വിമാനം പറത്താന്‍ ആഗ്രഹം; സ്വന്തമായി വിമാനമുണ്ടാക്കി ഈ പോപ്കോണ്‍ വില്‍പ്പനക്കാരന്‍

Published : Apr 11, 2019, 06:45 PM IST
വിമാനം പറത്താന്‍ ആഗ്രഹം; സ്വന്തമായി വിമാനമുണ്ടാക്കി ഈ പോപ്കോണ്‍ വില്‍പ്പനക്കാരന്‍

Synopsis

'എപ്പോഴൊക്കെ ആകാശത്തു കൂടി വിമാനങ്ങള്‍ പറക്കുന്നത് കാണുന്നുണ്ടോ അപ്പോഴൊക്കെ എന്‍റെ മനസ്സില്‍ പറക്കാനുള്ള ആഗ്രഹം തോന്നും. എന്തുകൊണ്ട് ദൈവം എനിക്കായി തന്ന കഴിവ്, സ്വന്തമായി ഒരു വിമാനം നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചു കൂടാ എന്നെനിക്ക് തോന്നി' എന്നാണ് ഫയാസ് പറയുന്നത്.   

ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത, വിനീത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'എബി' എന്ന സിനിമ ഓര്‍മ്മയുണ്ടാകും. വിനീത് ശ്രീനിവാസന്‍റെ കഥാപാത്രമായ എബി എപ്പോഴും പറക്കാനാഗ്രഹിക്കുന്ന ഒരാളാണ്. അവന്‍റെ സ്വപ്നം തന്നെ പറക്കുക എന്നതാണ്. അതിനു വേണ്ടി അവന്‍ നടത്തുന്ന പ്രയത്നങ്ങളാണ് എബി എന്ന സിനിമ തന്നെ. അവസാനം അവന്‍ സ്വന്തമായി വിമാനമുണ്ടാക്കി പറത്തുകയാണ്. 

അതുപോലൊരാളാണ് പാകിസ്ഥാനിലുള്ള ഈ പോപ്കോണ്‍ വില്‍പ്പനക്കാരനും. മുഹമ്മദ് ഫയാസ് എന്നാണ് ആളുടെ പേര്. പൈലറ്റാകാനുള്ള ആഗ്രഹം കൊണ്ട് ഫയാസ് ചെയ്തത് സ്വന്തമായി ഒരു വിമാനം നിര്‍മ്മിക്കുകയാണ്. പക്ഷെ, പൊലീസ് എത്തി വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് തടസപ്പെടുത്തി. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്. 

30 വയസ്സുകാരന്‍ മുഹമ്മദ് ഫയാസിന്‍റെ കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമാണ് ഏറോപ്ലെയിന്‍ പറത്തുക എന്നുള്ളത്. പക്ഷെ, സ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ ദാരിദ്ര്യം അദ്ദേഹത്തെ അനുവദിച്ചില്ല. പഠനം പാതിവഴിയില്‍ നിര്‍ത്തിയിട്ടും വിമാനം പറത്താനുള്ള ആഗ്രഹം ഫയാസിന്‍റെ മനസ്സില്‍ തന്നെ നിന്നു. 

'എപ്പോഴൊക്കെ ആകാശത്തു കൂടി വിമാനങ്ങള്‍ പറക്കുന്നത് കാണുന്നുണ്ടോ അപ്പോഴൊക്കെ എന്‍റെ മനസ്സില്‍ പറക്കാനുള്ള ആഗ്രഹം തോന്നും. എന്തുകൊണ്ട് ദൈവം എനിക്കായി തന്ന കഴിവ്, സ്വന്തമായി ഒരു വിമാനം നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ചു കൂടാ എന്നെനിക്ക് തോന്നി' എന്നാണ് ഫയാസ് പറയുന്നത്. 

ഏതായാലും വിമാനം നിര്‍മ്മിക്കാനായി ഫയാസിനു ചെലവായത് 99,000 രൂപയാണ്. പോപ്കോണ്‍ വിറ്റ് നേടിയ പണം കൂടാതെ, ലോണെടുത്തതും, സ്ഥലം വിറ്റതുമെല്ലാം ഇതില്‍ പെടുന്നുണ്ട്. വിമാനമുണ്ടാക്കുന്നതിനായി പണം കണ്ടെത്താന്‍ രാവിലെ പോപ്കോണ്‍ വില്‍ക്കുന്നതിനൊപ്പം രാത്രിയില്‍ വാച്ച്മാനായി ജോലി നോക്കുക കൂടി ചെയ്തു ഫയാസ്. 

യാതൊരു വിധ സാങ്കേതിക സഹായവും പുറത്തുനിന്നും സ്വീകരിക്കാതെ ഒരു വര്‍ഷത്തോളമെടുത്താണ് ഫയാസ് വിമാനം പണിതത്. പറക്കുന്നതെങ്ങനെ, വായു മര്‍ദ്ദം എന്നിവയെ കുറിച്ചെല്ലാം സ്വന്തമായി നേടിയെടുത്ത അറിവുപയോഗിച്ചായിരുന്നു വിമാന നിര്‍മ്മാണം. മാത്രവുമല്ല, വിമാനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയുന്നതിനായി, നാഷണല്‍ ജ്യോഗ്രഫിക് ചാനലുകളില്‍ 'എയര്‍ ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ഷോ' കാണുന്നുമുണ്ടായിരുന്നു ഫയാസ്. 

മാര്‍ച്ച് 23 നാണ് ദേശീയ പതാകയും വെച്ച് തന്‍റെ ഒറ്റ സീറ്റുള്ള വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പക്ഷെ, സുരക്ഷയെ മുന്‍നിര്‍ത്തി പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും വിമാനം പറത്താനുള്ള അനുമതി നിഷേധിച്ചു. ഫയാസിന്‍റെ കഴിവും പാഷനും അംഗീകരിക്കുന്നു. കുറച്ചുകൂടി കൃത്യമായ ഗൈഡന്‍സോടു കൂടി പിന്നീട് ഫയാസിന് തന്‍റെ ആഗ്രഹം സഫലീകരിക്കാനാകട്ടേ എന്നാണ് അവര്‍ പറയുന്നത്. 


 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്