പരമ്പരാഗത വേഷവിധാനങ്ങളും സാഹസിക കായിക വിനോദങ്ങളും തമ്മിൽ എന്ത് ബന്ധം എന്ന് ചോദിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. തണുത്തുറഞ്ഞ മഞ്ഞുമലയിലൂടെ അതിവേഗത്തിൽ സ്നോബോർഡിംഗ് നടത്തുന്ന രണ്ട് യുവതികൾ.Tradition meets adrenaline, viral video that is currently taking social media by storm.
സാഹസികതയും പാരമ്പര്യവും കൈകോർത്താൽ അത് എത്രത്തോളം മനോഹരമായിരിക്കും എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. തണുത്തുറഞ്ഞ മഞ്ഞുമലയിലൂടെ അതിവേഗത്തിൽ സ്നോബോർഡിംഗ് നടത്തുന്ന രണ്ട് യുവതികൾ. എന്നാൽ അവരുടെ വേഷമാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്, നമ്മുടെ സ്വന്തം സാരി! സ്നോബോർഡിംഗിനെ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഈ രണ്ട് സുഹൃത്തുക്കൾ.
ഇന്ത്യൻ സ്നോബോർഡറായ ഊർമ്മിളയും സ്വിറ്റ്‌സർലൻഡ് സ്വദേശിയായ ലിൻഡയുമാണ് ഈ വൈറൽ വീഡിയോയിലെ താരങ്ങൾ. തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ ഇവർ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം തന്നെ സൈബർ ലോകം കീഴടക്കി. കഠിനമായ ശൈത്യകാല കായിക വിനോദങ്ങളെ പരമ്പരാഗത വേഷവിധാനങ്ങളുമായി കോർത്തിണക്കിയാണ് ഇവർ സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്. വീഡിയോയുടെ തുടക്കത്തിൽ, മലമുകളിൽ നിന്ന് താഴേക്ക് കുതിക്കുന്നതിന് മുൻപായി തങ്ങളുടെ സാരികൾ കൃത്യമായി ഉടുത്ത് ക്രമീകരിക്കുന്ന ഇരുവരെയും കാണാം.
വീഡിയോയുടെ വിഷ്വലുകൾ പോലെ തന്നെ ശ്രദ്ധേയമായിരുന്നു അതിന് നൽകിയ ക്യാപ്ഷനും. 'സാരി നോട്ട് സോറി. സ്നോബോർഡിംഗ് എഡിഷൻ' എന്ന കുറിപ്പോടെയാണ് ഇവർ വീഡിയോ പങ്കുവെച്ചത്. പാരമ്പര്യവും സാഹസികതയും ഒരേപോലെ ആസ്വദിക്കാൻ കഴിയുമെന്ന് ഇവർ ഈ വീഡിയോയിലൂടെ തെളിയിക്കുന്നു. വീഡിയോ വൈറലായതോടെ ലോകമെമ്പാടുമുള്ള ആളുകൾ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. സാരി പോലെയുള്ള ഒരു വസ്ത്രം ധരിച്ച് എങ്ങനെ ഇത്ര അനായാസമായി ഈ സ്റ്റണ്ട് കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നതായിരുന്നു പലരുടെയും സംശയം. 'ഇത് എന്ത് തന്നെയായാലും, എല്ലാ സ്ത്രീകൾക്കും സന്തോഷം നൽകുന്ന ഒന്നാണ്,' എന്നായിരുന്നു ചില ആളുകളുടെ കമന്റ്. ഇത് സ്ത്രീശാക്തീകരണത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പ്രതീകമാണെന്നും പലരും അഭിപ്രായപ്പെട്ടു. 'മഞ്ഞിലൂടെ പറക്കുന്ന സൂപ്പർ വുമൺമാരെപ്പോലെയുണ്ട് കാണാൻ,' എന്ന് മറ്റൊരാൾ കുറിച്ചു. പരമ്പരാഗത സംസ്കാരത്തെയും സാഹസികതയെയും ഇത്ര മനോഹരമായി കോർത്തിണക്കിയതിനെ അഭിനന്ദിക്കാതെ വയ്യെന്നാണ് ഭൂരിഭാഗം ആളുകളുടെയും പക്ഷം.
മുൻപും സാരിയണിഞ്ഞ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതും മാരത്തൺ ഓടുന്നതുമായ വീഡിയോകൾ വൈറലായിട്ടുണ്ടെങ്കിലും, മൈനസ് ഡിഗ്രി താപനിലയുള്ള മഞ്ഞുമലയിൽ ഇത്തരമൊരു പരീക്ഷണം ഇതാദ്യമായാണ് ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നത്. ഊർമ്മിളയുടെയും ലിൻഡയുടെയും ഈ 'സാരി സ്നോബോർഡിംഗ്' വരും ദിവസങ്ങളിലും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.


