
അറ്റ്‍ലാന്റിക്കിന്റെ അടിത്തട്ടിൽ അഞ്ചു പേരുമായി കാണാതായ പേടകത്തിനായി തെരച്ചിൽ ഊർജ്ജിതമായി തുടരുന്നു. ഇനിയാകെ പേടകത്തിനകത്തുള്ളത് 60 മണിക്കൂർ നേരത്തേയ്ക്കുള്ള പ്രാണവായു മാത്രമാണ്. പേടകത്തിലുള്ളത് മൂന്നു ശത കോടീശ്വരന്മാരും യാത്ര സംഘടിപ്പിച്ച കമ്പനിയുടെ മേധാവിയുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വിവരം. പേടകം കാണാതായത് 12500 അടി ആഴത്തിലാണ്.
ഇന്നലെയാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരടങ്ങുന്ന സംഘവുമായി പോയ അന്തർ വാഹിനി കാണാതായത്. നാലു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർവാഹിനിയിൽ ഉള്ളത്. രണ്ട് ദിവസത്തിനുള്ളിൽ അന്തർവാഹിനിയെ കണ്ടെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. പാക്കിസ്ഥാൻ വ്യവസായിയും മകനും, ബ്രിട്ടീഷ് വ്യസായിയും അന്തർ വാഹിനി കമ്പനിയുടെ സി.ഇ.ഒയും ഫ്രഞ്ച് യാത്രികനുമാണ് സംഘത്തിലുള്ളത്. കാനഡയുടെ തീരത്തുനിന്ന് 600 കിലോമീറ്റർ അകലെയാണ് അന്തർവാഹിനി കാണാതായത്.
അന്തർവാഹിനി കാണാതായ വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ബിബിസിയാണ്. അന്തർവാഹിനി കാണാതായ വിവരം പുറത്തുവന്നപ്പോൾ മുതൽ തെരച്ചിൽ ഊർജ്ജിതമാണ്. യുഎസ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
യാത്രയുടെ സംഘാടകരായ യുഎസ് കമ്പനി ഓഷൻഗേറ്റ് എക്സ്പഡിഷൻസ് വളരെ സാഹസികമായ, സമുദ്രാന്തർഭാഗമടക്കം സന്ദർശിച്ചു കൊണ്ടുള്ള അനേകം യാത്രകളും പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി രണ്ടുകോടി രൂപയാണ് കമ്പനി യാത്രക്കാരിൽ നിന്നും ഈടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. എട്ട് ദിവസത്തെ പര്യടനമായിരുന്നു കമ്പനി യാത്രക്കാർക്ക് വാഗ്ദ്ധാനം ചെയ്തിരുന്നത്. എന്നാൽ, തീരെ പ്രതീക്ഷിക്കാത്ത വാർത്തയാണ് യാത്ര തുടങ്ങി ഒരു ദിവസം പിന്നിട്ടപ്പോൾ എത്തിയത്. അത് യാത്രികരുമായി പോയ അന്തർവാഹിനി കാണാനില്ല എന്നതായിരുന്നു. ഇപ്പോഴും തെരച്ചിൽ ഊർജ്ജിതമാണ്.
ടൈറ്റാനിക് കപ്പൽ ദുരന്തം നടക്കുന്നത് 1912 -ലാണ്. കപ്പൽ മഞ്ഞുമലയിലിടിച്ച് മുങ്ങുകയും 1500 -ലധികം പേർ മരിക്കുകയും ചെയ്തു. 1958 -ലാണ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തുന്നത്. നിരവധി പര്യവേക്ഷണങ്ങളും ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്.