ചാവേറാക്രമണത്തില്‍ രണ്ടു കാലും തളര്‍ന്ന യുവാവ് വീല്‍ചെയറില്‍ കൊടുമുടി കീഴടക്കി!

Published : Jun 16, 2022, 02:45 PM ISTUpdated : Jun 16, 2022, 02:52 PM IST
ചാവേറാക്രമണത്തില്‍ രണ്ടു കാലും തളര്‍ന്ന യുവാവ് വീല്‍ചെയറില്‍ കൊടുമുടി കീഴടക്കി!

Synopsis

ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതത്തിന്റെ കൊടുമുടിയാണ് അദ്ദേഹം കീഴടക്കിയത്. വീല്‍ ചെയറില്‍ കൊടുമുടി കീഴടക്കുന്ന രണ്ടാമത്തെ ആളാണ് അദ്ദേഹം.    

2017 മെയ് 22 -ന്, അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന് അപകടമുണ്ടായത്. പരിപാടി കഴിഞ്ഞ് ആളുകള്‍ മാഞ്ചസ്റ്റര്‍ അരീനയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ സല്‍മാന്‍ അബേദി എന്ന ഭീകരന്‍ ചാവേറായി ആക്രമണം നടത്തുകയായിരുന്നു. ബോംബാക്രമണത്തില്‍ മാര്‍ട്ടിന്റെ നട്ടെല്ല് തകര്‍ന്നു. തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായി.  

 

 

45 -കാരനായ മാര്‍ട്ടിന്‍ ഹിബര്‍ട്ടിന്റെ ജീവിതം വീല്‍ ചെയറില്‍ ഒതുങ്ങിയിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷമായി. ഒരു ബോംബ് സ്‌ഫോടനത്തില്‍ തളര്‍ന്ന് പോയതാണ് അദ്ദേഹത്തിന്റെ കാലുകള്‍. എന്നാല്‍ ഇന്നും വീഴാതെ പിടിച്ച് നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ ഒരിക്കലും തളരാത്ത ആത്മവീര്യമാണ്. ഇനി ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം വീല്‍ചെയറില്‍ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കിയതും ആ ചങ്കുറപ്പ് ഒന്ന് കൊണ്ട് മാത്രമാണ്. ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതത്തിന്റെ കൊടുമുടിയാണ് അദ്ദേഹം കീഴടക്കിയത്. വീല്‍ ചെയറില്‍ കൊടുമുടി കീഴടക്കുന്ന രണ്ടാമത്തെ ആളാണ് അദ്ദേഹം.  

അദ്ദേഹത്തെ സഹായിക്കാന്‍ ഗൈഡുകളും, സുഹൃത്തുകളും, നഴ്സുമാരും അടങ്ങുന്ന ഒരു സംഘവുമുണ്ടായിരുന്നു. 2017 മെയ് 22 `ന്, അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന് അപകടമുണ്ടായത്. പരിപാടി കഴിഞ്ഞ് ആളുകള്‍ മാഞ്ചസ്റ്റര്‍ അരീനയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ സല്‍മാന്‍ അബേദി എന്ന ഭീകരന്‍ ചാവേറായി ആക്രമണം നടത്തുകയായിരുന്നു. അന്ന് നടന്ന ബോംബ് സ്‌ഫോടനത്തില്‍ അക്രമി ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ട്ടിനൊപ്പം അദ്ദേഹത്തിന്റെ 14 വയസ്സുള്ള മകള്‍ ഈവയും ഉണ്ടായിരുന്നു. ബോംബാക്രമണത്തില്‍ മാര്‍ട്ടിന്റെ നട്ടെല്ല് തകര്‍ന്നു. തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന നിലയിലായി.    

 

 

ഇതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം ചോര്‍ന്നു. ജീവിതത്തിന് തന്നെ ഒരു ഉദ്ദേശവുമില്ലെന്ന് തോന്നി. തന്നെ പോലുള്ള വികലാംഗരായ ആളുകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. അതിന്റെ ആദ്യ പടിയായി സ്പൈനല്‍ ഇഞ്ചുറീസ് അസോസിയേഷന് വേണ്ടി പണം സ്വരൂപിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടു. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതം കീഴടക്കിയായിരുന്നു  അദ്ദേഹം അത് ചെയ്തത്. ഇതിനായി രണ്ട് വര്‍ഷത്തോളം അദ്ദേഹം കഠിനപ്രയത്നം ചെയ്തു. ഒടുവില്‍ പ്രത്യേകം തയ്യാറാക്കിയ വീല്‍ചെയറില്‍ കൊടുമുടി കയറാന്‍ തീരുമാനിച്ചു. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം അഞ്ച് ദിവസമെടുത്താണ് അദ്ദേഹം കയറിയത്. സ്പൈനല്‍ ഇഞ്ചുറി അസോസിയേഷന് വേണ്ടി ഒരു മില്യണ്‍ പൗണ്ട് സ്വരൂപിക്കാന്‍ അദ്ദേഹത്തിനായി.  

 

 

45 മൈല്‍ ട്രെക്കിംഗിന് ശേഷം മുകളില്‍ എത്തിയപ്പോള്‍ അഭിമാനം കൊണ്ട് തന്റെ കണ്ണ് നിറഞ്ഞു പോയി എന്നദ്ദേഹം പറയുന്നു. ഇപ്പോള്‍ താന്‍ ശരിക്കും വ്യത്യസ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ട്ടിന്റെ അമ്മ നവംബറിലാണ് മരിക്കുന്നത്. കൊടുമുടിയില്‍ എത്തിയ അദ്ദേഹം തന്റെ അമ്മയുടെ പ്രിയപ്പെട്ട ഗാനമായ 'ഫോര്‍ ഓള്‍ വി നോ' പ്ലേ ചെയ്യുകയും, അമ്മയുടെ ചിതാഭസ്മം വിതറുകയും ചെയ്തു. അവിടെ നിന്ന് പകര്‍ത്തിയ ഒരു വീഡിയോവില്‍ അദ്ദേഹം പറഞ്ഞു: ''അഞ്ച് വര്‍ഷം മുമ്പ്, എനിക്ക് അനങ്ങാന്‍ പോലും വയ്യാതെ ആശുപത്രിയിലായിരുന്നു ഞാന്‍. എന്നാല്‍ ഇപ്പോള്‍ ഇതാ കിളിമഞ്ചാരോയുടെ മുകളില്‍. സ്വപ്നം കാണൂ, അതില്‍ വിശ്വസിക്കൂ, നിങ്ങള്‍ക്ക് അത് നേടാനാവും.'

 

PREV
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!