
ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പിലിഭിത്തിലെ പുരൻപൂർ പ്രദേശത്തെ കുടുംബത്തിൽ വൈകീട്ട് വീട്ടിലെത്തിയ ഭർത്താവ് സമൂസ വാങ്ങിയില്ലെന്ന് പറഞ്ഞ്, ഭര്‍ത്താവിനെയും അദ്ദേഹത്തിന്‍റെ അച്ഛനെയും ക്രൂരമായ അക്രമിക്കുന്ന യുവതിയുടെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. ഓഗസ്റ്റ് 30 -നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
അന്നേ ദിവസം ഭഗവന്തപൂരിലെ ആനന്ദ്പൂർ ഗ്രാമവാസിയായ ശിവം തന്‍റെ വീട്ടിലേക്ക് എത്തിയത് സമൂസ ഇല്ലാതെയായിരുന്നു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കത്തിന് തുടക്കമായി. ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ തര്‍ക്കം വലുതായപ്പോൾ ഭാര്യ, സംഗീത തന്‍റെ അച്ഛനെയും അമ്മയെയും ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വളിച്ച് വരുത്തി. പിന്നീട് മൂന്നവരും ചേര്‍ന്ന് ശിവത്തിന്‍റെ അച്ഛനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതോടെ തർക്കം പഞ്ചായത്തിലെത്തി. ഓഗസ്റ്റ് 31 ന്, മുൻ ഗ്രാമത്തലവൻ അവധേഷ് ശർമ്മയുടെ സാന്നിധ്യത്തിലായിരുന്നു പഞ്ചായത്ത് വിളിച്ചത്. എന്നാല്‍ യോഗത്തില്‍ നടപടികളൊന്നുമുണ്ടായില്ല. പ്രശ്നം പരിഹരിക്കപ്പെടാതെ കിടന്നു. അതേസമയം പുറത്ത് വന്ന വീഡിയോകളില്‍ ഒരു സ്റ്റേജ് പോലുള്ള സ്ഥലത്ത് വച്ച് ഒരു കൂട്ടം ആളുകൾ തമ്മില്‍ സംഘർഷത്തിലേര്‍പ്പെടുന്നത് കാണാം. ചിലര്‍ ഉന്തുകയും തള്ളുകയും മറ്റ് ചിലര്‍ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
തൊട്ടടുത്ത ദിവസം സംഗീതയും അച്ഛനും അമ്മയും മാതൃ സഹോദരൻ രാംതോട്ടർ എന്നിവർ ചേര്‍ന്ന് ശിവമിനെ അക്രമിക്കുകയായിരുന്നു. ഈ സമയം ഇവരെ പിടിച്ച് മാറ്റാനായെത്തിയ ശിവമിന്‍റെ അച്ഛനെയും മൂവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ ശിവം പോലീസിൽ ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ പരാതി നല്‍കി. മെയ് 22 -നായിരുന്നു ഇരുവരുടെയും വിവാഹം. തര്‍ക്കം നടന്ന അന്നേ ദിവസം സമൂസ വാങ്ങാന്‍ സംഗീത, ശിവമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശിവം സമൂസ കൊണ്ട് വന്നില്ല. ഇത് സംഗീതയെ ദേഷ്യം പിടിപ്പിച്ചു. സംഭവം പിറ്റേന്ന് രാവിലെ ഒരു തർക്കമായി മാറിയെന്നും പോലീസ് പറയുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് കൂട്ടിചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.