കുട്ടിക്കാലത്ത് മുത്തച്ഛന്‍ പീഡിപ്പിച്ചു; ഫേസ്ബുക്ക് മെസഞ്ചറിലൂടെ ആളെ നിയമത്തിനു മുന്നിലെത്തിച്ച് കൊച്ചുമകള്‍

By Web TeamFirst Published Mar 26, 2019, 1:26 PM IST
Highlights

ഇതാണ്, അയാളെക്കൊണ്ട് തന്നെ പീഡനവിവരം തുറന്നു പറയിപ്പിക്കുന്നതിലേക്ക് യുവതിയെ എത്തിച്ചത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു യുവതി. താന്‍ കൊച്ചുമകളെ പീഡിപ്പിച്ച കാര്യം 69 -കാരനായ മുത്തച്ഛന്‍ ജോസഫ് എഡ്വേര്‍ഡ് ചാറ്റില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. 
 

മീ ടൂ വെളിപ്പെടുത്തലുകള്‍ ശക്തിയാര്‍ജ്ജിക്കുന്ന കാലമാണിത്. തനിക്ക് നേരെ നടന്ന അതിക്രമങ്ങള്‍ വെളിപ്പെടുത്താന്‍ സ്ത്രീകള്‍ തയ്യാറാവുന്നു. അതുകൊണ്ട് തന്നെ പലരും കുടുങ്ങുന്നു. ആരുമറിയില്ലെന്ന് കരുതിയ ചൂഷണങ്ങള്‍ ലോകമറിയുന്നു. യഥാര്‍ത്ഥ പ്രതികള്‍ അവരാണ് അതിജീവിച്ചവരല്ല എന്ന് പറയുന്നു ഇവയെല്ലാം.

തന്നെ പീഡിപ്പിച്ച മുത്തച്ഛനെ ഫേസ്ബുക്ക് ഉപയോഗിച്ച് കുടുക്കിയിരിക്കുകയാണ് ലിവര്‍പൂളിലുള്ള യുവതി.  13 വയസ്സ് പ്രായമുള്ളപ്പോഴാണ് മുത്തച്ഛന്‍ പീഡിപ്പിച്ചത്. അക്കാര്യം ചാറ്റിലൂടെ മുത്തച്ഛനെ കൊണ്ട് തന്നെ പറയിപ്പിച്ചിരിക്കുകയാണ് യുവതി. മുത്തച്ഛനെ അടുത്ത സുഹൃത്തായിട്ടാണ് താന്‍ കണ്ടിരുന്നത്. പക്ഷെ, അയാള്‍ തന്നെ ചൂഷണം ചെയ്യുകയായിരുന്നു. ആദ്യമായി ചൂഷണം ചെയ്യുന്നത് മുത്തശ്ശി ഉറങ്ങുമ്പോഴാണ് എന്നും യുവതി പറയുന്നു. പലപ്പോഴും അടുത്ത പല ബന്ധുക്കളോടും മുത്തച്ഛന്‍ പീഡിപ്പിച്ച കാര്യം പറഞ്ഞിരുന്നു. പക്ഷെ, ആരും അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. 

ഇതാണ്, അയാളെക്കൊണ്ട് തന്നെ പീഡനവിവരം തുറന്നു പറയിപ്പിക്കുന്നതിലേക്ക് യുവതിയെ എത്തിച്ചത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു യുവതി. താന്‍ കൊച്ചുമകളെ പീഡിപ്പിച്ച കാര്യം 69 -കാരനായ മുത്തച്ഛന്‍ ജോസഫ് എഡ്വേര്‍ഡ് ചാറ്റില്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. 

2009 ജൂണിലാണ് മുത്തച്ഛന്‍ ആദ്യമായി ലൈംഗികമായി ചൂഷണം ചെയ്യുന്നത്. മുത്തച്ഛനെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് കണ്ടിരുന്നത്. ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകളും താനായിരുന്നുവെന്നാണ് കരുതിയത്. ഒരു ദിവസം ടി വി കണ്ടുകൊണ്ടിരിക്കെ മുത്തച്ഛന്‍ തന്നെ പിടിച്ചു മടിയിലിരുത്തുകയായിരുന്നു. മുത്തശ്ശി ആ സമയം ഉറങ്ങുകയായിരുന്നു. മടിയിലിരുത്തി ദേഹത്താകെ തടവുകയും മറ്റും ചെയ്തു. അന്ന് അതെന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് മനസിലായിരുന്നില്ല. ടി വിയില്‍ തന്നെ ശ്രദ്ധിച്ചുകൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതു പോലെയായിരുന്നു അയാളുടെ പെരുമാറ്റം -യുവതി പറയുന്നു. 

അന്ന് അതത്ര കാര്യമായി എടുത്തിട്ടുണ്ടായിരുന്നില്ല താന്‍. എന്നാല്‍, കുറച്ച് മാസങ്ങള്‍ക്ക് ശേഷം സ്കൂള്‍ വിട്ട് ബീച്ചിലേക്ക് പോകും വഴി ആരുമില്ലാത്തൊരിടത്ത് കാര്‍ നിര്‍ത്തുകയും അയാള്‍ തന്നെ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്ന് യുവതി വ്യക്തമാക്കുന്നു. അന്നാണ്, താന്‍ തകര്‍ന്നു പോയത്. അതിനുശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് അയാള്‍ തന്നെ ഭീഷണിപ്പെടുത്തി. പലപ്പോഴും അയാളുടെ മുന്നിലേക്ക് പോകാന്‍ തനിക്ക് പേടിയായിരുന്നു. പലപ്പോഴും അയാള്‍ തന്നെ ചൂഷണത്തിന് വിധേയമാക്കിയെന്നും യുവതി പറയുന്നു. പതിനാറ് വയസാകുന്നതു വരെ ചൂഷണം തുടര്‍ന്നു. ഒരിക്കല്‍ തന്നെ ഇഷ്ടമാണെന്നും പറഞ്ഞു. എന്നാല്‍, ഇത് ആരോടെങ്കിലും പറയുമെന്ന് പറഞ്ഞപ്പോഴാണ് ഉപദ്രവം നിര്‍ത്തിയത്.

പക്ഷെ, ഇതൊക്കെ ആരെങ്കിലും വിശ്വസിക്കണമെങ്കില്‍ തെളിവ് വേണമെന്ന അവസ്ഥ വന്നു. അതവളെ കുഴക്കി. അങ്ങനെയാണ് ഫേസ്ബുക്ക് മെസഞ്ചറിലൂടെ അവള്‍ മുത്തച്ഛനെ കൊണ്ട് തന്നെ ഇക്കാര്യം പറയിപ്പിച്ചത്. എന്തിനാണ് തന്നോട് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് ചോദിക്കുകയായിരുന്നു. ആദ്യമൊന്നും ജോസഫ് എഡ്വേഡ് കൃത്യമായി പ്രതികരിച്ചില്ല. പക്ഷെ, അവളുടെ നിരന്തര ചോദ്യത്തിന് മുന്നില്‍ അയാള്‍ ചൂഷണം ചെയ്ത കാര്യം തുറന്നു സമ്മതിക്കുന്നുണ്ട്. തനിക്കതില്‍ ഖേദമുണ്ടെന്നും അയാള്‍ പറയുന്നു. 

ഏതായാലും യുവതി ചാറ്റ് പുറത്തു വിട്ടു. ഇതിനെ തുടര്‍ന്ന് പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. കോടതി 15 മാസത്തെ തടവിന് ജോസഫിനെ ശിക്ഷിക്കുകയും ചെയ്തു. 
 

click me!