
ഉത്തർപ്രദേശിലെ റാംപൂർ പ്രദേശത്ത് നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. പകൽ സമയത്ത് തന്‍റെ പിന്നാലെ വരുന്ന ഒരു കൂട്ടം ആളുകൾക്ക് നേരെ വെടിയുതിര്‍ക്കുന്ന ഒരാളുടെ വീഡിയോയായിരുന്നു അത്. റാംപൂരിലെ ടിൻ വാലി മസ്ജിദ് മൊഹല്ലയിൽ മോഷണത്തിനായെത്തിയ കള്ളനെ ഗ്രാമവാസികൾ പിടിക്കാനായി ഓടിയപ്പോൾ തിരിഞ്ഞ് വെടിവയ്ക്കുന്ന കള്ളന്‍റെ സിസിടിവി ദൃശ്യങ്ങളായിരുന്നു അതെന്ന് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഗ്രാമവാസികൾക്ക് നേരെ കള്ളന്‍ രണ്ട് തവണ വെടിയുതിര്‍ത്തതായും വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഒരു ഗ്രാമം മുഴുവനും കള്ളന്‍റെ പിന്നാലെ എന്ന കുറിപ്പോടെയാണ് ഘർ കർ കലേഷ് എന്ന ജനപ്രിയ എക്സ് ഹാന്‍റിലില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഒരു തെരുവിലെ ഇടനാഴിലിയൂടെ കറുത്ത പാന്‍റും ഷര്‍ട്ടും ധരിച്ച് ഓടുന്ന കള്ളന്‍ ഇടയ്ക്ക് രണ്ട് തവണ പിന്നിലേക്ക് വെടിവയ്ക്കുന്നത് കാണാം. പിന്നാലെ സിസിടിവി ദൃശ്യങ്ങളില്‍ ഏതാണ്ട് ഏഴുപതോളം പേര്‍ ഓടിവരുന്നതായും കാണാം. ഇതില്‍ കുട്ടിളും പ്രായമായവരുമുണ്ട്. ചിലരുടെ കൈയില്‍ വടികളും കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഭാഹം ബാഗ് സിനിമാ രംഗം പോലെയെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിപ്പെഴുതിയത്.
വീഡിയോ വൈറലായെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. അതേസമയം രസകരമായ കുറിപ്പുകളായിരുന്നു നെറ്റിസണ്‍സ് കുറിച്ചത്. എല്ലാ പ്രീയദര്‍ശന്‍ സിനിമകളുടെയും ക്ലൈമാക്സ് രംഗം പോലെയുണ്ടെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അവര്‍ കള്ളനെ പിടിച്ചാലുമില്ലെങ്കിലും അവര്‍ക്കിടയില്‍ ഐക്യമുണ്ടെന്ന് വ്യക്തമായെന്ന് മറ്റൊരാൾ എഴുതി. അതേസമയം പടിഞ്ഞാറന്‍ യുപിയില്‍ കള്ളന്മാരുടെയും അക്രമികളുടെയും സാന്നിധ്യത്തില്‍ വലിയ വര്‍ദ്ധനവാണെന്നും പോലീസ് പലപ്പോഴും നിഷ്ക്രിയമാണെന്നും ചിലരെഴുതി. പല ഗ്രാമങ്ങളിലും ഇപ്പോൾ ഗ്രാമവാസികൾ ഊഴമിട്ട് കാവലിക്കുകയാണെന്നും സക്കീർ അലി ത്യാഗി തന്‍റെ എക്സ് ഹാന്‍റിലില്‍ എഴുതി.