
വർഷങ്ങളോളം അവൾ ‘ബിഗ് മേരി’ എന്നറിയപ്പെട്ടു. സർക്കസ് കമ്പനിയായ സ്പാർക്സ് വേൾഡ് ഫേമസിന്റെ ഷോകളിലെ താരമായിരുന്നു അവൾ. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് സഞ്ചരിച്ച് പലവിധ പ്രകടനങ്ങൾ കാഴ്ച വച്ച് അവൾ കാണികളെ രസിപ്പിച്ചു. എന്നാൽ, 1916 -ൽ അവളുടെ വിധി മറ്റൊന്നായി. ടെന്നസിയിലെ എർവിൻ പട്ടണം കൊലപാതകക്കുറ്റത്തിന് മേരിയെ അറസ്റ്റുചെയ്ത് ഒരു ജനക്കൂട്ടത്തിന് മുന്നിൽ വച്ച് തൂക്കിലേറ്റി. ഒരു മൃഗത്തോട് ഇത്ര ക്രൂരത കാണിക്കാൻ എന്തായിരുന്നു കാരണം? എല്ലാവരുടെയും പ്രിയപ്പെട്ടവളായ അവൾ പെട്ടെന്ന് എങ്ങനെ എല്ലാവരുടെയും കണ്ണിലെ കരടായി?
മേരിയുടെ കഥ വിചിത്രവും സങ്കടകരവുമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് മേരിയുടെ കഥ ആരംഭിക്കുന്നത്. ചാർലി സ്പാർക്‌സിന്റെ ഉടമസ്ഥതയിലുള്ള Sparks World Famous show -കളിൽ എട്ടാം വയസ്സുമുതൽ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ തുടങ്ങിയതാണ് മേരി. നാലു വയസ്സുള്ളപ്പോഴാണ് സ്പാർക്കിന്റെ പിതാവ് മേരിയെ വാങ്ങിയത്. ചാർലിയും ഭാര്യ ആഡി മിച്ചലും സ്വന്തം കുട്ടിയെപ്പോലെയാണ് അവളെ വളർത്തിയത്. അവരാണ് അവൾക്ക് “ബിഗ് മേരി” എന്ന് പേരിട്ടത്. അഞ്ച് ടൺ ഭാരമുണ്ടായിരുന്ന ആ ഏഷ്യൻ ആന, അവരുടെ എതിരാളിയായ ബാർനം & ബെയ്‌ലിയുടെ ആനയേക്കാൾ മൂന്ന് ഇഞ്ച് ഉയർത്തിൽ നിന്നു.
സംഗീതോപകരണങ്ങൾ വായിച്ചും, ഇടക്കിടെ തല കുലുക്കിയും, ബേസ്ബോൾ കളിച്ചും അവൾ ആളുകളെ രസിപ്പിച്ചു. കമ്പനിയുടെ ഏറ്റവും വലിയ ആകർഷണമായിരുന്നു മേരി. വർഷങ്ങളോളം നിരവധി കാണികളെ സ്പാർക്കിന്റെ ഷോകളിലേക്ക് അവൾ ആകർഷിച്ചു. പിന്നീട് സർക്കസ് സംഘം വിർജീനിയയിലേക്ക് യാത്രയായി. അതോടെ മേരിയുടെ ഭാവി തീർത്തും അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലേക്ക് മാറി. സ്പാർക്കിന്റെ വരവറിഞ്ഞതോടെ, വാൾട്ടർ എൽഡ്രിഡ്ജ് എന്ന് പേരുള്ള ഒരു ഹോട്ടൽ ജീവനക്കാരൻ കമ്പനിയിൽ ആനകളെ നോക്കുന്ന ഒരു ജോലിക്കായി അപേക്ഷിച്ചു. പരിചയക്കുറവ് ഉണ്ടായിരുന്നിട്ടും, സർക്കസ് കമ്പനി എൽഡ്രിഡ്ജിനെ ഒരു അണ്ടർ കീപ്പറായി നിയമിച്ചു. ആനയ്ക്ക് തീറ്റയും വെള്ളവും എത്തിച്ചു കൊടുക്കുക, അവയെ കുളിപ്പിക്കുക എന്നിവയായിരുന്നു അയാളുടെ ജോലി.
മൃഗങ്ങളെ കൈകാര്യം ചെയ്യാൻ സർക്കസ് ജീവനക്കാർ എൽഡ്രിഡ്ജിനെ പരിശീലിപ്പിച്ചു. ടെന്നസിയിലെ കിംഗ്സ്‌പോർട്ടിൽ ഒരു ഷോയ്‌ക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്. വെള്ളം കൊടുക്കാനായി എൽഡ്രിഡ്ജ് മേരിയുടെ മുകളിൽ ഇരുന്നു കൊണ്ട് അവളെ വെള്ളമുള്ളയിടത്തേയ്ക്ക് നടത്തിച്ചു. പോകുന്നതിനിടയിൽ റോഡിന്റെ ഒരു വശത്ത് ഉപേക്ഷിക്കപ്പെട്ട ഒരു തണ്ണിമത്തന്റെ കഷ്ണം എടുക്കാൻ മേരി ശ്രമിച്ചു. എന്നാൽ ആ പ്രവൃത്തി അയാൾക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് എൽഡ്രിഡ്ജ് ഉപദ്രവിക്കാൻ പാടില്ലെന്ന ഉത്തരവുകൾ ലംഘിച്ച് അവളെ തോട്ടി കൊണ്ട് അടിക്കാൻ തുടങ്ങി. അതിന്റെ അറ്റത്തുള്ള കൊളുത്തുകൾ അവളുടെ മാംസത്തിൽ ആഴത്തിൽ തുളച്ചു കയറി.
മേരിയുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു. ആനകൾക്ക് പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതമാണ് എന്നറിയാമല്ലോ. തുമ്പിക്കൈയുപയോഗിച്ച് മേരി എൽഡ്രിഡ്ജിനെ പിടിച്ച് വായുവിലേക്ക് ഉയർത്തി തറയിലേക്ക് വലിച്ചെറിഞ്ഞു. തല ചതച്ചുകളയാൻ അവളുടെ കൂറ്റൻ കാൽ പൊങ്ങുന്നതിന് മുൻപ് തന്നെ മൃതദേഹം നിലത്തുവീണു. അയാൾ തൽക്ഷണം മരിച്ചു. കിംഗ്സ്‌പോർട്ട് പട്ടണം എൽഡ്രിഡ്ജിന്റെ മരണത്തിന് നീതി തേടി. ഒരു കാഴ്ചക്കാരൻ വെടിവയ്ച്ച് മേരിയെ കീഴടക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ, ആൾക്കൂട്ടം കൂടുതൽ പ്രകോപിതരായി. ഒടുവിൽ “ആനയെ കൊല്ലണം” എന്ന് ജനക്കൂട്ടം ആക്രോശിച്ചു. കൗണ്ടി ജയിലിനു വെളിയിൽ ആനയെ ചങ്ങലയ്ക്കിട്ടു. അത് കാണാൻ കൂടുതൽ കാഴ്ചക്കാർ അവിടെ തടിച്ചുകൂടി. അവരെല്ലാം ഒറ്റ സ്വരത്തിൽ അലറി, "കൊലപാതകി മേരി."
കൊലപാതക വാർത്ത അതിവേഗം പ്രചരിച്ചു. അന്ന് വൈകുന്നേരം തൊട്ടടുത്തുള്ള പട്ടണത്തിൽ എർവിനിൽ സ്പാർക്സിന് ഒരു ഷോ ഉണ്ടായിരുന്നു. എന്നാൽ, മേരിയെ കൊല്ലാതെ സർക്കസ്സ് കമ്പനിയെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ജനക്കൂട്ടം പറഞ്ഞു. തന്റെ പ്രിയപ്പെട്ട മേരിയെ കൊല്ലാൻ കമ്പനിയ്ക്ക് തീരുമാനിക്കേണ്ടി വന്നു. വർഷങ്ങളായി മേരിയുമായുണ്ടായിരുന്ന വൈകാരിക ബന്ധം അറുത്തു മാറ്റാൻ കമ്പനി ഉടമ നിർബന്ധിതനായി. തന്റെ ബിസിനസ്സിന്റെ നിലനിൽപ്പിനായി അദ്ദേഹത്തിന് അത് ചെയ്യേണ്ടി വന്നു. അദ്ദേഹം പരസ്യമായി വധശിക്ഷ നടപ്പാക്കാൻ തീർച്ചപ്പെടുത്തി.
എന്നാൽ 10,000 പൗണ്ട് തൂക്കമുള്ള ആനയെ എങ്ങനെ വധിക്കും എന്നത് കുഴപ്പിക്കുന്ന ഒരു ചോദ്യമായിരുന്നു. വെടിയുണ്ടകൾ, രണ്ട് ട്രെയിനുകൾക്കിടയിൽ ചതയ്ക്കുക അങ്ങനെ പലവിധ പദ്ധതികളും ചർച്ച ചെയ്യപ്പെട്ടു. ഒടുവിൽ സ്പാർക്സ് മേരിയെ തൂക്കിലേറ്റാൻ തീരുമാനിച്ചു. ഇതോടെ അവളുടെ അന്ത്യം കാണാൻ കാത്തിരിക്കുന്ന പട്ടണത്തിന് തൃപ്തിയായി. അടുത്ത ദിവസം, കമ്പനി എർവിൻ പട്ടണത്തിൽ പ്രവേശിച്ചു. റെയിൽവേ പാതകളിൽ നിർത്തിയിട്ടിരുന്ന 100 ടൺ ക്രെയിനിൽ അവളെ കെട്ടിത്തൂക്കാൻ തീരുമാനമായി. ഒന്നും അറിയാതെ മേരി “തൂക്കുമരത്തിലേക്ക്” നടന്നു. തന്റെ പതിവ് ഷോകളിൽ ഒന്നാണെന്ന് ആ പാവം കരുതിയിരിക്കണം. അവൾ പതിവ് പോലെ കാണികളെ അഭിവാദ്യം ചെയ്തു. അവിടെ വച്ച് സർക്കസ് ജീവനക്കാർ അവളുടെ കഴുത്തിൽ ഒരു ചങ്ങല ഘടിപ്പിച്ചു. ചങ്ങളുടെ മറ്റേഭാഗം ക്രെയിനിലും ഘടിപ്പിച്ചു. ചങ്ങല അവളെ വായുവിലേക്ക് ഉയർത്തി.
എന്നാൽ, അഞ്ചടി ഉയർന്നപ്പോഴേക്കും ചങ്ങല പൊട്ടി. ആന നിലത്തു വീഴുകയും ഇടുപ്പ് തകരുകയും ചെയ്തു. അവൾ വേദനയോടെ കിടക്കുമ്പോൾ സർക്കസ് ജോലിക്കാർ അവളുടെ കഴുത്തിൽ രണ്ടാമത്തെ ചങ്ങല കെട്ടി. എന്നിട്ട് ഒരിക്കൽ കൂടി വായുവിൽ ഉയർത്തി. അവൾ വേദന കൊണ്ട് പിടഞ്ഞു, പരാക്രമങ്ങൾ കാണിച്ചു. ഒടുവിൽ ആ ശരീരം അനക്കമറ്റു. 30 മിനിറ്റ് അവൾ തൂക്കിൽ തന്നെ കിടന്നു. അതിന് ശേഷം വൈദ്യൻ അവൾ മരിച്ചുവെന്ന് പ്രഖ്യാപിക്കുകയും ജീവനക്കാർ മേരിയെ നിലത്തിറക്കുകയും ചെയ്തു. കൊലപാതക മേരിയുടെ സങ്കടകരമായ കഥ ഒറ്റപ്പെട്ട ഒന്നല്ല. വർഷങ്ങൾക്കുമുമ്പ് 1903 -ൽ ന്യൂയോർക്കിലെ കോണി ദ്വീപിൽ മൂന്ന് പേരെ ചവിട്ടിമെതിച്ചത്തിന് ടോപ്‌സി എന്ന ആനയെ വൈദ്യുതീകരണത്തിന് വിധേയമാക്കിയിരുന്നു. 1994 -ൽ, സർക്കസ് റിംഗ് മിഡ് ഷോയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ പരിശീലകനെ കൊന്ന കുറ്റത്തിന് ടൈക്കോ എന്ന ആനയ്ക്ക് നേരെ 87 തവണയാണ് പൊലീസ് നിറയൊഴിച്ചത്.