
ഇന്ത്യയിലെ തിരക്കേറിയ റോഡുകളിലും പൊതു ഇടങ്ങളിലും ഒക്കെ ആളുകൾ റീലുകൾ ചിത്രീകരിക്കുന്നത് ഇപ്പോൾ സാധാരണമാണ്. അത് മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്താണെന്ന് ചിന്തിക്കാതെയാണ് പലരും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. ഇപ്പോഴിതാ സമാനമായ രീതിയിലുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും രൂക്ഷ വിമർശനം നേരിടുകയാണ്. ഒരു വിദേശ രാജ്യത്തെ തിരക്കേറിയ തെരുവിൽ മറ്റുള്ളവരെ തെല്ലും വകവയ്ക്കാതെ ഒരു ഇന്ത്യൻ പൗരൻ നടത്തുന്ന റീൽ ചിത്രീകരണമാണ് ഈ വീഡിയോയിൽ ഉള്ളത്.
കാല്‍നട യാത്രക്കാരെ പരിഗണിക്കാതെ, പലപ്പോഴും അവരുടെ ദേഹത്തും മറ്റും ഇയാൾ റീൽസ് ചിത്രീകരണത്തിനിടെ തട്ടുന്നുണ്ട്. തെരുവിൽ ഉണ്ടായിരുന്ന പലർക്കും യുവാവിന്‍റെ പ്രവർത്തിയിലുള്ള അസംതൃപ്തി വീഡിയോ ദൃശ്യങ്ങളിൽ തന്നെ വ്യക്തം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെ വലിയ വിമർശനമാണ് ഇയാൾക്കെതിരെ ഉയരുന്നത്. വിദേശ രാജ്യങ്ങളിലും മറ്റും നടത്തുന്ന ഇത്തരം പ്രവർത്തികൾ ഇന്ത്യക്കാരെ മുഴുവൻ അപകീർത്തിപ്പെടുത്തുമെന്നും ഇയാളുടെ വിസ റദ്ദാക്കണമെന്നും ഒക്കെയുള്ള രൂക്ഷ വിമർശനമാണ് നെറ്റിസെൻസിന്‍റെ ഭാഗത്ത് നിന്നും ഉയരുന്നത്.
വളരെയധികം ആളുകൾ നടന്നു പോകുന്ന ഒരു തെരുവിൽ നിന്നാണ് ഇയാൾ വീഡിയോ ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടയിൽ രണ്ട് തവണ അതുവഴി കടന്നുപോയ വ്യക്തികളുമായി ഇയാൾ കൂട്ടിയിടിക്കുന്നു. ചില കാല്‍നട യാത്രക്കാര്‍ ഇയാളുടെ പ്രവർത്തി കണ്ട് ഭയന്ന് മാറി പോകുന്നതും വീഡിയോയിൽ കാണാം. മാത്രമല്ല അതുവഴി കടന്നു പോകുന്നവർ എല്ലാം അസംതൃപ്തിയോടും ദേഷ്യത്തോടും കൂടി ഇയാളെ വീക്ഷിക്കുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെയാണ് ഇന്ത്യക്കാരനായ യുവാവ് വീഡിയോ ചിത്രീകരണം നടത്തുന്നത്.
സാമൂഹിക ബോധം തെല്ലുമില്ലാത്ത ഒരു ഇന്ത്യൻ പൗരന്‍റെ വിദേശ രാജ്യത്തെ 'പ്രവർത്തി എന്ന കുറിപ്പോടെയാണ് ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പരിസരബോധമില്ലാത്ത ഇത്തരം ആളുകളാണ് മുഴുവൻ രാജ്യത്തെയും അപകീർപ്പെടുത്തുന്നതെന്നും ഇത്തരക്കാരെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇന്ത്യൻ പൗരന്മാർ മോശമായി പെരുമാറുന്ന നിരവധി വീഡിയോകളാണ് അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.