുടെ വിശ്വസ്തനായ സൈനികനായി മാറി. 30 വർഷങ്ങൾ താനവരുടെ സൈന്യത്തിലായിരുന്നു. എതിരാളികളോട് ഏറ്റുമുട്ടലാണ് ജോലി എന്നും ഇയാൾ പറയുന്നു. യുകെ, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നടന്ന യുദ്ധങ്ങളിലും ബഹിരാകാശത്ത് സ്ഥലങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും താൻ പങ്കെടുത്തിട്ടുണ്ട്. താൻ നേരിട്ട ചില അന്യഗ്രഹജീവികളുടെ രേഖാചിത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട് എന്നും കെല്ലറ്റ് പറയുന്നു.
ഇത്തരം യുദ്ധങ്ങളിലെല്ലാം പങ്കെടുത്തതിന്റെ ഭാഗമായി തനിക്ക് വിട്ടുമാറാത്ത ക്ഷീണമുണ്ട് എന്നും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡറുണ്ട് എന്നും കെല്ലറ്റ് അവകാശപ്പെടുന്നു. നമ്മുടെ ഇവിടുത്തെ മണിക്കൂറുകൾ അവർക്ക് എത്രയോ വർഷങ്ങളാണ്. അതുകൊണ്ടാണ് താൻ അവിടെ പോയി വരുന്നത് ആളുകൾക്ക് ശ്രദ്ധിക്കാനാവാത്തത്. ഒപ്പം അന്യഗ്രഹജീവികൾ അവിടെയുണ്ടായിരുന്ന സംഭവങ്ങളുടെ പല ഓർമ്മകളും തന്നിൽ നിന്നും മായ്‍ച്ചു കളഞ്ഞിരിക്കയാണ്. അവരുടെ രൂപം മാത്രമാണ് തന്റെ ഓർമ്മയിലിപ്പോൾ നിലനിൽക്കുന്നത്. അത് താൻ വരച്ച് സൂക്ഷിക്കുകയാണ് എന്നും കെല്ലറ്റ് അവകാശപ്പെടുന്നു.