
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധാരാലി ഗ്രാമം ഇന്നലെ വൈകീട്ടോടെ ഏതാണ്ട് പകുതിയും ഇല്ലാതായി. മലമുകളിൽ നിന്നും കുത്തിയൊലിച്ച് പാറക്കൂട്ടങ്ങളുമായി എത്തിയ ഉരുൾ ഒരു ഗ്രാമത്തെ ഏതാണ്ട് പകുതിയോളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ തുടച്ച് നീക്കി. സമൂഹ മാധ്യമങ്ങളില്‍ ആ ഭയാനക ദൃശ്യങ്ങൾ കാഴ്ചക്കാരില്‍ അമ്പരപ്പും ഭയവും അവശേഷിപ്പിച്ചു. ഗംഗോത്രിയിലേക്കുള്ള വഴിയിലെ ഒരു പ്രധാന ഇടത്താവളമാണ് ഈ ഗ്രാമം.
ഇന്നലെ (5.8.'25) ധാരാലി ഗ്രാമത്തിലെ ചെറു പട്ടണമായ ഹർസിലിനടുത്തുള്ള ഖീർ ഗംഗാ നദിയുടെ മുകൾ ഭാഗത്ത് അപ്രതീക്ഷിത മേഘവിസ്ഫോടനം ഉണ്ടായതിനെത്തുടർന്നാണ് ദുരന്തം സംഭവിച്ചത്. ഒരു നീര്‍ച്ചാല് പോലെ ശാന്തമായൊഴുകിയ ഒരു കൊച്ചരുവി നിമിഷ നേരം കൊണ്ട് ഒരു നദിയായി മാറുന്ന കാഴ്ച ആരിലും ഭയം ജനിപ്പിക്കുന്നതായിരുന്നു. മലമുകളില്‍ നിന്നും പാറക്കലും മണ്ണുമായി കുതിച്ചെത്തിയ ജലപ്രവാഹം കൂറ്റന്‍ കെട്ടിടങ്ങളെ പോലും തുടച്ച് നീക്കുന്ന കാഴ്ച നിസാഹയതയോടെ കണ്ട് നില്‍ക്കേനേ കഴിയൂ.
മലയിടുക്കിലൂടെ കെട്ടിടങ്ങൾക്കിടയിലൂടെ കുതിച്ചെത്തിയ ജലപ്രവാഹം കണ്ട് ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും ജീവൻ രക്ഷിക്കാൻ ഓടുന്നതും നിമിഷ നേരം കൊണ്ട് അതെല്ലാം മായ്ച്ചെടുത്ത് വെള്ളം കുതിച്ചൊഴുകുന്നതുമായ വീഡിയോകൾ നിരവധി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു. വീടുകളും ഹോട്ടലുകളും ബഹുനില കെട്ടിടങ്ങളും ഒഴുകിപ്പോയി. ജനപ്രവാഹം കുതിച്ചൊഴുകിയ വഴിയിലെ എല്ലാം നശിച്ചു.
അവിടെ അവശേഷിച്ചത് ചളിയും അവശിഷ്ടങ്ങളും മാത്രം. നാല് മരണമാണ് ആദ്യത്തെ റിപ്പോര്‍ട്ടുകളെങ്കിലും നൂറ് കണക്കിന് പേര്‍ മരിച്ചതായി കരുതുന്നു. നാട്ടൂകാരും വിനോദ സഞ്ചാരികളും ഗംഗോത്രിയിലേക്കുള്ള വിശ്വാസികളും അടക്കം ആയിരക്കണക്കിനാളുകൾ ഗ്രാമത്തിലുണ്ടായിരുന്നു. ഗ്രാമത്തിന്‍റെ വലിയൊരു പ്രദേശം തന്നെയാണ് ഇപ്പോൾ ചളിയിൽ മൂങ്ങിപ്പോയത്. മൺസൂൺ കാലം ഇപ്പോൾ ഒരു പേടിസ്വപ്നമായി മാറുകയാണെന്നായിരുന്നു നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലെഴുതിയത്.
കരസേന, എസ്ഡിആർഎഫ്, എൻഡിആർഎഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടങ്ങി. മണ്ണിടിച്ചിൽ ഉണ്ടായി പത്ത് മിനിറ്റിനുള്ളിൽ സമീപത്തുള്ള ഹർഷിൽ ക്യാമ്പിൽ നിന്ന് 150 സൈനികരെ രക്ഷാപ്രവർത്തനത്തിന് എത്തിച്ചതായി സൈന്യം അറിയിച്ചു. സരസവ, ചണ്ഡീഗഡ്, ബറേലി വ്യോമതാവളങ്ങളിൽ രണ്ട് ചിനൂക്കുകൾ, രണ്ട് എംഐ-17വി5കൾ, രണ്ട് ചീറ്റകൾ, ഒരു അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) എന്നിവ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ സജ്ജമായതായി റിപ്പോര്‍ട്ടുകൾ പറയുന്നു.